കൊല്ലം: പുറ്റിംഗല്‍ വെടിക്കെട്ട് അപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസംഘം തെളിവെടുപ്പ് തുടങ്ങി. ഇന്നലെ പരവൂര്‍ മുനിസിപ്പല്‍ ഹാളില്‍ നടന്ന സിറ്റിംഗിന് ചെന്നൈയിലെ ജോയിന്റ് ചീഫ് കണ്ട്രോളര് ഓഫ് എക്സ്പ്ലോസീവ്സ് എ.കെ യാദവ് നേതൃത്വം നല്കി. മത്സരകമ്പത്തിന് കരാറെടുത്തിരുന്ന വര്‍ക്കല കൃഷ്ണന്‍കുട്ടിയും കഴക്കൂട്ടം സുരേന്ദ്രനും തമ്മിലുള്ള കടുത്ത മത്സരമാണ് ദുരന്തത്തിലേക്ക് വഴിതെളിച്ചതെന്നാണ് പ്രദേശവാസികള്‍ അന്വേഷണകമ്മിഷന് മുമ്പാകെ മൊഴി നല്‍കിയത്. അനുവദനീയമായതിലും ഇരട്ടി വെടിക്കോപ്പുകള്‍ കമ്പത്തിനുപയോഗിച്ചുവെന്നും നാട്ടുകാര്‍ വെളിപ്പെടുത്തി.
അധികാരികളുടെ അഭിപ്രായത്തിന് വിലകൊടുക്കാതിരുന്ന ക്ഷേത്ര ഭാരവാഹികളുടെ നിലപാടും ദുരന്തത്തെ ആളിക്കത്തിച്ചുവെന്നാണ് വെളിപ്പെടുത്തല്‍.കമ്പത്തിന് തിരികൊളുത്തിയ ശേഷം നടത്തിയ പടക്കവും പെരുക്കത്തിലും തന്നെ കാണികള്‍ക്ക് അസ്വസ്ഥരായിരുന്നുവെന്ന് മൊഴി നല്കിയവര് ചൂണ്ടിക്കാട്ടി. കമ്പം ആരംഭിച്ച് കുറച്ച് കഴിഞ്ഞപ്പോള്‍ തന്നെ രണ്ടുപേരെ പൊള്ളലേറ്റ നിലയില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇവരെ ആശുപത്രിയിലെത്തിക്കുന്നതിനായി ആംബുലന്‍സിന് വഴിമാറണമെന്ന് അനൗണ്‍സ്മെന്റ് നടത്തിയിരുന്നു. ഇത്രയൊക്കെ പ്രശ്നങ്ങള്‍ ഉണ്ടായിട്ടും കമ്പം നടത്താനുള്ള തീരുമാനവുമായി മുന്നോട്ടുപോയതാ ണ് ദുരന്തത്തില്‍ കലാശിച്ചതെന്ന് പ്രദേശവാസികള്‍ കമ്മിഷന് മുന്നില്‍ വെളിപ്പെടുത്തി.
കോണ്‍ക്രീറ്റ് പാളി തെറിച്ചുവീണ് ബൈക്ക് യാത്രക്കാരന് മരിച്ച സ്ഥലവും സംഘം സന്ദര്‍ശിച്ചു. ക്ഷേത്രത്തില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയാണിത്. പുറ്റിംഗല്‍ ക്ഷേത്രത്തിലെത്തിയ വിദഗ്ധസംഘം കമ്പപ്പുരയും അപകടത്തില്‍ കേടുപാടുകള്‍ വന്ന വീടുകളും നോക്കിക്കണ്ടു. അപകടം നടന്ന സ്ഥലത്തും പരവൂര്‍ മുനിസിപ്പല്‍ ഓഫീസിലുമായിരുന്നു കമ്മിഷന്റെ ആദ്യസിറ്റിംഗ്.ഡെപ്യൂട്ടി ചീഫ് കണ്ട്രോളര് ഓഫ് എക്സ്പ്ലോസീവ്സ് ആര് വേണുഗോപാല്‍, ജോയിന്റ് ചീഫ് കണ്ട്രോളര് ഓഫ് എക്സ്പ്ലോസീവ്സ് (റിട്ട.) ജിഎം റെഡി, ടികെഎം എന്‍ജിനീയറിംഗ് കോളജിലെ കെമിക്കല്‍ എന്‍ജിനീയറിംഗ് മേധാവി കെ. ബി രാധാകൃഷ്ണന് എന്നിവരും കേന്ദ്രസംഘത്തിലുണ്ട്.