നിര്‍ധന രോഗികള്‍ക്കായി നാടൊന്നിച്ചു; മൂന്നു മണിക്കൂറിനുള്ളില്‍ 1.95 ലക്ഷം രൂപ

ktm-rupeesകടുത്തുരുത്തി: നാട്ടുകാരായ നിര്‍ധന രോഗികളെ സഹായിക്കാന്‍ ഗ്രാമം കൈകോര്‍ത്തപ്പോള്‍ സുമനസുകളുടെ സഹായപ്രവാഹം. മൂന്ന് മണിക്കൂര്‍ക്കൊണ്ട് നാട്ടില്‍ നിന്നും ലഭിച്ചത് 1.95 ലക്ഷം രൂപ.  ഞീഴൂര്‍ പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡായ മഠത്തിപ്പറമ്പ് നിവാസികളാണ് വാര്‍ഡ് മെമ്പര്‍ ജോണ്‍സണ്‍ കൊട്ടുകാപ്പള്ളിയുടെ നേതൃത്വത്തില്‍ നിര്‍ദ്ധനരോഗികളായ മൂന്നുപേരെ സഹായിക്കുന്നതിനായി നാട്ടുകാരില്‍ നിന്നും ധനസമാഹരണം നടത്തിയത്. ഉച്ചകഴിഞ്ഞ് രണ്ട് മുതല്‍ വൈകൂന്നേരം അഞ്ച് വരെയുള്ള സമയങ്ങളില്‍ കുടുംബശ്രീ, അയല്‍സഭകള്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു വാര്‍ഡിലെ വീടുകളില്‍ നിന്നും ധനസമാഹരണം നടത്തിയത്.

1,34,100 രൂപയാണ് വീടുകളില്‍ നിന്നും ലഭിച്ചത്. പാഴുത്തുരുത്ത് എസ്‌കെപിഎസ് സ്കൂള്‍ അധികൃതര്‍ നാട്ടുകാരുടെ നന്മയുടെ സംരംഭത്തിന് 30,000 രൂപയും നാട്ടുകാരിയായ സിസ്റ്റര്‍ അന്നമ്മ കുന്നശ്ശേരിയുടെ വകയായി 30,000 രൂപയും ലഭിച്ചതോടെ 1,94,100 രൂപ ശേഖരിക്കാനായി. തുടര്‍ന്ന് 900 രൂപ കൂടി ഇതിന്റെ കൂടെ ചേര്‍ത്ത് മൂന്നുപേര്‍ക്കുമായി 65,000 രൂപാ വീതം വീതിച്ചു നല്‍കൂകയായിരുന്നു. മഠത്തിപ്പറമ്പിലെ സര്‍വീസ് സഹകരണ ബാങ്കില്‍ പണം നിക്ഷേപിച്ച ശേഷം മൂന്നുപേര്‍ക്കുമായി പാസ്ബുക്കും ചെക്കുബുക്കും കൈമാറി.

ഇന്നലെ വൈകൂന്നേരം മഠത്തിപ്പറമ്പിലെ പഞ്ചായത്ത് മെമ്പറുടെ ഓഫീസില്‍ വച്ചു നടന്ന യോഗത്തില്‍ മൂന്നുപേരുടെയും ബന്ധുക്കള്‍ക്ക് വാര്‍ഡ് മെമ്പര്‍ ജോണ്‍സണ്‍ കൊട്ടുകാപ്പള്ളി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ലില്ലിക്കുട്ടി മാത്യു, എസ്‌കെപിഎസ് സ്കൂള്‍ മാനേജര്‍ ഫാ.സിന്റോ ഞാറോലിക്കല്‍ എന്നിവര്‍ ധനസഹായം കൈമാറി. മഠത്തിപ്പറമ്പ് നിവാസികളായ മനയ്ക്കപ്‌റമ്പില്‍ വിദ്യാനന്ദന്‍ (കൊച്ച്), അഞ്ചെമ്പില്‍ ശിവദാസ്, വടക്കേഓലിത്തടത്തില്‍ പാപ്പച്ചന്‍ എന്നിവര്‍ക്കാണ് സഹായം ലഭിച്ചത്. കൊച്ചും ശിവദാസും വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് മുട്ടുചിറ എച്ച്ജിഎം ആശുപത്രിയില്‍ ഡയാലിസസ് ചെയ്തു വരികയാണ്. കാന്‍സര്‍ രോഗം ബാധിച്ചു ചികിത്സയില്‍ കഴിയുകയാണ് പാപ്പച്ചന്‍. ധനസഹായം ചെയ്ത യോഗത്തില്‍ അയല്‍സഭാ കണ്‍വീനര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, നാട്ടുകാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related posts