നവജാതശിശുവിനെ റോഡില്‍ ഉപേക്ഷിച്ച മാതാവിനെ റിമാന്‍ഡ് ചെയ്തു

ktm-bindu-remantകോട്ടയം: കെകെ റോഡില്‍ 13–ാം മൈലിനുസമീപം നവജാത ശിശുവിനെ ഉപേക്ഷിച്ച മാതാവിനെ കോടതി 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു. തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ ഇക്കഴിഞ്ഞ ഫെബ്രുവരി 16ന് പ്രസവിച്ച പാമ്പാടി 13–ാം മൈല്‍ പുത്തന്‍കണ്ടം കുഴിച്ചിറയില്‍ ബിന്ദു (39)വിനെ അറസ്റ്റു ചെയ്ത് പാമ്പാടി പോലീസാണ് ഇന്നലെ കോടതിയില്‍ ഹാജരാക്കിയത്.

പയ്യാവൂരില്‍ വീട്ടുജോലി ചെയ്തു വരുകയായിരുന്ന ബിന്ദു തളിപ്പറമ്പില്‍ പ്രസവിച്ചശേഷം 18ന് ഡിസ്ചാര്‍ജ് വാങ്ങി പാമ്പാടിയിലെ വീട്ടിലെത്തുകയും പിറ്റേന്ന് പാതയോരത്ത് കുഞ്ഞിനെ ഓടയില്‍ ഉപേക്ഷിക്കുകയുമായിരുന്നു.12 വയസില്‍ താഴെ പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിക്കുന്നത് ഏഴു വര്‍ഷംവരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്. കുട്ടിയെ ചൈല്‍ഡ് ലൈന്‍ ഏറ്റെടുത്തു മാസങ്ങള്‍ക്കുള്ളില്‍ കേരളത്തിലെതന്നെ ഒരു ദമ്പതികള്‍ ദത്തെടുത്തിരുന്നു. കുട്ടിയുടെ അമ്മയെ കണ്ടെത്തിയെങ്കിലും കുട്ടിയെ അവര്‍ക്കു വേണ്ടാത്ത സാഹചര്യത്തില്‍ ഉടന്‍ കുട്ടിയെ കോടതിയില്‍ ഹാജരാക്കില്ല. രഹസ്യമായി ഡിഎന്‍എ പരിശോധന നടത്തി ബിന്ദുവിന്റെ കുട്ടിതന്നെയാണെന്ന് പോലീസ് സ്ഥിരീകരിക്കും.

പൊക്കിള്‍കൊടിയോടു കൂടിയ പെണ്‍കുഞ്ഞിനെ ഫെബ്രുവരി 19ന് ഉച്ചയോടെയാണ് ഓടയില്‍ ഒരു സ്കൂള്‍ വിദ്യാര്‍ഥി കണ്ടെത്തിയത്. വെയിലേറ്റ് പൊള്ളലേറ്റ നിലയില്‍ കുഞ്ഞിനെ കണ്ടെത്തിയതോടെ നാട്ടുകാര്‍ ഹൈവേപോലീസിനെ വിവരമറിയിച്ചു. പോലീസ് കുഞ്ഞിനെ പാമ്പാടി താലൂക്കാശുപത്രിയില്‍ എത്തിച്ച് പ്രഥമ ശുശ്രൂഷ നല്‍കിയശേഷം കോട്ടയം മെഡിക്കല്‍ കോളജിലെ കുട്ടികളുടെ ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ ഏറ്റെടുക്കുകയായിരുന്നു.

സംഭവത്തില്‍ ഒട്ടനവധി ആശുപത്രികളില്‍ പോലീസ് അന്വേഷണം നടത്തിയെങ്കിലും അമ്മയെ കണ്ടെത്താന്‍ പറ്റാതെ വന്ന സാഹചര്യത്തില്‍ തെളിയാത്ത കേസുകളില്‍ ഇതും ലിസ്റ്റു ചെയ്തിരുന്നു. കഴിഞ്ഞ ദിവസം പാമ്പാടി പോലീസിനു ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്നു പോലീസ് പയ്യാവൂരിലും തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലും നടത്തിയ അന്വേഷണത്തിലാണ് ബിന്ദുവാണ് കുട്ടിയെ ഉപേക്ഷിച്ചതെന്ന് മനസിലായത്.

Related posts