പാനൂര്‍: പാര്‍ട്ടിയിലും പുറത്തും എന്നും വിവാദത്തിനൊപ്പമായിരുന്നു കെ.എം.സൂപ്പി. ഒടുവില്‍ അദ്ദേഹം പുറത്തിറക്കിയ നേര്‍ക്കുനേരെ ഒരു ജീവിതം എന്ന ആത്മകഥ യും വിവാദത്തിന് തിരികൊളുത്തി. എന്നാല്‍, സൗമ്യവും വിനയാന്വിതവുമായ പെരുമാറ്റത്തിലൂടെ ഏവരുടെയും ആദരവു നേടിയെടുക്കാന്‍ അദ്ദേഹത്തിനായി. രാഷ്ട്രീയ എതിരാളികളോടുപോലും അടുപ്പം സൂക്ഷിക്കുന്നതില്‍ അദ്ദേഹം ശ്രദ്ധിച്ചു.
1933 ഏപ്രില്‍ ഒന്നിന് പാനൂരിനടുത്ത് ഏലാങ്കോട്ടായിരുന്നു ജനനം.
വൈദ്യുവിഭൂഷണ് ഡിപ്ലോമ നേടിയ അദ്ദേഹം കുറച്ചുകാലം ചികിത്സാരംഗത്തും പ്രവര്‍ത്തിച്ചു. കുട്ടിക്കാലത്തെ സോഷ്യലിസ്റ്റ്് ആശയങ്ങളില്‍ ആകൃഷ്ടനായ അദ്ദേഹം പി.ആര്.കുറുപ്പിനൊപ്പം ചേര്‍ന്ന് രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചു. പിന്നീട്, രാഷ്ട്രീയ ഗുരുവിനെ ശക്തമായ മത്സരത്തിലൂടെ അട്ടിമറച്ച് നിയമസഭയിലെത്തിയതും കെ.എം.സൂപ്പിയെ ശ്രദ്ധേയനാക്കി.പഴയ പെരിങ്ങളം മണ്ഡലത്തില്‍ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ കൊണ്ടുവരാനായത് സൂപ്പി എംഎല്‍എ ആയപ്പോഴാണ്.
1979ലാണ് സോഷ്യലിസ്റ്റ് ചേരിയില്‍ നിന്ന് സൂപ്പി അഖിലേന്ത്യാ ലീഗിലെത്തിയത്. പിന്നീട് ഇന്ത്യന്‍ യൂണിയന് മുസ്ലിംലീഗിന്റെ പ്രധാനപ്പെട്ട നേതാവായി മാറുകയും ചെയ്തു. ലീഗിലെ ചേരിപ്പോരിനിടയിലും ശക്തമായി നിലപാടുകളുമായി കെ.എം.സൂപ്പി മുന്നോട്ടുപോയി. ആത്മകഥയിലെ ചില പരാമര്‍ശങ്ങള്‍ ലീഗിലെ ഒരു വിഭാഗത്തെ ചെറുതായൊന്നുമല്ല പ്രകോപിച്ചത്.
പാനൂരിലെ മത, സാമൂഹിക, സാംസ്കാരിക മേഖലകളിലും നിറസാന്നിധ്യവുമായിരുന്നു സൂപ്പി. ആറുമാസം മുമ്പ് വരെ മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റായിരുന്നു. കൂത്തുപറമ്പ് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി കെ.പി.മോഹനന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മേയ് ഒന്നിന് പെരിങ്ങത്തൂരില്‍ സംഘടിപ്പിച്ച പൊതുയോഗത്തിനിടെ സ്റ്റേജില്‍നിന്നു തലകറങ്ങി വീണതിനെ തുടര്‍ന്നാണ് അദ്ദേഹം കിടപ്പിലായത്.
മുസ്ലിം ലീഗിന് പാര്‍ട്ടിക്ക് മതേതര മുറം നല്‍കുന്നതിലും ജനകീയ പിന്തുണ ഉണ്ടാക്കുന്നതിലും പ്രധാനപങ്ക് വഹിച്ച നേതാവിനെയാണ് കെ.എം.സൂപ്പിയുടെ നിര്യാണത്തിലൂടെ നഷ്ടമായതെന്ന് മുസ്ലിം ലീഗ് കൂത്തുപറമ്പ് മണ്ഡലം പ്രസിഡന്റ് പൊട്ടങ്കണ്ടി അബ്ദുള്ള പറഞ്ഞു. തികഞ്ഞ മതേതരവാദിയായ കെ.എം.സൂപ്പി തന്റെ കുടുംബാംഗംപോലെയായിരുന്നുവെന്നുവെന്നും അദ്ദേഹത്തിന്റെ വിയോഗം സമൂഹത്തിനും വ്യക്തിപരമായും തീരാനഷ്ടമാണെന്നും മുന്‍മന്ത്രി കെ.പി.മോഹനന് പറഞ്ഞു. കെ.എം.സൂപ്പിയുടെ വിയോഗത്തില്‍ മുന്‍കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന് എംപിയും അനുശോചിച്ചു.