തുറന്ന വാതിലുമായി പായുന്ന ബസുകളെ ആരു പിടിച്ചുകെട്ടും?

KTM-BUSകോട്ടയം: വതിലിന് അടപ്പില്ലാത്ത ബസുകളില്‍ നിന്നും തെറിച്ചു വീണു യാത്രക്കാര്‍ക്ക പരിക്കേല്ക്കുന്ന സംഭവങ്ങള്‍ നഗരത്തില്‍ തുടര്‍ക്കഥയാകുന്നു. ഗതാഗതവകുപ്പ് നിയമങ്ങള്‍ ലംഘിച്ചും മാധ്യമങ്ങളുടെ മുന്നറിയിപ്പുകള്‍ അവഗണിച്ചും യാത്രക്കാരുടെ ജീവനു പുല്ല് വിലനല്‍കി സ്വകാര്യ ബസുകാര്‍ ധിക്കാരപൂര്‍വം പെരുമാറുന്നതാണ് ഇത്തരം അപകടങ്ങള്‍ ആവര്‍ത്തിക്കാന്‍ ഇടയാവുന്നത്. ഇന്നലെ വൈകുന്നേരം നാലിനു നാഗമ്പടം ബസ്റ്റാന്‍ഡില്‍ വാതിലിന് അടപ്പില്ലാത്ത സ്വകാര്യബസില്‍നിന്നും തെറിച്ചുവീണു മധ്യവയ്‌സകന് പരിക്കേറ്റിരുന്നു.

ഭാഗ്യംകൊണ്ടാണ് ജീവന്‍ തിരിച്ചുകിട്ടിയത്. ബസ് സ്റ്റാന്‍ഡിനുള്ളില്‍ വേഗത കുറയ്ക്കണമെന്ന് കര്‍ശന നിര്‍ദേശമുണ്ടെങ്കിലും അതുപാലിക്കപ്പെടാത്തതായിരുന്നു ഇന്നലത്തെ അപകടത്തിനു കാരണമായത്. റോഡിലേക്കു തെറിച്ചുവീണ യാത്രക്കാരനെ ബസ് ജീവനക്കാര്‍ തന്നെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീഴ്ചയില്‍ കാര്യമായ പരിക്കില്ലാത്തതിനാല്‍ ഇയാളെ പ്രാഥമിക ശുശ്രൂഷ നല്കിയശേഷം വിട്ടയച്ചു.

സ്റ്റാന്‍ഡില്‍ കയറിയ ബസ് എയ്ഡ്‌പോസ്റ്റിനെ വലംവച്ചു റോഡിലേക്ക് ഇറങ്ങിയപ്പോഴാണു മധ്യവയസ്കന്‍ അടപ്പില്ലാത്ത ഡോറിലൂടെ പുറത്തേക്കു വീണത്. സാധാരണയായി സ്റ്റാന്‍ഡില്‍ കയറുന്ന ബസുകള്‍ മെഡിക്കല്‍ സെന്റര്‍ ആശുപത്രിക്ക് എതിര്‍വശത്ത് എത്തിയാണു റോഡിലേക്കു തിരിയേണ്ടത്. എന്നാല്‍ ബസ് ഇതിനു വിപരീതമായി സ്റ്റാന്‍ഡില്‍ കയറിയശേഷം എയ്ഡ് പോസ്റ്റിനു വലംവച്ച് വേഗത്തില്‍ റോഡിലേക്കു തിരിയുകയായിരുന്നു. ഇതാണു അപകടത്തിനിടയാക്കിയതെന്നു പറയപ്പെടുന്നു. ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് ഒരു യാത്രക്കാരിക്കും ബസില്‍നിന്നും വീണു പരിക്കേറ്റിരുന്നു. ഇവരെയും ബസ് ജീവനക്കാര്‍ തന്നെയാണ് ആശുപത്രിയില്‍ എത്തിച്ചത്.

വാതലുകള്‍ക്ക് അടപ്പുകളില്ലാതെ നിരവധി ബസുകളാണ് നഗരത്തില്‍ സര്‍വീസ് നടത്തുന്നത്. ബസുകള്‍ക്ക ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റും പെര്‍മിറ്റും ലഭിക്കണമെങ്കില്‍ വാതിലുകള്‍ക്ക് അടപ്പുകള്‍ നിര്‍ബന്ധമാണ്. എന്നാല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിച്ചുകഴിഞ്ഞാല്‍ പിന്നെ വാതിലുകള്‍ ഊരിവയ്ക്കുകയാണ് പതിവ്. അടുത്ത നാളില്‍ സമാനമായ രീതിയില്‍ നിരവധി തവണ അപകടങ്ങള്‍ ഉണ്ടായിട്ടും എയ്ഡ്‌പോസ്റ്റ് ഡ്യുട്ടിയിലുള്ളവര്‍ വേണ്ടത്ര ഗൗരവം കൊടുക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. ഇത്തരം സംഭവങ്ങള്‍ നിസാരമായി കാണുന്നതു വലിയ അപകടങ്ങള്‍ക്കുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നും യാത്രക്കാര്‍ പറഞ്ഞു.

അതേസമയം ബസ്സ്റ്റാന്‍ഡില്‍ ബസുകള്‍ കടന്നു പോകുന്നതിനായി ഊഴം കാത്തുകിടക്കുമ്പോഴും അമിതവേഗതയില്‍ തന്നെയാണു മറ്റു ബസുകളും എത്തുന്നത്. സ്റ്റാന്‍ഡിലൂടെ സഞ്ചരിക്കുന്ന യാത്രക്കാര്‍ ഭയന്നാണ് നടക്കുന്നത്. രാവിലെയും വൈകുന്നേരവും തിരക്കു വര്‍ധിക്കുന്ന സമയത്താണു കാല്‍നടയാത്രക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഏറെ ബുദ്ധിമുട്ടുന്നത്. സ്റ്റാന്‍ഡിനുള്ളിലെ ബസുകളുടെ അമിതവേഗത നിയന്ത്രിക്കാനും പോലീസ് നടപടി സ്വീകരിക്കണമെന്നു യാത്രക്കാര്‍ ആവശ്യപ്പെട്ടു.

Related posts