ആലപ്പുഴ: ഒരു ഇടവേളയ്ക്കുശേഷം ആലപ്പുഴ ബീച്ചില്‍നിന്ന് വീണ്ടും അനധികൃതമായി മണല്‍ കടത്തുന്നതായി ആക്ഷേ പം. അര്‍ധരാത്രിക്കു ശേഷവും പുലര്‍ച്ചെയുമായാണ് ചാക്കുകളിലും ട്രോളികളിലുമായി കടല്‍ത്തീരത്തുനിന്ന് മണല്‍ കടത്തുന്നത്. സംസ്ഥാനത്തെ കടല്ത്തീരങ്ങളില്വച്ച് ഏറ്റവും നല്ല മണലാണ് ആലപ്പുഴയിലേത്. അതാണ് കടല്‍ത്തീരത്തെ മണലിന്റെ ഡിമാന്‍ഡ് വര്‍ധിപ്പിക്കുന്നത്. നഗരത്തില്‍ പുതുതായി നിര്‍മിച്ച വീടുകളുടെ മുന്‍വശത്ത് ഇടുന്നതിനും കല്യാണം അടക്കമുള്ള പരിപാടികള്‍ നടക്കുന്ന സ്ഥലത്ത് ഇടുന്നതിനുമായാണ് മണല്‍ കൂടുതല്‍ കടത്തുന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു.
മണല്‍ ആവശ്യമുള്ളവര്‍ ഏജന്റുമാരെ സമീപിച്ചാല്‍ പറഞ്ഞദിവസം സാധനം വീട്ടിലെത്തിച്ചു നല്‍കും. ട്രോളി കണക്കാണ് വാങ്ങുന്നതെങ്കില്‍ ഒന്നിന് 750 മുതല്‍ 800 രൂപ വരെയാണ് വാങ്ങുന്നത്. ദൂരം കൂടുന്നതിനനുസരിച്ച് പൈസ കൂടും. മിനി ലോറികളിലും ചെറിയ ടിപ്പറുകളിലും മണ്ണ് എത്തിച്ച് നല്‍കുന്നതിന് 10,000 മുതല്‍ 12,000 വരെയാണ് ഈടാക്കുന്നത്. കടപ്പുറത്തുനിന്നും ചാക്കുകളിലും ട്രോളികളിലുമായി കടത്തുന്ന മണ്ണ് കടല്‍ത്തീരത്തെ ആള് സഞ്ചാരം അധികമില്ലാത്ത പ്രദേശത്ത് പാര്‍ക്ക് ചെയ്തിരിക്കുന്ന ചെറിയ വാഹനങ്ങളില്‍ കയറ്റിയാണ് കടത്തുന്നത്. ബീച്ചില്‍ പോലീസ് ഔട്ട് പോസ്റ്റ് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും അനധികൃത മണല്‍ കൊള്ള തടയാന്‍ കഴിഞ്ഞിട്ടില്ല.
അഥവാ മണല്‍ കടത്തുകാരെ പിടിച്ചാല്‍ തന്നെ ഉന്നത സ്വാധീനമുള്ളതിനാല്‍ ഇവര്‍ പുറത്തിറങ്ങുകയും ചെയ്യും. പരിസ്ഥിതി പ്രാധാന്യമേറെയുള്ള തീരപ്രദേശത്തുനിന്നും മണല്‍ കടത്തുന്നത് തീരത്തിന്റെ പരിസ്ഥിതിയെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്. തീരദേശ റോഡിലും ബീച്ചിലും രാത്രികാലങ്ങളിലും പുലര്‍ച്ചെയും പട്രോളിംഗ് ഏര്‍പ്പെടുത്തിയാല്‍ ഒരു പരിധിവരെ മണല്‍ കടത്ത് തടയാന്‍ കഴിയുമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.