രോഗ ഭയം മൂലം സുഹൃത്തുക്കള്‍ ആത്മഹത്യ ചെയ്തു; മരിക്കാന്‍ പോകുകയാണെന്ന് വിവരം സുഹൃത്തുക്കളെ അറിയിച്ച ശേഷമാണ് ഇരുവരും മരിച്ചത്

top-maranamആലക്കോട്(കണ്ണൂര്‍): വാടകമുറിയില്‍ സുഹൃത്തുക്കളെ മരിച്ച നിലയില്‍ കണ്ടെത്തി. ആലക്കോട് ടൗണിനു സമീപത്തെ പുതിയപുരയില്‍ രാജു (52), രയറോം കാക്കടവിലെ പ്ലാവിലകത്ത് കണ്ണന്‍ (33) എന്നിവരെയാണ് ആലക്കോടിനു സമീപത്തെ കൊട്ടാരം റോഡിലുള്ള വാടകറൂമില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രാജു ആലക്കോട് ടൗണിലെ ടാക്‌സി ഡ്രൈവറും കണ്ണന്‍ ലോട്ടറി തൊഴിലാളിയുമാണ്.

രോഗസംബന്ധമായ ഭീതിയെ തുടര്‍ന്നാണ് ഇരുവരും മരിക്കാന്‍ കാരണമെന്നാണ് പോലീസിന്റെ നിഗമനം. ഒരാഴ്ച മുമ്പ് രാജു സുഹൃത്തായ കണ്ണനേയും കൂട്ടി പരിയാരം മെഡിക്കല്‍ കോളജില്‍ പല്ലെടുക്കാന്‍ പോയിരുന്നു. ഇതിനിടയില്‍ രാജുവിന്റെ വായില്‍ ചെറിയൊരു മുഴ കണ്ടെത്തുകയും ഇത് വിശദമായ പരിശോധന നടത്തണമെന്ന് ഡോക്ടര്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് രാജു ദുഃഖിതനായിരുന്നുവെന്നു സുഹൃത്തുക്കള്‍ പോലീസിനോടു പറഞ്ഞു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്നു കണ്ണനും ചികിത്സയിലായിരുന്നു.

ഇന്നു പുലര്‍ച്ചെ 1.30ഓടെ കണ്ണന്‍ സുഹൃത്തിനെ വിളിച്ച് തങ്ങള്‍ മരിക്കാന്‍ പോകുന്ന വിവരം അറിയിക്കുകയുംചെയ്തു. ഇതേത്തുടര്‍ന്ന് സുഹൃത്തുക്കളും ആലക്കോട് പോലീസും ഇരുവരുടെയും വീടുകളിലെത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് പുലര്‍ച്ചെ മൂന്നോടെ ആലക്കോട്ടെ വാടകമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രാജു വാടകയ്‌ക്കെടുത്ത റൂമിന്റെ വാതിലിനോടു ചേര്‍ന്ന നിലയിലാണ് കണ്ണന്റെ മൃതദേഹം കണ്ടെത്തിയത്. മുറിക്കുള്ളിലായിരുന്നു രാജുവിന്റെ മൃതദേഹം.

ആലക്കോട് സിഐ പി.കെ. സുധാകരന്‍, എസ്‌ഐ ടി.വി. അശോകന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സംഭവസ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോയി.പരേതനായ വേലായുധന്‍-കുഞ്ഞാലിയമ്മ ദമ്പതികളുടെ മകനാണ് രാജു. ഭാര്യ: പരേതയായ വത്സമ്മ. മക്കള്‍: അരവിന്ദ് (ഹോട്ടല്‍ മാനേജ്‌മെന്റ് വിദ്യാര്‍ഥി, കോഴിക്കോട്), ശ്രീലക്ഷ്മി. മരുമകന്‍: മനോജ്. മുരളി ഏക സഹോദരനാണ്. പരേതനായ മുരുകന്‍-ശ്യാമള ദമ്പതികളുടെ മകനായ കണ്ണന്‍ അവിവാഹിതനാണ്. സഹോദരങ്ങള്‍: ഗീത, കല.

Related posts