മംഗലം ശങ്കരന്‍കുട്ടി
ഷൊര്‍ണൂര്‍: റെയില്‍വേ സ്റ്റേഷനുകളിലെ കുപ്പിവെള്ള വില്പനയുടെ കുത്തകാവകാശം ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പറേഷനു നല്കി. ഇതോടുകൂടി റെയില്‍വേ സ്റ്റേഷനുകളിലും ട്രെയിനുകളിലും ഇനിമുതല്‍ കുടിവെള്ള വില്പനയ്ക്കുള്ള അവകാശം കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പറേഷനു മാത്രമായി.മറ്റു വ്യാപാര മുദ്രകളിലുള്ള കുപ്പിവെള്ളം ഇതോടെ പടിക്കു പുറത്തായി. അതേസമയം, റെയില്‍വേയ്ക്കു മാത്രമായി കുപ്പിവെള്ളം തയാറാക്കുന്ന സ്ഥാപനങ്ങളുടെ വെള്ളം സ്റ്റോക്ക് തീരുന്നതുവരെ വില്ക്കുന്നതിനു തടസമില്ലെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പറേഷന്റെ തിരുവനന്തപുരം പാറശാലയിലെ കുപ്പിവെള്ള പ്ലാന്റ് പൂര്‍ണമായും പ്രവര്‍ത്തന സജ്ജമായതോടെയാണ് ഇന്ത്യന്‍ റെയില്‍വേ കുടിവെള്ളക്കാര്യത്തില്‍ പുതിയ തീരുമാനം കൈക്കൊണ്ടത്. റെയില്‍ നീര്‍ എന്ന വ്യാപാരമുദ്രയുള്ള കുപ്പിവെള്ളം ഇതിനകം തന്നെ വണ്ടികളിലും റെയില്‍വേ സ്റ്റേഷനുകളിലും ലഭ്യമായിത്തുടങ്ങി. പാറശാലയിലെ പ്ലാന്റ് 7500 ലിറ്റര്‍ വെള്ളം വിപണിയിലെത്തിക്കാന്‍ മാത്രം ശേഷിയുള്ളതാണ്.
കരാറടിസ്ഥാനത്തില്‍ സ്വകാര്യ ജലസ്രോതസുകളില്‍നിന്നു വെള്ളമെടുത്തു ശുദ്ധീകരിച്ചാണ് പ്ലാന്റിന്റെ പ്രവര്‍ത്ത നം. നെയ്യാര്‍ഡാമില്‍നിന്നു റെയില്‍വേക്കു കുടിവെള്ളം നല്കുന്നതു സംബന്ധിച്ച് ജല അഥോറിറ്റിയുമായി നടത്തിയ ചര്‍ച്ചകള്‍ ഫലപ്രദമായിട്ടില്ല. ഇതാണ് സ്വകാര്യസ്രോതസുകളെ ആശ്രയിക്കുന്നതിനു കാരണമായത്. പാലക്കാട് റെയില്‍വേ ഡിവിഷനുവേണ്ടി മറ്റൊരു കുടിവെള്ള പ്ലാന്റ് കൂടി റെയില്‍വേ ലക്ഷ്യമിടുന്നുണ്ട്. സേലം ഡിവിഷനിലേക്കുകൂടി കുപ്പിവെള്ളം എത്തിക്കുന്നതിനുവേണ്ടിയാണിത്.
നിലവില്‍ പാറശാല പ്ലാന്റില്‍നിന്നും മധുരയിലേക്കും കുപ്പിവെള്ളം എത്തിക്കുന്നുണ്ട്. ഒരു ലിറ്ററിനു 15 രൂപയും അഞ്ചുലിറ്ററിന് നൂറുരൂപയുമാണ് വില. റെയില്‍വേ സ്റ്റേഷനുകളിലും ട്രെയിനുകളിലും സ്വകാര്യ സ്ഥാപനങ്ങളുടെ കുപ്പിവെള്ളം തോന്നിയ വിലയ്ക്കാണ് വില്പന നടത്തിവരുന്നത്.