രാഷ്ട്രീയമില്ല, കൊടിനിറമില്ല ഇവിടെ പ്രഫഷണല്‍ തന്ത്രങ്ങള്‍! തെരഞ്ഞെടുപ്പ് പ്രചാരണത്തിനു ചുക്കാന്‍പിടിച്ച് ഇവന്റ് മാനേജ്‌മെന്റ് സംഘം

eLECTIONഫ്രാങ്കോ ലൂയിസ്

തൃശൂര്‍: തെരഞ്ഞെടുപ്പു പ്രചാരണം കേമമാക്കാന്‍ കേരളത്തിലെ വമ്പന്‍ സ്റ്റേജ് ഷോകള്‍ക്കു ചുക്കാന്‍ പിടിച്ച ഇവന്റ് മാനേജ്‌മെന്റ് സംഘം. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനു മുമ്പേ ഇവര്‍ പണി തുടങ്ങി. സ്ഥാനാര്‍ഥിത്വം ഏറെക്കുറെ ഉറപ്പിച്ചവര്‍ക്കു വേണ്ടിയുള്ള പ്രാഥമിക റൗണ്ട് പ്രചാരണവും തുടര്‍പ്രചാരണങ്ങളുടെ ആസൂത്രണവും ആരംഭിച്ചു കഴിഞ്ഞു.

ഇവര്‍ക്കു രാഷ്ട്രീയമില്ല, കൊടിനിറ പ്രേമവുമില്ല. ഏതു രാഷ്ട്രീയ കക്ഷിയുടെ സ്ഥാനാര്‍ഥിയായാലും പ്രചാരണ ചുമതല ഏറ്റെടുക്കും. തങ്ങളെ ചുമതലയേല്‍പ്പിക്കുന്ന സ്ഥാനാര്‍ഥിയുടെ വിജയം ഉറപ്പാക്കുന്ന പ്രചാരണതന്ത്രം ഒരുക്കുകയും നടപ്പാക്കുകയും ചെയ്യുന്ന പ്രഫഷണലുകളാണിവര്‍. ബുദ്ധിപരമായ ഇടപെടലുകളും ആസൂത്രണവും മുതല്‍ ഓരോ ഘട്ടത്തിലും ചെയ്യേണ്ട കാര്യങ്ങള്‍ ചിട്ടയായി നടപ്പാക്കുകയാണിവര്‍.

വിവിധ രാഷ്ട്രീയ കക്ഷി സ്ഥാനാര്‍ഥികളുടെ പ്രചാരണ ദൗത്യം വിജയകരമാക്കിയതിന്റെ പാരമ്പര്യവുമായാണു തൃശൂര്‍ ആസ്ഥാനമായുള്ള ഓസ്കാര്‍ ഇവന്റ് മാനേജുമെന്റ് ടീമിനെ നേതാക്കള്‍ സമീപിക്കുന്നത്. “കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പു മുതല്‍ നടന്ന തെരഞ്ഞെടുപ്പുകളില്‍ സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളില്‍ ഓസ്കാറിന്റെ ആസൂത്രണ, പ്രചാരണ തന്ത്രങ്ങള്‍ ഫലിച്ചിരുന്നു. ഇതു ബോധ്യപ്പെട്ടു ഞങ്ങളെ സമീപിച്ച ഏതാനും ചിലരുടെ പ്രചാരണ ചുമതല ഏറ്റെടുത്തിട്ടുണ്ട്. മറ്റു ചിലരുമായി ചര്‍ച്ച നടക്കുന്നു. ആരുടെയും പേരുകള്‍ പരസ്യമാക്കില്ല. തെരഞ്ഞെടുപ്പു പ്രചാരണ ചുമതലകള്‍ ഏറ്റെടുക്കുന്നതിനു വിദഗ്ധര്‍ അടങ്ങുന്ന സ്‌പെഷല്‍ ടീമിനെത്തന്നെ ഞങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്.’ ഓസ്കാര്‍ ടീമിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായ പി.എസ്. ജനീഷ് പറഞ്ഞു.

“അമ്പതു ശതമാനം വോട്ടര്‍മാരും നിഷ്പക്ഷരാണ്. അവര്‍ക്കു രാഷ്ട്രീയമില്ല. ഇവര്‍ ഉറ്റുനോക്കുന്നതു മത്സരിക്കുന്നയാള്‍ തങ്ങള്‍ക്കുവേണ്ടി എന്തു ചെയ്യും, നാടിന്റെ വികസനത്തിനായി എന്തു ചെയ്യുമെന്നാണ്. നല്ല കാര്യങ്ങള്‍ ചെയ്യുമെന്നു ബോധ്യപ്പെട്ടാല്‍ അനുകൂലമായി വോട്ടു ചെയ്യുന്നവരാണ് അവര്‍. ഇക്കൂട്ടരുടെ വിശ്വാസ്യത നേടാനും വോട്ട് സ്വന്തമാക്കാനും വെറും രാഷ്ട്രീയ പ്രചാരണവേലകൊണ്ടു മാത്രം കഴിയില്ല. ഇക്കാര്യം ബോധ്യപ്പെട്ടതുകൊണ്ടാണു കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പു മുതല്‍ ഓസ്കാറിനെ ചുമതലകള്‍ ഏല്‍പ്പിച്ചത്.’ തൃശൂരില്‍ ലുലു കണ്‍വന്‍ഷന്‍ സെന്ററിനു തൊട്ടരികിലുള്ള ഓസ്കാറിന്റെ ഓഫീസിലെ കംപ്യൂട്ടറുകളില്‍ ഡിസൈനര്‍മാര്‍ക്കു മാര്‍ഗനിര്‍ദേശം നല്‍കുന്നതിനിടെ ജനീഷ് വിശദീകരിച്ചു.

നാടിന്റെ വികസനത്തിനായി തങ്ങള്‍ക്കുള്ള ദര്‍ശനം എന്താണെന്നു പ്രകടമാക്കുന്ന വളരെ ഹ്രസ്വവും ആകര്‍ഷകവുമായ മള്‍ട്ടിമീഡിയ ഡോക്യുമെന്ററികള്‍ വരെ സജ്ജമാക്കിയാണു തെരഞ്ഞെടുപ്പു പ്രചാരണം ഇവന്റ് മാനേജുമെന്റ് ടീം കൊഴുപ്പിക്കുന്നത്. ഇത്തരം പുതുവിദ്യകള്‍ പയറ്റാത്ത സ്ഥാനാര്‍ഥികള്‍ പ്രചാരണ വേലിയേറ്റത്തില്‍ മുങ്ങിപ്പോകും.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പു നടന്നപ്പോള്‍ നവ സാമൂഹ്യ മാധ്യമങ്ങള്‍ പ്രചാരത്തിലാകുന്നതേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ പ്രാഥമിക റൗണ്ടില്‍ ഫേസ്ബുക്ക്, വാട്‌സ് ആപ് തുടങ്ങിയ നവ സാമൂഹ്യ മാധ്യമങ്ങളിലൂടെയാണു പ്രചാരണത്തിനു തുടക്കമിട്ടിരിക്കുന്നത്. സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കാത്തതിനാല്‍ സ്ഥാനാര്‍ഥിയാണെന്നു തോന്നാത്ത വിധത്തിലും സാമൂഹ്യ പ്രശ്‌നങ്ങളില്‍ ജനപക്ഷത്തു നില്‍ക്കുന്ന ജനകീയ നേതാവെന്നു ബോധ്യപ്പെടുത്തിക്കൊണ്ടുമുള്ള പ്രചാരണമാണ് ഇപ്പോള്‍ നടത്തുന്നത്. നവ സാമൂഹ്യ മാധ്യങ്ങളിലൂടെയുള്ള പ്രചാരണത്തിനു വളരെ പ്രാധാന്യമുണ്ട്. ഓസ്കാര്‍ ഇവന്റ് മാനേജ്‌മെന്റ് സാരഥി പി.എസ്. ജനീഷ് ചൂണ്ടിക്കാട്ടി.

തെരഞ്ഞെടുപ്പു വേളയില്‍ പ്രചാരണ ചുമതലകള്‍ നിര്‍വഹിക്കുന്ന മുന്നണി തെരഞ്ഞെടുപ്പു കമ്മിറ്റികള്‍ക്കു പിറകില്‍നിന്നുകൊണ്ടാണ് ഇവന്റ് മാനേജുമെന്റ് ടീമുകളുടെ പ്രവര്‍ത്തനം. കമ്മിറ്റി ഭാരവാഹികളും പ്രവര്‍ത്തകരും പതിവു മുറയ്ക്കു പ്രചാരണ വേലകള്‍ നടത്തും. പോസ്റ്ററുകള്‍ ഒട്ടിക്കുക, പ്രധാന സ്ഥലങ്ങളില്‍ ഫഌക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കുക, അഭ്യര്‍ഥന അടക്കമുള്ള നോട്ടീസുകള്‍ വിതരണം ചെയ്യുക, വീടു കയറിയിറങ്ങി വോട്ടര്‍ പട്ടികയില്‍ എല്ലാവരുടേയും പേരുണ്ടെന്ന് ഉറപ്പാക്കുക, വോട്ടര്‍ നമ്പരുള്ള സ്ലിപ്പുകള്‍ വിതരണം ചെയ്യുക തുടങ്ങിയ ജോലികള്‍ എല്ലാ പ്രമുഖ പാര്‍ട്ടികളുടേയും പ്രവര്‍ത്തകര്‍തന്നെയാണു നിര്‍വഹിക്കുക.

എന്നാല്‍ ഇക്കാര്യങ്ങളെല്ലാം മികവോടെ നടക്കുന്നില്ലേയെന്ന് ഉറപ്പാക്കുകയും വീഴ്ചയുള്ള മേഖലകളില്‍ അതു പരിഹരിക്കുകയും ചെയ്യുകയാണ് ഇവന്റ് മാനേജ്‌മെന്റ് സംഘം. ഇങ്ങനെയൊരു സംഘം പിന്നണി പ്രവര്‍ത്തനം നടത്തുന്നുണ്ടെന്നു പാര്‍ട്ടി പ്രവര്‍ത്തകര്‍ പോലും അറിയില്ല.

പ്രമുഖ ടെക്‌ൈസ്റ്റല്‍ ഷോറൂം ഗ്രൂപ്പിനുവേണ്ടി ഷാരൂഖ് ഖാനെ കൊച്ചിയിലെ ഇടപ്പള്ളിയില്‍ എത്തിച്ചു വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ മെഗാ പ്രോഗ്രാം ചെയ്തു പാരമ്പര്യമുള്ള ഓസ്കാര്‍, തൃശൂരില്‍ ഗിന്നസ് റിക്കാര്‍ഡ് കുറിച്ച ക്രിസ്മസ് പാപ്പമാരുടെ സംഗമം അടക്കമുള്ള വമ്പന്‍ പരിപാടികളുടെ പിന്നണി പ്രവര്‍ത്തകരാണ്. ദുബായിയിലും ഓസ്കാറിന് ഓഫീസുണ്ട്.

Related posts