ഗാന്ധിനഗർ: മെഡിക്കൽ കോളജ് പരിസരത്ത് പ്രവർത്തിക്കുന്ന ലാബോറട്ടറികളിൽ ആവശ്യമായ പരിശോധനാ സംവിധാനങ്ങൾ ഉണ്ടോ? പരിചയ സന്പന്നരും, വിദ്യാഭ്യാസ യോഗ്യതയുള്ള ടെക്നീഷ്യൻമാരാണോ പരിശോധന നടത്തു ന്നത്? തുടങ്ങിയ കാര്യങ്ങൾ അന്വേഷിക്കുവാൻ ബന്ധപ്പെട്ട അധികൃതർ തയ്യാറാകണമെന്ന ആവശ്യം ശക്തമാകുന്നു.
മെഡിക്കൽ കോളജ് ആശുപത്രി പരിസരത്ത് പെട്ടിക്കടകൾ പോലെ നിരവധി ലാബുകൾ പ്രവർത്തിക്കുന്നുണ്ട്. ഭൂരിപക്ഷം സ്ഥാപനങ്ങളിലും പരിശോധനയില്ല. രോഗികളിൽ നിന്ന് ശേഖരിക്കുന്ന സാന്പിളുകൾ എറണാകുളം അടക്കമുള്ള ദൂരസ്ഥലങ്ങളിൽ കൊണ്ടു പോയാണ് പരിശോധന നടത്തി ഫലം നൽകുന്നത്.
മെഡിക്കൽ കോളജ് പരിസരത്ത് ഇപ്പോൾ ആരോപണ വിധേയമായ ലാബ് അടക്കം മൂന്നു സ്വകാര്യ ലാബുകളിലാണ് മാമോഗ്രാം ചെയ്യുന്നത്. അതിൽ പരാതിയുണ്ടായ ഡയനോവ ലാബ് ഉൾപ്പെടെ രണ്ടെണ്ണത്തിന്റെ പതോളജിസ്റ്റ് മെഡിക്കൽ കോളജിൽ നിന്നും പെൻഷൻ പറ്റിയ സീനിയർ പ്രഫസറാണ്.
എന്നാൽ ലാബോറട്ടറിയുടെ നിലവാരം പരിശോധിക്കുവാനോ ഏകീകൃത നിരക്ക് ഏർപ്പെടുത്തുവാനോ സംവിധാനമില്ല. ഇവിടെയുള്ള ടെക്നീഷ്യന്മാർ വേണ്ടത്ര യോഗ്യതയുള്ളവരാണോയെന്നുള്ള പരിശോധനകളും അധികൃതർ നടത്തുന്നില്ല. കൂടാതെ മുഴുവൻ ലാബോറട്ടറിയിലേയും മലിനജലം മാൻഹോളിലേക്ക് ഒഴുക്കിവിടുന്നത് മൂലമുണ്ടാകുന്ന ദോഷഫലങ്ങൾ പരിസരവാസികളായ ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായും പരാതിയുണ്ട്.