പൊന്‍കുന്നം: പൊന്‍കുന്നത്തെ കണ്‍സ്യൂമര്‍ഫെഡിന്റെ വിദേശമദ്യവില്പന കേന്ദ്രത്തില്‍ നിന്ന് പതിനെട്ട് ലക്ഷത്തിലേറെ രൂപ കവര്‍ച്ച ചെയ്ത സംഭവത്തില്‍ പ്രതികളെക്കുറിച്ച് വ്യക്തമായ സൂചനയായില്ല. മോഷണത്തില്‍ ജീവനക്കാരില്‍ ആര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന നിലയിലാണ് ഇപ്പോള്‍ പോലീസിന്റെ അന്വേഷണം. മോഷണം നടന്ന രീതി വച്ച് ജീവനക്കാരെയും സംശയിക്കേണ്ട സ്ഥിതിയിലാണ് പോലീസ്. തിങ്കളാഴ്ച രാത്രി നടന്ന മോഷണത്തില്‍ സേഫിനുള്ളില്‍ സൂക്ഷിച്ചിരുന്ന 18,29,550 ലക്ഷം രൂപയാണ് നഷ്ടപ്പെട്ടത്. ദേശീയപാതക്ക് സമീപമുള്ള മദ്യവില്പന കേന്ദ്രത്തിന്റെ പിന്‍ഭാഗത്ത് ഗോഡൗണിന്റെ ഷട്ടറിന്റെ പൂട്ട് തകര്‍ത്ത നിലയിലായിരുന്നു.
ചൊവ്വാഴ്ച രാവിലെ ഒന്‍പത് മണിയോടെ കടതുറക്കുവാന്‍ എത്തിയ ജീവനക്കാരനാണ് മോഷണവിവരം ആദ്യം അറിയുന്നത്. സേഫിന്റെ മുകള്ഭാഗം ചെറിയ വിടവുണ്ടാക്കിയ നിലയില്‍ കണ്ടതിനെ തുടര്‍ന്ന് ഇയാള്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. ജീവനക്കാരുടെ ഭാഗത്തുനിന്നും വീഴ്ച ഉണ്ടായതിനെ തുടര്‍ന്നാണ് മോഷണം നടന്നതെന്നതിനാല്‍ കഴിഞ്ഞ ദിവസം എട്ടു ജീവനക്കാരെ സസ്പെന്റു ചെയ്തിരുന്നു. ഇത്രയധികം പണം ഇവിടെ സൂക്ഷിച്ചിട്ടും വേണ്ട മുന്‍കരുതല്‍ എടുക്കാത്തതിനാലും പോലീസ് സംരക്ഷണം ആവശ്യപ്പെടാതിരുന്നതിനാലുമാണ് നടപടിയെടുത്തത്. കോണ്‍ക്രീറ്റ് ചെയ്ത് ഉറപ്പിച്ച നിലയിലുള്ള സേഫില്‍ മൂന്ന് തട്ടുകളിലായാണ് പണം സൂക്ഷിച്ചിരുന്നത്.
സേഫ് കുത്തിതുറന്ന ലക്ഷണങ്ങള്‍ ഇല്ലാത്തതും പണം അപഹരിക്കപ്പെട്ട രീതിയും പോലീസിനെ കുഴക്കുന്നു. സേഫിന് മുകളില്‍ വരുത്തിയിരിക്കുന്ന ചെറിയ വിടവിലൂടെ നോട്ട് കെട്ടുകള്‍ മോഷ്ടിക്കാനാകില്ലെന്നതാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഇതിനാല്‍ താക്കോല്‍ ഉപയോഗിച്ച് സേഫ് തുറന്ന് പണം എടുത്തതാകാമെന്നാണ് പോലീസ് സംശയിക്കുന്നത്. സേഫ് തുറന്നതിന് ശേഷം തെറ്റിദ്ധരിപ്പിക്കുന്നതിനായി വരുത്തിയ കീറലാണ് വലതുവശത്ത് സൃഷ്ടിച്ചിരിക്കുന്നതെന്ന ശാസ്ത്രീയ അന്വേഷണ സംഘത്തിന്റെ കണ്ടെത്തലും കേസില്‍ നിര്‍ണായകമാകും.
കവര്‍ച്ച നടത്തിയ ശേഷം എത്രയും പെട്ടെന്ന് രക്ഷപെടുമെന്നിരിക്കെ പുറത്തിറങ്ങിയ ശേഷം സ്ഥാപനത്തിന്റെ ഷട്ടര്‍ കൃത്യമായി അടച്ചതും സംശയമുണര്‍ത്തുന്നു. ജീവനക്കാരുടെ സഹായത്തോടെ പുറത്ത് നിന്നുള്ളവര്‍ ആരെങ്കിലുമൊണൊ പണം അപഹരിച്ചതെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. കണ്‍സ്യൂമര്‍ഫെഡിന്റെ കണക്കുകള്‍ പ്രകാരം ഞായറാഴ്ച ഉച്ച മുതല്‍ തിങ്കളാഴ്ച വൈകിട്ട് വരെയുള്ള വില്പനത്തുകയായ 22,44,580 രൂപയാണ് സേഫിനുള്ളില്‍ സൂക്ഷിച്ചിരുന്നത്. ഇതില്‍ 18,29,550 രൂപയാണ് മോഷ്ടിക്കപ്പെട്ടത്. ബാക്കി നാലുലക്ഷത്തി പതിനയ്യായിരത്തോളം രൂപ അലമാരയില്‍ ബാക്കി വെച്ച നിലയിലാണ്. ഞായറാഴ്ച ഉച്ചവരെയുള്ള തുക പാലാ കിഴതടിയൂര്‍ ബാങ്കിന്റെ അവധി ദിനശാഖയില്‍ അടച്ചിരുന്നു. പിന്നീടുള്ള തുകയാണ് നഷ്ടപ്പെട്ടത്.
ഷട്ടര്‍ ഉയര്‍ത്തുന്നതിനും താഴ്ത്തുന്നതിനും ഉപയോഗിക്കുന്ന ചെറിയ കമ്പിയും സേഫിന്റെ സമീപത്ത് നിന്നും പോലീസ് കണ്ടെടുത്തിരുന്നു. ചെറിയ കമ്പികള്‍ കൊണ്ട് നോട്ടുകെട്ടുകള്‍ വലിച്ചെടുത്തിരിക്കുവാനുള്ള സാധ്യതകള്‍ പരിശോധിക്കുമ്പോളും സേഫിനുള്ളിലെ പണം പൂര്‍ണമായും അപഹരിക്കപ്പെടാത്തതും സംശയമുണര്‍ത്തുന്നു. മുകള്‍ഭാഗത്ത് വരുത്തിയ വിടവിലൂടെ താഴെ തട്ടുകളിലെ പണം എങ്ങനെ എടുത്തുവെന്നതും ദുരൂഹത വര്‍ധിപ്പിക്കുന്നു. ഈ സാഹചര്യങ്ങള്‍ കൊണ്ടാണ് ജീവനക്കാരില്‍ ആര്‍ക്കെങ്കിലും സംഭവത്തില്‍ പങ്ക് ഉണ്ടോ എന്ന നിലയിലേക്കും പോലീസ് അന്വേഷണം നീങ്ങുന്നത്.
എന്നാല്‍ ജീവനക്കാരുടെ വീടുകളില്‍ പോലീസ് പരിശോധന നടത്തിയെങ്കിലും കേസന്വേഷണത്തില്‍ സഹായകമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. രണ്ട് ജോടി താക്കോലുകളാണ് സേഫിനുള്ളത്. ഇതില്‍ ഒരെണ്ണം മാനേജരുടെ പക്കലും മറ്റൊന്ന് വില്പനശാലയ്ക്കുള്ളിലും സൂക്ഷിക്കുകയായിരുന്നു പതിവ്. ഈ താക്കോല്‍ കാലിയായ മദ്യകവറിനുള്ളില് വച്ച് കടയ്ക്കുള്ളില്‍ വയ്ക്കുകയായിരുന്നു പതിവ്. ഈ താക്കോല്‍ കൈവശപ്പെടുത്തിയ ആരെങ്കിലും ഡ്യൂപ്ലിക്കേറ്റ് തയ്യാറാക്കിയതാണോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ജീവനക്കാരല്ലാത്ത ആരുടെയെങ്കിലും പക്കല്‍ ഈ താക്കോല്‍ എത്താനുള്ള സാദ്ധ്യതയും അന്വേഷിക്കുന്നുണ്ട്.
നിരീക്ഷണത്തിലിരിക്കുന്ന ജീവനക്കാരെ അന്വേഷണ ഉദ്യോഗസ്ഥരായ കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി കെ. എം. ജിജുമോന്‍, പൊന്‍കുന്നം സിഐ ടി.ടി.സുബ്രമണ്യം, എസ്.ഐ അഭിലാഷ് കുമാര്‍, ഷാഡോ പൊലീസ് എസ്.ഐ പി.വി.വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തെങ്കിലും മൊബൈല്‍ ടവറിലെ വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള കൂടുതല്‍ ശക്തമായ തെളിവുകള്‍ക്കായി കാത്തിരിക്കുകയാണ് പോലീസ്.