പേരുപറയാത്ത ആ നേതാവ് ആര്? ബിജിമോള്‍ എംഎല്‍എയെ കൊല്ലാന്‍ ശ്രമമെന്ന ആരോപണം; സിപിഐയില്‍ പൊട്ടിത്തെറി; ഞെട്ടലോടെ സിപിഐ നേതാക്കളും അണികളും

bijimolകട്ടപ്പന: തെരഞ്ഞെടുപ്പുവേളയിലും അതിനുശേഷവും പാര്‍ട്ടിക്കുള്ളിലുള്ളവര്‍ തന്നെ അപായപ്പെടുത്താന്‍ ശ്രമം നടത്തുന്നതായി ഇ.എസ്.ബിജിമോള്‍ എംഎല്‍എ. ഒരു പ്രസിദ്ധീകരണത്തിനു നല്‍കിയ അഭിമുഖത്തില്‍ ആരോപിച്ചതോടെ സിപിഐയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയിലുള്ളവര്‍ തന്നെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന ആരോപണം സിപിഐ നേതാക്കളും അണികളും ഞെട്ടലോടെയാണ് കേട്ടത്.

ഒരു വാരികയ്ക്കു നല്‍കിയ അഭിമുഖം പത്രങ്ങളും പ്രസിദ്ധീകരിച്ചതോടെ സംഭവം പാര്‍ട്ടിയില്‍ കോളിളക്കം സൃഷ്ടിക്കുകയാണ്. അതേസമയം, ബിജിമോള്‍ മാധ്യമങ്ങളോടു പറയുന്നതിന് മുമ്പ് ഇക്കാര്യം പാര്‍ട്ടിവേദിയിലായിരുന്നു ഉന്നയിക്കേണ്ടതെന്ന് അഭിപ്രായം ഇടുക്കിയിലെ പാര്‍ട്ടി നേതൃത്വത്തിനുണ്ട്. എന്നാല്‍, ബിജിമോള്‍ ഉന്നയിച്ചിരിക്കുന്ന വിഷയത്തിന്റെ ഗൗരവം കാണാതിരുന്നുകൂടാ എന്നാണ് ഒരു വലിയ വിഭാഗത്തിന്റെ നിലപാട്.

പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച ചെയ്യേണ്ട കാര്യങ്ങള്‍ പ്രസിദ്ധീകരണത്തിനു നല്‍കിയ എംഎല്‍എയുടെ നടപടി കടുത്ത അച്ചടക്കലംഘനമാണെന്നു സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ.ശിവരാമന്‍ വ്യക്തമാക്കി. പാര്‍ട്ടിയിലെ ഉന്നതരും ഒപ്പം ഭക്ഷണം കഴിച്ചിരുന്നവരും തന്നെ ഇപ്പോഴും അപായപ്പെടുത്താന്‍ കൂടെയുണ്ടെന്നാണ് ബിജിമോളുടെ ആരോപണം. യാത്രയിലും ഭക്ഷണം കഴിക്കുമ്പോഴും താന്‍ വധഭീഷണിയിലാണ്. പാര്‍ട്ടിയിലെ ചില ഉന്നതരാണ് ഇതിനു ശ്രമം നടത്തുന്നതെന്ന് ബിജിമോളുടെ പേരു പറയാത്ത ആരോപണം.

പീരുമേട്ടിലെ ഒരു ഉന്നതനാണ് ഇതിനു പിന്നിലെന്നാണ് ബിജിമോളുടെ ആരോപണം. തെരഞ്ഞെടുപ്പു സമയത്ത് താന്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചതായി ലഘുലേഖ വിതരണം ചെയ്തതിനു പിന്നിലും ചില പാര്‍ട്ടിക്കാരാണെന്നു ബിജിമോള്‍ ആരോപിക്കുന്നു. ചക്കുപള്ളം പഞ്ചായത്തിലാണ് ഇന്ന് ബിജിമോള്‍ നന്ദിപ്രകടന പര്യടനം നടത്തുന്നത്.

അതേസമയം, തെരഞ്ഞെടുപ്പില്‍ ബിജിമോള്‍ക്കു കഴിഞ്ഞ തവണത്തേതിലും ഭൂരിപക്ഷം കുറഞ്ഞിരുന്നു. ഭൂരിപക്ഷം കുറഞ്ഞതില്‍ പീരുമേട്ടിലെ പ്രമുഖ സിപിഐ നേതാവായ വാഴൂര്‍ സോമനെതിരേ പാര്‍ട്ടിയില്‍ കടുത്ത വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. വരുംദിവസങ്ങളില്‍ ഈ വിവാദങ്ങള്‍ സിപിഐയില്‍ പൊട്ടിത്തെറിയുണ്ടാക്കുമെന്നാണ് സൂചന.

Related posts