പത്തനംതിട്ടയില്‍ കളിമണ്‍ പാത്രമേള

alp-kalimanപത്തനംതിട്ട: കളിമണ്‍ പാത്രങ്ങളുടെയും കരകൗശല വസ്തുക്കളുടെയും വിപണനമേള പത്തനംതിട്ട വൈഎംസിഎ ഹാളില്‍ ആരംഭിച്ചു. പരമ്പരാഗത കരകൗശല ശൈലിയില്‍ തയാറാക്കിയ പാത്രങ്ങളുടെ വിപണനമാണ് മേളയിലുള്ളത്. രാവിലെ 10 മുതല്‍ രാത്രി എട്ടുവരെയാണ് മേള. നാളെ സമാപിക്കും.ആരോഗ്യത്തിനു ഹാനികരമായ രാസവസ്തുക്കളുടെ സാന്നിധ്യമില്ലാത്തതും ഈടും ഭംഗിയുള്ളതുമായ കളിമണ്‍ പാത്രങ്ങളാണ് മേളയില്‍ എത്തിയിട്ടുള്ളത്. ശുദ്ധമായ കളിമണ്ണ് അരച്ചെടുത്ത് ഉരച്ചുമിനുക്കിയെടുത്ത പാത്രങ്ങളുടെ മേന്മ എത്ര ഉപയോഗിച്ചാലും നഷ്ടമാകുകയില്ലെന്നതാണ് നിര്‍മാതാക്കളുടെ ഉറപ്പ്.

ഗ്യാസിലും മൈക്രോവേവ് ഓവനിലും ഉപയോഗിക്കാവുന്ന കറിച്ചട്ടികള്‍, കൂജകള്‍, ജഗ്, മഗ്, കപ്പ്, ഗ്ലാസ്, തൈരുപാത്രം, ചീനച്ചട്ടികള്‍ തുടങ്ങിയവയാണ് ഗൃഹോപകരണങ്ങളുടെ ശ്രേണിയിലുള്ളത്. കുങ്കുമച്ചെപ്പ്, മെഴുകുതിരി സ്റ്റാന്‍ഡ്, പെന്‍ ഹോള്‍ഡര്‍, നിലവിളക്ക്, ഗണപതി, മുത്തുമണി, പാത്രങ്ങള്‍, ഗാര്‍ഡന്‍ ലാമ്പ്, ഗാര്‍ഡന്‍ ജാര്‍, പലതരം മാസ്്ക്കുകള്‍, മ്യൂറല്‍സ്, ചുമരില്‍ ഒട്ടിക്കുന്ന ടെറാക്കോട്ട ശില്പങ്ങള്‍ തുടങ്ങിയ കരകൗശല വസ്തുക്കളുടെ വിപുലമായ ശേഖരവും മേളയിലുണ്ട്.

മലപ്പുറം ജില്ലയിലെ നിലമ്പൂരിലെ കുംഭാര സമുദായക്കാരില്‍ കളിമണ്‍ തൊഴില്‍ ചെയ്യുന്നവരില്‍ അവശേഷിക്കുന്ന 50 കുടുംബങ്ങളെ ഉള്‍പ്പെടുത്തി രൂപീകരിച്ച അനശ്വരം സ്വയംസഹായസംഘമാണ് മേള നടത്തുന്നത്. കഴിഞ്ഞ ഒരുവര്‍ഷത്തിനുള്ളില്‍ രണ്ടാമത്തെ മേളയാണ് പത്തനംതിട്ടയില്‍. മൂന്നുവര്‍ഷമായി ജില്ലയില്‍ മേളയ്ക്ക് വേദിയൊരുക്കുന്നുണ്ട്. മേളയോടു പത്തനംതിട്ടക്കാര്‍ കാട്ടുന്ന താത്പര്യം തങ്ങള്‍ക്കു പ്രചോദനമാകുന്നുണ്ടെന്ന് സൊസൈറ്റി സെക്രട്ടറി വിജയകുമാരി പറഞ്ഞു.

Related posts