വിതച്ചു, കൊയ്തു പക്ഷെ… ബോട്ട് സര്‍വീസ് എത്താത്തതിനാല്‍ ജെ ബ്ലോക്കിലെ നെല്ല് കൊണ്ടു പോകാനാവുന്നില്ല

ktm-boatകോട്ടയം: കൊയ്തു കൂട്ടിയ നെല്ല് പാടശേഖരത്തില്‍ കിടന്നു നശിക്കുന്നു. ജില്ലയിലെ ഏറ്റവും വലിയ പാടശേഖരമായ തിരുവാര്‍പ്പ് വില്ലേജിലെ ജെ ബ്ലോക്കിലാണു ലോഡു കണക്കിനു നെല്ല് സംഭരിക്കാനാവാതെ നശിക്കുന്നത്. തോട്ടില്‍ പായലും പോളയും നിറഞ്ഞു കിടക്കുന്നതിനാല്‍ 1800 ഏക്കര്‍ പാടശേഖരത്തിലെ നെല്ല് കൊയ്‌തെടുത്ത് 20 ദിവസം കഴിഞ്ഞിട്ടും കൊണ്ടുപോകാന്‍ കഴിയുന്നില്ല. വേനല്‍ മഴയില്‍ പാടശേഖരത്തില്‍ വെള്ളം കയറിയതോടെ കര്‍ഷകരും ആശങ്കയിലാണ്. കൊയ്‌തെടുത്ത നെല്ല് പാടശേഖരത്തിലെ പതിനഞ്ചിടത്ത്  കൂട്ടിയിട്ടിരിക്കുകയാണ്.

കാഞ്ഞിരം ജെട്ടിക്ക് സമീപത്തുള്ള ജെ ബ്ലോക്ക് പാടശേഖരത്തിലെ നെല്ല് കോട്ടയം-ആലപ്പുഴ ജലഗതാഗത റൂട്ടിലൂടെ (പുത്തന്‍തോട് )  മാത്രമേ കരയ്‌ക്കെത്തിക്കാനാവു. തോട്ടില്‍ പോളയും പായലും തിങ്ങിയതോടെ വള്ളമോ ബോട്ടോ വരാന്‍ സാധിക്കാത്ത നിലയിലാണ്. പോള നീക്കുന്നതിനു തിരുവാര്‍പ്പ് പഞ്ചായത്ത് പദ്ധതിയിട്ടിരുന്നുവെങ്കിലും നടപ്പാക്കിയില്ല. നെല്ല് പാടത്തുനിന്ന് നീക്കം ചെയ്യാന്‍ മറ്റ് മാര്‍ഗമില്ലാത്തതിനാല്‍ പാടത്ത് കൂട്ടിയിട്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ നെല്ല് കിടക്കുന്ന പാടത്ത് വെള്ളം കയറി. കര്‍ഷകര്‍ സംഘടിച്ചു ചാലു കീറി വെള്ളം ഒഴുക്കി വിട്ടാണ് നെല്ല് സംരക്ഷിച്ചത്.

ഇനിയും ശക്തമായ മഴയുണ്ടായാല്‍ പാടത്ത് വെള്ളം കയറി നെല്ല് നശിച്ചുപോകാനിടയുണ്ട്.  ചെറുകിട കര്‍ഷകരും മിച്ചഭൂമി ലഭിച്ചവരും  ഉള്‍പ്പെടെ അറുനൂറോളം കര്‍ഷകര്‍ക്കാണു ജെ ബ്ലോക്കില്‍ നെല്‍കൃഷിയുള്ളത്. തോട്ടിലെ പോള നിമിത്തം ആലപ്പുഴയില്‍ നിന്ന് കോട്ടയത്തേക്കു വരുന്ന  ബോട്ട് സര്‍വീസ് വെട്ടിക്കാട്ട് വരെ വന്നു തിരികെ പോവുകയാണ്. കാഞ്ഞിരം -വെട്ടിക്കാട് നിര്‍ദിഷ്ട റോഡ് പൂര്‍ത്തിയായാല്‍ മാത്രമേ ജെ ബ്ലോക്കിലെ നെല്ല് സംഭവരണം ഏതു കാലാവസ്ഥയിലും സംഭരിക്കാനാവു. റോഡ് പണിക്ക് ഫിഷറീസ് വകുപ്പു മന്ത്രി 30 ലക്ഷം രൂപ അനുവദിച്ചിരുന്നു. പാടശേഖരത്തില്‍ കൂട്ടിയിട്ടിരിക്കുന്ന നെല്ല് അധികൃതര്‍ ഇടപെട്ടു സംഭരിക്കാന്‍ സംവിധാനമൊരുക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു.

Related posts