ജോര്‍ജ് ജോസഫിന്റെ തോപ്പില്‍ ഇതു പഴക്കാലം

Karറെജി ജോസഫ്

കേരളത്തിലെ ഏറ്റവും വൈവിധ്യമുള്ള പഴത്തോട്ടത്തിന്റെ ഉടമയാണ് കാന്തല്ലൂര്‍ എസ്എച്ച് ഹൈസ്കൂളിലെ അധ്യാപകനായ ജോര്‍ജ് ജോസഫ് തോപ്പന്‍. ഇദ്ദേഹത്തിന്റെ അഞ്ചേക്കര്‍ പുരയിടത്തില്‍ ആപ്പിള്‍, മള്‍ബറി, ഓറഞ്ച്, പ്ലം, ബ്ലാക്ക് ബെറി, പാഷന്‍ ഫ്രൂട്ട് തുടങ്ങി 70 ഇനം പഴവര്‍ഗങ്ങള്‍ വ്യാവസായികാടിസ്ഥാനത്തില്‍ ഉത്പാദിപ്പിക്കുന്നു. അതിലുപരി ദിവസം നൂറുകണക്കിന് വിനോദസഞ്ചാരികളും കര്‍ഷകരും സന്ദര്‍ശിക്കുന്ന മാതൃതാ തോട്ടം.

പ്ലം, സ്‌ട്രോബെറി, മുസംബി, ലിച്ചി, അവകാഡോ, രസ്‌ബെറി, പീച്ച് തുടങ്ങി പല രാജ്യങ്ങളില്‍നിന്നു കുടിയിറങ്ങി വന്ന ഇനങ്ങളില്‍ വൈവിധ്യമുള്ള പഴവര്‍ഗങ്ങളാണിവിടെയുള്ളത്. റെഡ് ഡലീഷ്യസ്, ഗ്യാനിഗോള്‍ഡ്, ഗ്യാനിസ്മിത്ത്, പാര്‍ലെ ബട്ടി എന്നിങ്ങനെ സ്വദേശിയും വിദേശിയുമായി 45 ഇനം ആപ്പിളും ഇവിടെയുണ്ട്.

ബ്ലാക്ക് ബെറി പഴത്തിന് കിലോയ്ക്ക് 1500 രൂപയാണ് വില. വിളവെടുത്താല്‍ 12 മണിക്കൂറിനുള്ളില്‍ കേടാകും. അതിനാല്‍ ആവശ്യമനുസരിച്ചാണ് വിളവെടുപ്പ്. ഇംഗ്ലണ്ടില്‍ നിന്നാണ് തോപ്പന്‍സ് ഫാമില്‍ ബ്ലാക്ക് ബെറി തൈകള്‍ എത്തിയത്. ഇതില്‍ നിന്ന് നാനൂറോളം ചുവടുകള്‍ വികസിപ്പിച്ചെടുക്കുകയാണ് ചെയ്തത്. നടീല്‍ കഴിഞ്ഞ് ഒരു വര്‍ഷത്തിനുള്ളില്‍ വിളവു ലഭിച്ചു തുടങ്ങും. തുടര്‍ച്ചയായി പത്തു വര്‍ഷം വരെ വിളവു ലഭിക്കും. ഒരു ചെടിയില്‍നിന്നു പന്ത്രണ്ട് കിലോഗ്രാം വരെ വിളവു ലഭിക്കാറുണ്ട്. എന്നാല്‍ ഇത്തവണ നാലു കിലോയായിരുന്നു ശരാശരി വിളവ്.

രാസവളം കയറ്റാത്ത ഈ മണ്ണില്‍ ചാണകം മാത്രമാണ് വളമായി ഉപയോഗി ക്കുന്നത്. ഫാമില്‍ 100 ആപ്പിളുകള്‍ വീതം കായിടുന്ന അഞ്ഞൂറിലേറെ ആപ്പിള്‍ മരങ്ങളില്‍ വിളവെടുപ്പുകാലമാണ്. ഫെബ്രുവരിയില്‍ പൂവിട്ടാല്‍ ജൂലൈയിലാണ് ആപ്പിളിന് വിളവെടുപ്പ്. ഇക്കൊല്ലം കാറ്റും മഴയും കൂടുതലായതിനാല്‍ വിളവെടുപ്പ് ഓഗസ്റ്റിലായി. കിഴക്കിന്റെ കാഷ്മീരായ മറയൂരില്‍ ആപ്പില്‍ നട്ടിരുന്നെങ്കിലും ആദ്യമായി വ്യാവസായിയിക അടിസ്ഥാനത്തില്‍ ആപ്പിള്‍ കൃഷി ആരംഭിച്ചത് ജോര്‍ജാണ്.

പുറം മഞ്ഞനിറവും ഉള്ളില്‍ വെളുത്ത കാമ്പുമുള്ള മെക്‌സിക്കന്‍ ഇനം പാഷന്‍ ഫ്രൂട്ടാണ് ഇവിടെ പന്തല്‍ വിരിച്ചു ഫലവും തണലും തരുന്നത്. വര്‍ഷം നാലു തവണ കായ്ഫലം തരും. പഴത്തിന് കിലോ വില 125 രൂപവരെ ലഭിക്കും. പൂര്‍ണമായും ജൈവവളത്തില്‍ വിളയുന്ന ആപ്പിളുകള്‍ വിഷമോ മെഴുകോ ഇല്ലാത്തതിനാല്‍ വിലയെന്തായാ ലും വാങ്ങുന്നതിന് സഞ്ചാരികള്‍ക്കു താത്പര്യമാണ്.

പ്ലം മരത്തില്‍ വിളവെടുപ്പ് ഏപ്രിലിലാണ്. കാന്തല്ലുര്‍ പ്രദേശത്ത് സ്വഭാവികമായി വളരുന്ന കാട്ട് ആപ്പിള്‍ എന്നു വിളിക്കുന്ന സസ്യത്തില്‍ ബഡ് ചെയ്താണ് ആപ്പിള്‍ ചെടികള്‍ കൃഷി ചെയ്യുന്നത്. നടീല്‍ കഴിഞ്ഞ് നാലാം വര്‍ഷം മുതല്‍ കായ്ഫലം ലഭിക്കും. തണുത്ത കാലാവസ്ഥയാണ് പഴം കായ്ക്കുന്ന ഈ മരങ്ങള്‍ക്കെല്ലാം ആവശ്യം. കാലാവസ്ഥയില്‍ യൂറോപ്പിന്റെ ഒരു ചെറുപതിപ്പായ കാന്തല്ലൂരില്‍ ഏറെക്കുറെ എല്ലാ പഴവൃക്ഷങ്ങളും നന്നായി വളരുമെന്നാണ് ജോര്‍ജിന്റെ അനുഭവം. ജോര്‍ജ് ജോസഫ് ഫോണ്‍: 9495021741.

Related posts