ദൈവം തന്ന സമ്മാനം; ത്രില്ലടിച്ച് അഞ്ജലി

anjaliവി. ശ്രീകാന്ത്

ഇത്രയും നാള്‍ എവിടെയായിരുന്നു, നീ ഭയങ്കര നടിയാണല്ലേ… കഴിഞ്ഞ ദിവസം സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും  സന്തോഷത്തിന്റെ കളി വാക്കുകള്‍ പറഞ്ഞ് അഞ്ജലിയെ ഒരുപാട് ചിരിപ്പിച്ചു. ദൈവം തന്ന സമ്മാനമല്ലേ എന്നു നിറഞ്ഞ ചിരിയോടെ അഞ്ജലി അവരോട് മറുപടി പറഞ്ഞു. 45  സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങളില്‍ അഭിനയിച്ച് 2010 മുതല്‍ സിനിമാ ലോകത്ത് തന്റെ സാന്നിധ്യമറിയിച്ച അഞ്ജലിയെ തേടി ഒടുവില്‍ ദൈവത്തിന്റെ കൈയൊപ്പ് ചാര്‍ത്തിയ പുരസ്കാരം എത്തി. മികച്ച സ്വഭാവ നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയ അഞ്ജലി അനീഷ് ഉപാസന, ബെന്‍ സിനിമയിലെ ആശ എന്ന കഥാപാത്രത്തെ കുറിച്ച് വാചാലയാകുന്നു

സുഹൃത്തിന്റെ ഫോണ്‍ കോള്‍

കഴിഞ്ഞ ദിവസം  ഉച്ചയ്ക്ക് 12 മണിക്ക് ഒരു സുഹൃത്തിന്റെ ഫോണ്‍ വന്നു. എടോ തനിക്കാടോ ഈ തവണത്തെ മികച്ച സ്വഭാവ നടിക്കുള്ള അവാര്‍ഡ്. ചുമ്മാ കളിപ്പിക്കാന്‍ പറയുകയാണെന്നാണ് ആദ്യം കരുതിയത്. പക്ഷേ സംഭവം ശരിയാണെന്ന് അവന്‍ ഉറപ്പിച്ച് പറഞ്ഞപ്പോള്‍ ശരിക്കും  ഷോക്കായി. വിശ്വാസം വരുന്നില്ലെങ്കില്‍ ടി.വി ഒന്ന് ഓണ്‍ചെയ്ത് നോക്കെന്നായി സുഹൃത്ത്.  റോഡിലാണ് ഇപ്പോള്‍ ഉള്ളതെന്ന് പറഞ്ഞപ്പോളേക്കും കോള്‍ കട്ടായി.   പുറകെ വീണ്ടും വീണ്ടും കോളുകള്‍ വന്നു കൊണ്ടിരുന്നു.

നിന്ന നില്‍പ്പില്‍ നൂറിലേറെ കോളുകള്‍

അവാര്‍ഡ് വിവരം അറിഞ്ഞതോടെ കോളുകള്‍ വന്നു കൊണ്ടേയിരുന്നു. ശരിക്കും പറഞ്ഞാല്‍ റോഡില്‍ നിന്ന നില്‍പ്പില്‍ തന്നെ നൂറിലേറെ കോളുകള്‍ അറ്റന്‍ഡ് ചെയ്തൂന്നു തോന്നുന്നു. ഉച്ചയ്ക്ക് 12 മുതല്‍ രണ്ടുമണി വരെ റോഡില്‍ നിന്നു തന്നെ കോളുകള്‍ അറ്റന്‍ഡ് ചെയ്യേണ്ടിവന്നു.

മത്സരിച്ച് ജയിച്ചത് പ്രമുഖരോട്

ഇപ്പോഴും അത് ഓര്‍ക്കുമ്പോള്‍ വിശ്വസിക്കാന്‍ പറ്റുന്നില്ല. കെപിഎസ്‌സി ലളിത, ലെന, അനുശ്രീ ഇവരോടൊപ്പം മത്സരിച്ചത് തന്നെ വലിയ ഭാഗ്യമല്ലേ. അതുകൊണ്ട് തന്നെയാണ് ഈ അവാര്‍ഡ് എനിക്കേറെ പ്രിയപ്പെട്ടതാകുന്നതും. ബെന്നിന്റെ സംവിധായകന്‍ വിപിന്‍ അറ്റ്‌ലിയും സഹപ്രവര്‍ത്തകരും നിനക്ക് തന്നെയായിരിക്കും അവാര്‍ഡ് എന്ന്   ഇടയ്ക്കിടെ വിളിച്ചു പറയുമ്പോള്‍ ചുമ്മാ കളിയാക്കാതെ കേട്ടോ എന്നു പറഞ്ഞ് ഒഴിഞ്ഞ് മാറാറായിരുന്നു പതിവ്.

ആശിച്ച് കിട്ടിയ വേഷം

ഒരുപാട് ആശിച്ച് കിട്ടിയ വേഷമാണ് ബെന്നിലെ ആശ എന്ന കഥാപാത്രം. ഇത്രയും നാളായിട്ടും കാമ്പുള്ള ഒരു കഥാപാത്രം  കിട്ടുന്നില്ലല്ലോ എന്ന് കരുതിയിരിക്കുമ്പോളാണ് ബെന്നിലേക്ക് ആശയുടെ കഥാപാത്രം ചെയ്യാന്‍ സംവിധായകന്‍ വിപിന്‍ അറ്റ്‌ലി വിളിക്കുന്നത്. തനിക്ക് ഇത് ചെയ്യാന്‍ പറ്റും, നല്ല കഥാപാത്രമാണ് എന്നെല്ലാം പറഞ്ഞപ്പോള്‍ ആത്മവിശ്വാസമായി. ചിത്രത്തില്‍ ഭര്‍ത്താവായി വേഷമിട്ടത് സുരാജ് ചേട്ടനാണ്. ബെന്‍ എന്ന മകന്റെ കഥാപാത്രം ചെയ്തത് ഗൗരവാണ്. അവനും മികച്ച ബാലനടനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ഈ സിനിമയിലൂടെ ലഭിച്ചു.

അമ്മയ്ക്കും മകനും അവാര്‍ഡ്

അവാര്‍ഡ് വിവരം അറിഞ്ഞതോടെ ഇന്നലെ ഗൗരവിനെ  വിളിച്ചു. അമ്മയ്ക്കും മകനും അവാര്‍ഡ് കിട്ടിയല്ലോ എന്നായി ഗൗരവ്. ലൊക്കേഷനിലെ പല കാര്യങ്ങളും പറഞ്ഞ് ഫോണിന്റെ ഇരുപുറത്തും നല്ല പൊട്ടിച്ചിരിയായിരുന്നു.

അഭിനന്ദന പ്രവാഹം

ഒരുപാട് കോളുകള്‍ ഇന്നലെ വന്നു. ഇപ്പോഴും വന്നു കൊണ്ടേയിരിക്കുന്നു. ലാല്‍ ജോസ് സാര്‍, ചെമ്പന്‍ വിനോദ്, അജു വര്‍ഗീസ്…… ഇങ്ങനെ നീളും ലിസ്റ്റ്. ഭര്‍ത്താവും സംവിധായകനുമായ  അനീഷ് ഉപാസന എന്തു ചെയ്യണമെന്നറിയാതെ ഇന്നലെ ലൊക്കേഷനില്‍ എന്തൊക്കെയോ കാട്ടി കൂട്ടി.   അന്ന് വൈകുന്നേരമാണ് വീട്ടിലെത്തിയത്. അച്ഛന്‍ ഗിരിധരന്‍ നായരും അമ്മ ഉഷയും ഓടി വന്ന് ഉമ്മവെച്ചു. അവരുടെ സന്തോഷ പ്രകടനമെല്ലാം അങ്ങനെയാണ്. അച്ഛന് എന്ത് പറയണമെന്നറിയില്ലായിരുന്നു. ഞാനും അച്ഛനും മുഖത്തോട് മുഖം നോക്കി ചിരി പാസാക്കി. പിന്നെ കേക്ക് മുറിയും മധുര വിതരണവുമായി ആഘോഷത്തിന്റെ ഒരു ദിവസമായിരുന്നു. നാലു വയസുകാരിയായ മകള്‍ ആവണിയും സന്തോഷത്തില്‍ പങ്കുചേര്‍ന്നു.

കാത്തിരുന്ന് കിട്ടിയ വേഷം ആശയോടെ ചെയ്തപ്പോള്‍ അര്‍ഹിച്ച അംഗീകാരം അഞ്ജലി അനീഷിനെ തേടി എത്തി. തമിഴകത്ത് മൂന്നു സിനിമകളില്‍ നായികയായി തിളങ്ങുകയും മലയാളത്തില്‍ സീനിയേഴ്‌സ് മുതല്‍ അടി കപ്യാരെ കൂട്ടമണി  വരെ എത്തി നില്ക്കുന്ന അഞ്ജലിയുടെ സിനിമ കരിയറില്‍ വീണ്ടും ഉത്തരവാദിത്തം കൂടുകയാണ്.

Related posts