ജയലളിതയുടെ ചിത്രങ്ങള്‍ പുറത്തുവിടൂ, അഭ്യൂഹങ്ങള്‍ അവസാനിക്കട്ടെ: കരുണാനിധി

 FB-KARUNANIDHI
ചെന്നൈ: അസുഖങ്ങളെ തുടര്‍ന്ന് ഒരാഴ്ചയായി ചികിത്സയില്‍ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെക്കുറിച്ച് നിരവധി അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്. ഇതിനെതിരേ ഡിഎംകെ അധ്യക്ഷന്‍ എം.കരുണാനിധി രംഗത്തെത്തി. ജയലളിതയുടെ പുതിയ ചിത്രങ്ങള്‍ പുറത്തുവിടണമെന്നും അഭ്യൂഹങ്ങള്‍ അങ്ങനെ അവസാനിക്കട്ടെ എന്നും കരുണാനിധി പറഞ്ഞു.

ജയലളിതയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ കൃത്യമായ വിവരം ജനങ്ങളെ അറിയിക്കാന്‍ തയാറാകണം. മുഖ്യമന്ത്രിയുടെ ആരോഗ്യനിലയില്‍ നല്ല പുരോഗതിയുണ്ടെന്നും മരുന്നുകളോട് നന്നായി പ്രതികരിക്കുന്നുണ്ടെന്നും വ്യാഴാഴ്ച രാത്രി മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തുവന്നതിന് പിന്നാലെയാണ് കരുണാനിധിയുടെ പ്രസ്താവന എന്നതും ശ്രദ്ധേയമാണ്.

കഴിഞ്ഞ ഒരാഴ്ചയായി മുഖ്യമന്ത്രി ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലാണ്. പനിയും നിര്‍ജലീകരണവുമാണ് രോഗകാരണമായി പറയുന്നത്. എന്നാല്‍ ചികിത്സയ്ക്കിടയിലും അവര്‍ ഉദ്യോഗസ്ഥരുമായും പാര്‍ട്ടി നേതാക്കളുമായും കൂടിക്കാഴ്ച നടത്തിയെന്നും പറയപ്പെടുന്നു. കാവേരി നദീജല പ്രശ്‌നം ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ ചര്‍ച്ച നടത്തുകയും ഡല്‍ഹിയില്‍ നടന്ന യോഗത്തില്‍ മുഖ്യമന്ത്രിയുടെ പ്രസ്താവന വായിക്കുകയും ചെയ്തു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ഒരു ചിത്രം പോലും സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല. ഇത് എഐഎഡിഎംകെ പ്രവര്‍ത്തകരെയും തമിഴ്‌നാട്ടിലെ ജനങ്ങളെയും ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് സര്‍ക്കാര്‍ പുറത്തുവിടുന്ന സുതാര്യമല്ലാത്ത റിപ്പോര്‍ട്ടുകള്‍ കാരണം നിരവധി അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ടെന്നും കരുണാനിധി പറഞ്ഞു.

Related posts