മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനം വിഫലമായി; കിണറ്റില്‍ വീണ രണ്ട് വയസുകാരന്‍ മരിച്ചു; വീണത് ഇരുന്നൂറ് അടി താഴ്ചയുള്ള കിണറ്റില്‍

Babyതിരുവനന്തപുരം: തിരുവല്ലം പുഞ്ചക്കരിയില്‍ ഇരുന്നൂറ് അടി താഴ്ചയുള്ള കിണറ്റില്‍ വീണ രണ്ട് വയസുകാരന്‍ മരിച്ചു. മണിക്കൂറുകളോളം ഫയര്‍ഫോഴ്‌സും നാട്ടുകാരും പോലീസും രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായില്ല. തിരുവല്ലം പുഞ്ചക്കരി കിഴക്കേകരി പുതുവല്‍പുത്തന്‍ വീട്ടില്‍ കെഎസ്ഇബി ജീവനക്കാരന്‍ രാജേഷ്- സ്വപ്‌ന ദമ്പതികളുടെ മകന്‍ സിദ്ധാര്‍ഥ് (2) ആണ് മരിച്ചത്.

ഇന്നലെ രാത്രി പതിനൊന്നോടെയായിരുന്നു സംഭവം. വീട്ടു വളപ്പിലെ കിണറിന് സമീപം ഇട്ടിരുന്ന സ്റ്റൂളില്‍ കയറിയ കുട്ടി കിണറ്റിലേക്ക് വീഴുകയായിരുന്നുവെന്ന് തിരുവല്ലം പോലീസ് പറഞ്ഞു. വീട്ടുകാരുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ വിഴിഞ്ഞം ഫയര്‍ഫോഴ്‌സില്‍ വിവരം അറിയിച്ചു. ഫയര്‍ഫോഴ്‌സെത്തിയെങ്കിലും കിണറ്റില്‍ ഇറങ്ങി രക്ഷാപ്രവര്‍ത്തനം നടത്താന്‍ സാധിച്ചില്ല.

പിന്നീട് ചെങ്കല്‍ചൂളയില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് സംഘം ഓക്‌സിജന്‍ സിലിണ്ടര്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളുമായി രക്ഷാപ്രവര്‍ത്തനത്തിനെത്തി വെളുപ്പിന് മൂന്ന് മണിയോടെ കിണറ്റിലെ വെള്ളം വറ്റിച്ച് കുട്ടിയെ കരയ്‌ക്കെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പത്തടി താഴ്ചയോളം വെള്ളം ഉണ്ടായിരുന്നുവെന്ന് ഫയര്‍ഫോഴ്‌സ് പറഞ്ഞു. ചെങ്കല്‍ചൂള ഫയര്‍ഫോഴ്‌സിലെ സ്റ്റേഷന്‍ ഓഫീസര്‍ വാസുദേവിന്റെ നിര്‍ദേശാനുസരണം ഫയര്‍മാന്‍ അരുണ്‍ലാലാണ് കിണറ്റില്‍ ഇറങ്ങി കുഞ്ഞിനെ കരയ്‌ക്കെത്തിച്ചത്. തിരുവല്ലം പോലീസ് പോലീസ് മേല്‍നടപടി സ്വീകരിച്ചു. മൃതദേഹം മെഡിക്കല്‍ കോളജാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Related posts