സിജോ പൈനാടത്ത്
കൊച്ചി: ശനിയാഴ്ചയിലെ പ്രഭാതത്തിലേക്കായിരുന്നു ആ കുഞ്ഞുമനസിന്റെ നാളുകളായുള്ള കാത്തിരിപ്പ്. പുത്തനുടുപ്പിന്റെ തൂവെള്ളശോഭയില് പ്രഥമ ദിവ്യകാരുണ്യസ്വീകരണത്തിനു ജ്യേഷ്ഠനൊപ്പം ദിവസങ്ങളെണ്ണിയുള്ള നിഷ്കളങ്കമായ കാത്തിരിപ്പാണ് നാലു നാള് മുമ്പുള്ള പ്രഭാതത്തില്‍ അസ്തമിച്ചത്. അത്യാഹ്ലാദത്തോടെ വാങ്ങിയ പുത്തന്‍ വെള്ളയുടുപ്പും ഏറ്റവും ഇഷ്ടപ്പെട്ട റിസ്റ്റു വാച്ചും കെട്ടി റിസ്റ്റി ഇനി അവ സാനയാത്രയ്ക്കൊരുങ്ങുകയാണ്.
ഇന്നലെ രാവിലെ അക്രമിയുടെ കുത്തേറ്റു മരിച്ച എറണാകുളം പുല്ലേപ്പടി എ.പി. ഉമ്മര്‍ റോഡിനു സമീപം ചെറുകരേത്ത് ലെയ്നില്‍ കമ്മട്ടിപ്പാടത്തു താമസിക്കുന്ന പറപ്പിള്ളി ജോണിന്റെ മകന് റിസ്റ്റി ജോണ്‍ (10) അടുത്ത ശനിയാഴ്ച പ്രഥമ ദിവ്യകാരുണ്യം സ്വീകരിക്കാനുള്ള ഒരുക്കത്തിലായിരുന്നു. സഹോദരന് എയ്ബലിന്റെയും ദിവ്യകാരുണ്യ സ്വീകരണവും അതേ ദിനത്തിലാണ് നിശ്ചയിച്ചത്. ദാരിദ്ര്യത്തിലും കുട്ടികള്‍ ഈശോയെ സ്വീകരിക്കുന്നത് ആഘോഷമാക്കാനുള്ള തയാറെടുപ്പിനിടയിലാണ് റിസ്റ്റിയുടെ ദാരുണമായ അന്ത്യം.
തിങ്കളാഴ്ച വൈകുന്നേരമാണ് മാതാപിതാക്കളൊരുമിച്ച് റിസ്റ്റിക്കും എയ്ബലിനും ആദ്യകുര്‍ബാന സ്വീകരണത്തിന് അണിയുന്നതിനുള്ള വസ്ത്രവും മറ്റും വാങ്ങിയത്.
എംജി റോഡിലെ വസ്ത്രശാലയില്‍ നിന്ന് ഇഷ്ടപ്പെട്ട കോട്ടും ബ്രോഡ്വേയില്‍നിന്ന് റിസ്റ്റിക്ക് ഏറ്റവും ഇഷ്ടപ്പെട്ട റിസ്റ്റ്വാച്ചും വാങ്ങി സ്വന്തം ഓട്ടോയില്‍ സന്തോഷത്തോടെയായിരുന്നു ജോണിന്റെയും കുടുംബത്തിന്റെയും മടക്കം.
ബന്ധുക്കളെയും അയല്‍ക്കാരെയുമെല്ലാം ശനിയാഴ്ചയിലെ ചടങ്ങിനു വീട്ടിലേക്കു ക്ഷണിച്ചിരുന്നു. റിസ്റ്റിയെ കൊലപ്പെടുത്തിയ പ്രതി അജിയുടെ വീട്ടിലും കഴിഞ്ഞ ദിവസം മാതാപിതാക്കള്‍ ചെന്ന് ചടങ്ങിനു ക്ഷണിച്ചിരുന്നു. പഠിക്കാന്‍ മിടുക്കനായ റിസ്റ്റി സെന്റ് ആല്‍ബര്‍ട്സ് ഹൈസ്കൂളിലെ അധ്യാപകര്‍ക്കും സഹപാഠികള്‍ക്കും പ്രിയപ്പെട്ടവനായിരുന്നു. അധ്യാപകരും വിദ്യാര്‍ഥികളും നാട്ടുകാരുമുള്‍പ്പടെ നൂറുകണക്കിനാളുകള്‍ ഇന്നലെ വീട്ടിലെത്തി. ഇന്നു രാവിലെ ഒമ്പതരയ്ക്കു കുര്‍ബാന സ്വീകരണത്തിന് റിസ്റ്റിക്കൊപ്പം ഒരുങ്ങിക്കൊണ്ടിരുന്ന വിദ്യാര്‍ഥികളും സ്കൂളിലെ സഹപാഠികളും റിസ്റ്റിക്ക് അന്തിമോപചാരമര്‍പ്പിക്കാന്‍ എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കയിലെത്തും.
പുത്തനുടുപ്പും പുത്തന്‍ വാച്ചും ധരിച്ച് ശീതീകരിച്ച പെട്ടിയില്‍ റിസ്റ്റിയുടെ ചേതനയറ്റ ശരീരം കണ്ട് കണ്ണുനിറയാത്തവര്‍ കുറവായിരുന്നു.
തിങ്കളാഴ്ച ഷോപ്പിംഗില്‍ കിട്ടാതിരുന്ന വെളുത്ത ഷൂ ഇന്നലെ രാവിലെ വാങ്ങി ആ കുഞ്ഞുകാലുകളില്‍ പിതാവ് ജോണ്‍ ധരിപ്പിച്ചതും കരളലയിക്കുന്ന കാഴ്ചയായി.