പയ്യന്നൂരിലെ രമ്യ വധം: പെരുമ്പാവൂര്‍ ഡിവൈഎസ്പിയെ വിസ്തരിക്കും

tvm-crimebloodതലശേരി: ചാരിത്രത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് ഭാര്യയെ കൂട്ടിക്കൊണ്ടു പോയി ലോഡ്ജ് മുറിയില്‍ വെച്ച് ഷാള്‍ കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയെന്ന സംഭവത്തില്‍ 22 ന് പെരുമ്പാവൂര്‍ ഡിവൈഎസ്പിയെ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി മുമ്പാകെ വിസ്തരിക്കും. കണ്ണൂര്‍ കാട്ടമ്പള്ളിയിലെ അമ്പന്‍ ഹൗസില്‍ രവീന്ദ്രന്റെ മകള്‍ രമ്യയെ (26) പയ്യന്നൂരിലെ എവറസ്റ്റ് ലോഡ്ജിലെ മുറിയില്‍ കെട്ടിത്തൂക്കി കൊലപ്പെടുത്തിയ കേസിലാണ് സംഭവസമയത്ത്  തളിപ്പറമ്പ് ഡിവൈഎസ്പിയായിരുന്ന ഇപ്പോഴത്തെ പെരുമ്പാവൂര്‍ ഡിവൈഎസ്പി കെ.എസ്.സുദര്‍ശനെ വിസ്തരിക്കുന്നത്.

കേസിലെ നാല് സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയ സംഭവസമയത്ത് കണ്ണൂര്‍ ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റായിരുന്നു ഇപ്പോഴത്തെ സബ് ജഡ്ജ് ടി.പി അനില്‍കുമാര്‍, കോഴിക്കോട്, മംഗലാപുരം വിമാനത്താവളാധികൃതര്‍ എന്നിവര്‍ ഉള്‍പ്പെടെ ഈ കേസിലെ 40 സാക്ഷികളുടെ വിസ്താരം ഇതിനകം പൂര്‍ത്തിയായി. 28 തൊണ്ടി മുതലുകളും പ്രോസിക്യൂഷന്‍ ഹാജരാക്കിയിട്ടുണ്ട്. മൂന്ന് സാക്ഷികള്‍ വിചാരണ വേളയില്‍ കൂറുമാറിയിരുന്നു.

രമ്യയുടെ ഭര്‍ത്താവ് കണ്ണൂര്‍ അഴീക്കോട്ടെ പാലോട്ട് വയലില്‍ ഷമ്മികുമാര്‍ (40), മാതാവ് പത്മാവതി (70), സഹോദരന്‍ ലതീഷ്കുമാര്‍ (58) എന്നിവരാണ് പ്രതികള്‍. ഷമ്മികുമാറിനെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമം 302 പ്രകാരം കൊലപാതകകുറ്റവും 498 എ പ്രകാരം ഗാര്‍ഹിക പീഡനവും 201 പ്രകാരം തെളിവ് നശിപ്പിക്കലുമാണ് ചുമത്തിയിട്ടുള്ളത്. മറ്റ് രണ്ട് പ്രതികള്‍ക്കുമെതിരെ 498 പ്രകാരം ഗാര്‍ഹിക പീഡന കുറ്റമാണ് ചുമത്തിയിട്ടുള്ളത്. 2010 ജനുവരി 22 നാണ് കേസിനാസ്പദമായ സംഭവം.

രണ്ട് മക്കളും കുടുംബാഗംങ്ങളും ബന്ധുവിന്റെ വിവാഹത്തിനു പോയ ദിവസം ഭാര്യയേയും ഇളയ കുട്ടിയേയും കൂട്ടി ജനുവരി 16 ന് വീട് വിട്ട് ഷമ്മി കുമാര്‍  പല സ്ഥലങ്ങളില്‍ ലോഡ്ജുകളില്‍ താമസിച്ച ശേഷം  20 ന് പയ്യന്നൂരിലെ സ്വകാര്യ ലോഡ്ജില്‍ മുറിയെടുത്തു. അന്നു രാത്രിയില്‍ തന്നെ കുട്ടിയെ രമ്യയുടെ കാട്ടാമ്പള്ളിയിലെ വീട്ടില്‍ കൊണ്ടു പോയി വിട്ടു.

പിറ്റേ ദിവസം രമ്യയുടെ മാതാപിതാക്കളെ ഫോണില്‍ വിൡച്ച് രമ്യ പയ്യന്നൂരിലെ ലോഡ്ജിലുണ്ടെന്നറിയിച്ച ശേഷം ഷമ്മികുമാര്‍ സ്ഥലം വിടുകയായിരുന്നു. 22 ന് ലോഡ്ജ് അധികൃതര്‍ മുറി തുറന്നു നോക്കിയപ്പോഴാണ് രമ്യയെ കൊല്ലപ്പെട്ട നിലയില്‍ ക—ണ്ടെത്തിയത്. കൊലപാതകത്തിനു ശേഷം വിദേശത്തേക്കു കടന്ന ഷമ്മികുമാറിനെ ഇന്റര്‍ പോളിന്റെ സഹായത്തോടെ പിടികൂടുകയും കോടതി റിമാന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. പിന്നീട് പ്രതി ജാമ്യത്തിലിറങ്ങുകയും ചെയ്തു. 2002 ജൂണ്‍ രണ്ടിനാണ് ഷമ്മികുമാറും രമ്യയും വിവാഹിതരായത്.

Related posts