മെഴുകുംപാറയില്‍ കാട്ടാനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു

pkd-krishiമണ്ണാര്‍ക്കാട്: തെങ്കര ഗ്രാമപഞ്ചായത്ത് മെഴുകുംപാറ മിച്ചഭൂമി ഭാഗത്ത് കാട്ടാനയിറങ്ങി വ്യാപകതോതില്‍ കൃഷിനാശമുണ്ടാക്കി. ബുധനാഴ്ച വൈകുന്നേരത്തോടെ എത്തിയ കാട്ടാനകള്‍ ഇന്നലെ പുലര്‍ച്ചെയാണ് കാട്ടിലേക്കു തിരിച്ചുകയറിയത്. പ്രദേശവാസികളായ ചന്ദ്രന്‍, കൃഷ്ണന്‍കുട്ടി എന്നിവരുടെ കൃഷികള്‍ പൂര്‍ണമായും കാട്ടാനകള്‍ നശിപ്പിച്ചു. വാളക്കര കൃഷ്ണന്‍കുട്ടിയുടെ കായ്ഫലമുള്ള 150-ഓളം കവുങ്ങ്, 12 തെങ്ങ് എന്നിവയും ചന്ദ്രന്റെ അമ്പതോളം കുലച്ച നേന്ത്രവാഴ, നാലു തെങ്ങ്, കവുങ്ങുകള്‍ എന്നിവയാണ് നശിപ്പിച്ചത്.

കഴിഞ്ഞ ഒരുമാസക്കാലമായി മേഖലയില്‍ കാട്ടാന ആക്രമണം വ്യാപകമാണ്. ആറോളം ആനകളാണ് പ്രദേശത്ത് നാശം വിതയ്ക്കുന്നത്. ഒരുമാസംമുമ്പ് മെഴുകുംപാറ അട്ടിയില്‍ കാട്ടാനയിറങ്ങി നാശനഷ്ടമുണ്ടാക്കിയിരുന്നു. സൈലന്റ്‌വാലി മലനിരകളില്‍നിന്നുമാണ് ഈ ആനകള്‍ ഇറങ്ങുന്നതെന്നു പറയപ്പെടുന്നു. ഇതിനു പുറമേ ആനമൂളിയിലും കാട്ടാന ആക്രമണം വര്‍ധിച്ചിരിക്കുകയാണ്.

Related posts