റോഡ് സുരക്ഷയ്ക്ക് മുടക്കുന്നത് കോടികള്‍; അപകട-മരണ നിരക്ക് കുറയാതെ കേരളം

EKM-ACCIDENTബാബു ചെറിയാന്‍

കോഴിക്കോട്: റോഡ് സുരക്ഷാ ഫണ്ടിനത്തില്‍ പ്രതിവര്‍ഷം കോടികള്‍ വകയിരുത്തിയിട്ടും വാഹനാപകട- മരണ നിരക്കു കുറയാതെ കേരളം. റോഡ് സുരക്ഷക്കായി നീക്കിവെക്കുന്ന തുക പലപ്പോഴും വകമാറ്റപ്പെടുന്നതാണ് അപകട നിരക്കില്‍ കാര്യമായ കുറവുണ്ടാകാതിരിക്കാന്‍ കാരണം. മോട്ടോര്‍ വാഹന വകുപ്പും, പോലീസും പതിവായി റോഡ് സരക്ഷാ വാരാചരണങ്ങള്‍ സംഘടിപ്പിച്ചിട്ടും അപകടങ്ങളുടെ ഗ്രാഫ് താഴേക്കു പോകുന്നില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ് പുറത്തുവിട്ട കണക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നു.

2001 മുതല്‍ 2016 ജനുവരി 31 വരെയുള്ള വാഹനാപകടങ്ങളുടേയും, മരണങ്ങളുടേയും വിശദമായ കണക്കുകള്‍ മോട്ടോര്‍ വാഹന വകുപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2001ല്‍ 38361 ആയിരുന്നു മൊത്തം വാഹനാപകടങ്ങളെങ്കില്‍ 2015 ല്‍ അത് 39014 ഉയര്‍ന്നു. സംസ്ഥാന ഫണ്ട്, കേന്ദ്ര ഫണ്ട് തുടങ്ങി വിവിധയിനങ്ങളില്‍ കോടിക്കണക്കിനു രൂപയാണ് റോഡ് സുരക്ഷയുടെ പേരില്‍ കേരളം ചെലവിടുന്നത്. എന്നിട്ടും അപകട- മരണ നിരക്കുകള്‍ ഗണ്യമായി കുറയ്ക്കാന്‍ കഴിഞ്ഞിട്ടില്ല. മറ്റു വര്‍ഷങ്ങളിലെ വാഹനാപകടങ്ങള്‍ ഇപ്രകാരം- 2002 (38762), 2003 ( 39496), 2004 (41219), 2005 (42363), 2006 (41647), 2007 (39917), 2008 (37263), 2009 (35433), 2010 (35082), 2011 (35216), 2012 (36174), 2013 (35215), 2014 (36282), 2015 (36282), 2016 ജനുവരി 31 വരെ (3688).

വാഹനാപകട മരണ നിരക്കിലും കുറവില്ലെന്ന് കണക്കുകള്‍ പറയുന്നു. 2001 ല്‍ 2674 ആയിരുന്ന മരണം, 2015 ല്‍ 4196 ആയി ഉയര്‍ന്നു. വാഹനങ്ങളുടെ എണ്ണത്തിലുണ്ടായ വന്‍ വര്‍ധനവാണ് ഇതിനു കാരണമായി ചുണ്ടിക്കാട്ടുന്നതെങ്കിലും,  തകര്‍ന്ന റോഡുകളും സുരക്ഷാഫണ്ട് വിനിയോഗത്തിലെ പോരായ്മയും തന്നെയാണ് മുഖ്യ കാരണമെന്ന് മോട്ടോര്‍ വാഹന വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ രഹസ്യമായി സമ്മതിക്കുന്നുണ്ട്. കഴിഞ്ഞ 15 വര്‍ഷത്തെ വാഹനാപകട മരണ നിരക്ക് ഇങ്ങനെ- 2002 (2792), 2003 (2905), 2004 (3059), 2005 (3203), 2006 (3589), 2007 (3778), 2008 (3901), 2009 (3831), 2010 (3950), 2011 (4145), 2012 (4286), 2013 (4258), 2014 (4049), 2015 (4196) 2016 ജനുവരി 31 വരെ (420).

അതേ സമയം ഹെല്‍മറ്റും സീറ്റ് ബെല്‍റ്റും നഗരപ്രദേശങ്ങളിലെങ്കിലും നിര്‍ബന്ധമാക്കിയതിനാല്‍  വാഹനാപകടങ്ങളില്‍ പരിക്കേറ്റവരുടെ എണ്ണത്തില്‍ കുറവുണ്ടായി. 2001 ല്‍ 49675 പേര്‍ക്കു പരിക്കേറ്റു.വാഹനങ്ങള്‍ പതിന്മടങ്ങു വര്‍ധിച്ചിട്ടും 2015 ല്‍ 43735 പേര്‍ക്കേ പരിക്കേറ്റിട്ടുള്ളൂ. മറ്റു വര്‍ഷങ്ങളില്‍ പരിക്കേറ്റവരുടെ എണ്ണം- 2002 (49460), 2003 (48640), 2004 (51228), 2005 (51124), 2006 (49881), 2007 (48246), 2008 (43857), 2009 (41401), 2010 ( 41473), 2011 (41379), 2012 (41915), 2013 (40346), 2014( 41096), 2015 (43735), 2016 ജനുവരി 31 വരെ (4073).

റോഡ് സുരക്ഷക്കായി മുടക്കുന്ന കോടികള്‍ക്ക് കൃത്യമായ ഓഡിറ്റ് ഇല്ലാത്തതാണ് ഫണ്ട് വകമാറ്റാന്‍ കാരണമെന്ന് ചുണ്ടിക്കാണിക്കപ്പെടുന്നു.പിഴയിനത്തില്‍ ഓരോ വര്‍ഷവും പിരിച്ചെടുക്കുന്ന തുകയുടെ നേര്‍പകുതി റോഡ് സുരക്ഷാ ഫണ്ടിലേക്ക് നല്‍കണമെന്ന നിയമവും പാലിക്കപ്പെടുന്നില്ല. കഴിഞ്ഞ  വര്‍ഷത്തെ റോഡ് സുരക്ഷാ ഫണ്ടില്‍ നിന്ന്  യുഡിഎഫ് എംഎല്‍എ മാരുടെ മണ്ഡല വികസന ഫണ്ടിലേക്ക് പണം വക മാറ്റിയതായി പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ കഴിഞ്ഞ ദിവസം ആരോപിക്കുകയുണ്ടായി.  ഫണ്ട് അക്കൗണ്ടന്റ് ജനറല്‍ (എജി) ഓഡിറ്റിനു വിധേയമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടായിട്ടില്ല.

Related posts