വൈപ്പിന്‍: മന്ത്രിയായിരുന്ന ഇ.പി. ജയരാജന്‍ ബന്ധു നിയമന വിവാദത്തില്‍ പുറത്തായതിനെ തുടര്‍ന്നു മന്ത്രി സഭയില്‍ നടത്തിയ അഴിച്ചുപണിയില്‍ വൈപ്പിന്‍ എംഎല്‍എ എസ്. ശര്‍മയെ തഴഞ്ഞതില്‍ പാര്‍ട്ടിക്കുള്ളിലും നിയോജകമണ്ഡലത്തിലും മുറുമുറുപ്പ്. മന്ത്രിയാകാന്‍ വ്യക്തിയുടെ കഴിവോ ഇമേജോ ഒന്നുമല്ല സിപിഎമ്മിനു സ്വീകാര്യമെന്നും മറിച്ചു പാര്‍ട്ടിയിലെ ഗ്രൂപ്പാണ് നോക്കുന്നതെന്നുമാണ് ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്.എറണാകുളം പോലുള്ള സംസ്ഥാനത്തെ ഏറ്റവും പ്രാധാന്യമുള്ള വ്യവസായ മേഖലയില്‍ നിന്ന് ഒരു മന്ത്രിയെ നിയോഗിക്കാത്തത് സംസ്ഥാനത്തിന്റെ വികസനത്തെതന്നെ പ്രതികൂലമായി ബാധിക്കുമെന്നും വിലയിരുത്തലുണ്ട്.
ജയിച്ചാല്‍ ശര്‍മയെ മന്ത്രിയാക്കുമെന്നായിരുന്നു പൊതു തെരെഞ്ഞെടുപ്പില്‍ പാര്‍ട്ടിയും ഇടതുപക്ഷമൊന്നാകെയും വോട്ടര്‍മാര്‍ക്ക് നല്‍കിയിരുന്ന വാഗ്ദാനം. തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെയായിരുന്നു ശര്‍മയുടെ ജയവും. എന്നാല്‍ മന്ത്രിസ്ഥാനം തീരുമാനിച്ചപ്പോള്‍ പാര്‍ട്ടി കാലുമാറി. എന്നാല്‍ വീണ്ടുമൊരു സാഹചര്യം വന്നപ്പോഴെങ്കിലും ശര്‍മയെ പരിഗണിക്കുമെന്നായിരുന്നു ജനങ്ങളുടേയും പാര്‍ട്ടിക്കാരുടെയും വിശ്വാസം. എന്നാല്‍ ഇപ്പോള്‍ ഇതും തകര്‍ത്തു.
അര നൂറ്റാണ്ടിലധികമായി പൊതുരംഗത്തുള്ള ശര്‍മ 2001- 2006ലെ ഒരു ചെറിയ ഇടവേള ഒഴിച്ചാല്‍ 1987 മുതല്‍ ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പുവരെയും നിയമസഭയിലേക്ക് മത്സരിക്കുകയും വിജയിച്ച് എംഎല്‍എ ആകുകയും ചെയ്തിട്ടുള്ളയാളാണ്. ഇതില്‍ തന്നെ രണ്ടുതവണ മന്ത്രിയായി തന്റെ പ്രാഗത്ഭ്യം തെളിയിക്കുക കൂടി ചെയ്തിട്ടുണ്ട്.
ഇദ്ദേഹം എംഎല്‍എ ആയപ്പോള്‍ വൈപ്പിനില്‍ തുടങ്ങിയ വെളിച്ചം പദ്ധതിയും ഏകദിന ജനകീയ ആശുപത്രി പദ്ധതിയുമെല്ലാം ഇപ്പോള്‍ മറ്റ് എംഎല്‍എ മാര്‍ പലരും അവരുടെ സ്വന്തം മണ്ഡലങ്ങളില്‍ നടപ്പാക്കി വരുകയാണ്. ജനകീയ വിഷയങ്ങളിലും വികസന കാര്യത്തിലും പഠിച്ച് കാര്യങ്ങള്‍ ചെയ്യുന്ന ഒരു സാമാജികനായതിനാല്‍ ഇദ്ദേഹത്തിനു സമസ്ത മേഖലയില്‍ നിന്നും വന്‍ പിന്തുണയുമുണ്ട്. ഇതെല്ലാം പാര്‍ട്ടി ബോധപൂര്‍വം കാണാതെ പോകുകയാണെന്നും അനുഭാവികള്‍ പറയുന്നു.