ബ്രഹ്മകുളം സെന്റ് തോമസ് പള്ളിക്കും കപ്പേളക്കും നേരെ ആക്രമണം

TCR-AKRAMAMഗുരുവായൂര്‍: ബ്രഹ്മകുളം സെന്റ് തോമസ് പള്ളിക്കും കപ്പേളക്കും നേരെ ആക്രമണം. പള്ളിയുടെയും കപ്പേളയുടെയും ജനല്‍ചില്ലുകളും പള്ളിയുടെ നടവാതിലിന്റെ ഇരുവശത്തുമുള്ള രണ്ട് നോട്ടീസ് ബോര്‍ഡുകളും എറിഞ്ഞുതകര്‍ത്തനിലയിലാണ്. സംഭവുമായി ബന്ധപ്പെട്ട് പള്ളിയുടെ സമീപം താമസിക്കുന്ന മനോദൗര്‍ബ ല്യമുള്ള യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. ഇന്നു രാവിലെ 5. 22ഓടെയാണ് സംഭവം. ബൈക്കിലെത്തിയ യുവാവ് കൈയില്‍ സൂക്ഷിച്ചിരുന്ന വലിയ കല്ലുകള്‍ ഉപയോഗിച്ച് ആദ്യം നോട്ടീസ് ബോര്‍ഡുകള്‍ എറിഞ്ഞുതകര്‍ത്തു. പിന്നീട് വടക്കേവശത്തുള്ള പള്ളിയുടെ ജനല്‍ചില്ലുകളെല്ലാം എറിഞ്ഞു തകര്‍ത്തു.

പള്ളിയുടെ ഷോപ്പിംഗ് കോംപ്ലക്‌സിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന വാഴപ്പിള്ളി ഫ്രാന്‍സിസ് ബേബിയുടെ ഉടമസ്ഥതയിലുള്ള സാന്‍ട്രോ കാറിന്റെ മുന്‍വശത്തെയും പിന്‍വശത്തെയും ചില്ലുകള്‍ എറിഞ്ഞുതകര്‍ത്തിട്ടുണ്ട്. തൈക്കാട് കപ്പേളക്കു സമീപം താമസിക്കുന്ന പുലിക്കോട്ടില്‍ ബാബുവിന്റെ ഓട്ടോ ടാക്‌സിയുടെ ചില്ലുകളും തകര്‍ത്തിട്ടുണ്ട്.തൈക്കാട് ജംഗ്ഷനിലുള്ള കപ്പേളയുടെ ചില്ല് തകര്‍ത്തതിനുശേഷമാണ് അക്രമി പള്ളിയിലെത്തിയത്. കപ്യാര്‍ മണിയടിക്കുന്നതിനായി പള്ളിയിലെത്തിയ സമയത്ത് അക്രമി ബൈക്കില്‍ കയറി രക്ഷപ്പെടാനുള്ള ശ്രമമായിരുന്നു. കപ്യാരെ അസഭ്യം പറഞ്ഞ് ബൈക്കില്‍ കടന്നു. പള്ളിയിലെ സിസി ടിവി ദൃശ്യങ്ങളില്‍ അക്രമി കല്ലെറിയുന്ന ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്.

തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് അക്രമിയെ പിടികൂടി. പള്ളിയുടെ പിന്‍വശത്ത് താമസിക്കുന്ന യുവാവാണ് പിടിയിലായത്. ഇയാള്‍ മനോദൗര്‍ബല്യമുള്ളയാളാണെന്ന് യുവാവിന്റെ പിതാവ് പറഞ്ഞു. രാവിലെ നാലരയോടെ അമ്പലത്തിലേക്കെന്നു പറഞ്ഞാണ് യുവാവ് വീട്ടില്‍നിന്ന് പോയതത്രെ. യുവാവിനെ ഗുരുവായൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.    പള്ളിക്കു നേരെയുണ്ടായ അക്രമത്തില്‍ പോലീസ് കര്‍ശന നടപടി സ്വീകരിക്കണമെന്ന് വികാരി ഫാ. ഫ്രാന്‍സിസ് മുട്ടത്ത് ആവശ്യപ്പെട്ടു. പള്ളിക്കു നേരെ നടന്ന അക്രമമറിഞ്ഞ് വിശ്വാസികള്‍ ഒത്തുകൂടി. നഗരസഭ ചെയര്‍പേഴ്‌സണ്‍ പി.കെ.ശാന്തകുമാരി,  വൈസ് ചെയര്‍മാന്‍ കെ.പി. വിനോദ്, കൗണ്‍സില്‍മാരായ ടി.ടി. ശിവദാസന്‍, സുദീഷ് വാര്യര്‍, അഭിലാഷ്, സിപിഎം മണലൂര്‍ ഏരിയ സെക്രട്ടറി ടി.വി.ഹരിദാസ്, ഡിസിസി സെക്രട്ടറി വി.വേണുഗോപാല്‍, കൗണ്‍സിലര്‍ റഷീദ് കുന്നിക്കല്‍ തുടങ്ങിയവര്‍ പള്ളിയിലെത്തി.

Related posts