വീണ്ടം ഐഎസ് താണ്ഡവം! സിസ്റ്റര്‍ സാലിയുടെ വിളി കാതോര്‍ത്ത് ഒരു കുടുംബം; അഞ്ചു കന്യാസ്ത്രീകളില്‍ നാലു പേരും തോക്കിനിരയായി; കാണാതായ മലയാളി വൈദികന്റെ വിവരമില്ല

isജോണ്‍സണ്‍ വേങ്ങത്തടം

തൊടുപുഴ:  യെമനില്‍ വൃദ്ധസദനത്തില്‍ തീവ്രവാദികള്‍ താണ്ഡവമാടിയപ്പോള്‍ ഇവിടെ  തൊടുപുഴ ഇളംദേശത്ത് നടുങ്ങി നിന്ന കുടുംബം ഒരു വിളിക്കാ യി കാതോര്‍ത്തിരിക്കുകയാണ്. ഇളംദേശം പുല്‍പ്പറമ്പില്‍ ജോസഫും റോസമ്മയുമാണ് മകള്‍ സിസ്റ്റര്‍  സാലിയുടെ വിളിക്കായി കാത്തിരിക്കുന്നത്.

തീവ്രവാദികളുടെ ആക്രമണത്തില്‍ നിന്നു അത്ഭുതകരമായി രക്ഷപ്പെട്ട സിസ്റ്റര്‍ സാലി ഇതുവരെ വീട്ടിലേക്ക് വിളിച്ചിട്ടില്ല. മിഷനറീസ് ഓഫ് ചാരിറ്റീസിലെ കോല്‍ക്കത്ത ഭവനില്‍ നിന്നും  എറണാകുളം ഹൗസില്‍ നിന്നും വീട്ടിലേക്ക് വിളി വന്നതു മാത്രമാണ് ആശ്വാസം. സിസ്റ്ററിനു അപകടമൊന്നുമില്ലെന്ന അറിയിപ്പ് മാത്രമേ ഇവര്‍ നല്‍കിയിട്ടുള്ളൂ. ജോസഫിന്റെ  മകളും മദര്‍ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റീസിലെ അംഗവുമായ  സിസ്റ്റര്‍ സാലി തീവ്രവാദികളുടെ ആക്രമണം നടക്കുമ്പോള്‍ വൃദ്ധസദനത്തിലുണ്ടായിരുന്നുവെന്നാണ് അറിവ്.

ഇവിടെയുള്ള അഞ്ചു കന്യാസ്ത്രീകളില്‍ നാലു പേരും തോക്കിനിരയായി.  മരിച്ച കന്യാസ്ത്രീകളില്‍ ഒരാള്‍ ബിഹാര്‍ സ്വദേശിനിയും ഒരാള്‍ കെനിയ സ്വദേശിനിയും മറ്റു രണ്ടുപേര്‍ റുവാണ്ട സ്വദേശിനികളുമാണ്. ഇത്തരമൊരു തീവ്രവാദി ആക്രമണം  വൃദ്ധസദനത്തില്‍ സംഭവിച്ചുവെന്നു കേട്ടപ്പോള്‍ മുതല്‍  ഉള്ളുരുകി പ്രാര്‍ഥിക്കുകയായിരുന്നു. മകളുടെ വിളിക്കായി ജോസഫും റോസമ്മയും കാത്തിരുന്നു. എന്താണ് മകള്‍ വിളിക്കാത്തതെന്നു ഓര്‍ത്തു ഞങ്ങള്‍ വിഷമിച്ചുവെന്നു സഹോദരന്‍ ടോമി പറയുന്നു.

കോല്‍ക്കത്തയില്‍ നിന്നും വിളി വന്നപ്പോഴാണ് ആശ്വാസമായതെന്നു ടോമി പറഞ്ഞു.  സിസ്റ്റര്‍ സാലിയുടെ ഇളയ സഹോദരന്‍ ടോമിയാണ് അപ്പന്റെയും അമ്മയുടെ ഒപ്പം കുടുംബത്തിലുള്ളത്. എല്ലാ മാസവും  മഠത്തിലേക്ക് ടോമി വിളിക്കും. വിശേഷങ്ങള്‍ അറിയുന്നതു അപ്രകാരമാണ്. യെമനിലെ ഓരോ തീവ്രവാദി ആക്രമണത്തെ കുറിച്ചും വാര്‍ത്തകള്‍ വായിക്കുമ്പോള്‍  അപ്പനും അമ്മയ്ക്കും വിഷമമാണ്. അതു കൊണ്ടാണ് ഇടയ്ക്കിടെ വിളിക്കുന്നത്. അപ്പനും അമ്മയ്ക്കും  സഹോദരിയുമായി സംസാരിക്കാനുള്ള അവസരം  നല്‍കും.  കഴിഞ്ഞ രണ്ടാഴ്ച മുമ്പു സിസ്റ്റര്‍ സാലിയുമായി ഫോണില്‍ സംസാരിച്ചിരുന്നു.

യെമനില്‍ പലയിടത്തും  തീവ്രവാദി  ആക്രമണം സംഭവിക്കുന്നുണ്ടെങ്കിലും  ഇതുവരെ ഇത്തരമൊരു ഉപദ്രവമോ ഭീഷണിയോ ഉണ്ടായിട്ടില്ലെന്നു സിസ്റ്റര്‍ സാലിപറഞ്ഞിരുന്നു. ദൈവം അറിയാതെ ഒന്നും സംഭവിക്കില്ലെന്നും വിഷമിക്കേണ്ടെന്നും പറയുമായിരുന്നു.  വലിയ കോണ്‍വന്റായിരുന്നു. പാവങ്ങളെ സഹായിക്കുന്നതു കൊണ്ടായിരിക്കാം ഇവര്‍ ഉപദ്രവിക്കാത്തതെന്നും പറയുമായിരുന്നു. മൂന്നു വര്‍ഷം മുമ്പാണ് സിസ്റ്റര്‍  സാലി  യെമനിലേക്ക് എത്തിയത്.  ഇതിനു മുമ്പു  ജറുസലേമിലായിരുന്നു. കോല്‍ക്കത്തയില്‍ നിന്നും ഇസ്രായേലിലേക്കാണ് ആദ്യം പുറപ്പെട്ടത്. യെമനില്‍  അഞ്ച് കന്യാസ്ത്രീകളും 56 ആന്തേവാസികളും  ജീവനക്കാരുമായിരുന്നു ഉണ്ടായിരുന്നത്.

ഇസ്ലാമിക് സ്റ്റേറ്റ് ആക്രമണത്തിനിടെ  യെമനില്‍കാണാതായ  മലയാളി വൈദികന്റെ വിവരമില്ല

രാമപുരം: ഫാ.ടോം ഉഴുന്നാലിലിനെ യെമനില്‍ കാണാതായെന്ന വാര്‍ത്തയില്‍ നടുങ്ങി രാമപുരം ഉഴുന്നാലില്‍ വീട്. ടോമച്ചന്റെ മൂത്ത സഹോദരന്‍ അപ്പച്ചനാണ് ഇപ്പോള്‍ വീട്ടില്‍ താമസിക്കുന്നത്. ഫാ.ടോം ഉഴുന്നാലിലിനെ യെമനില്‍ ഐഎസ് ആക്രമണത്തെത്തുടര്‍ന്നു കാണാതായെന്ന വാര്‍ത്ത സലേഷ്യന്‍ സഭാ അധികൃതര്‍ ഇന്നലെ രാത്രിയോടെ അപ്പച്ചനെ അറിയിച്ചിരുന്നു.

ഐഎസ് ഭീകരര്‍ അദ്ദേഹത്തെ അജ്ഞാത കേന്ദ്രത്തിലേക്കു കൊണ്ടുപോയെന്നാണു കരുതുന്നത്. പരേതരായ വര്‍ഗീസ്- ത്രേസ്യക്കുട്ടി ദമ്പതികളുടെ പുത്രനാണ് ഫാ.ടോം. നാലു സഹോദരന്‍മാരും രണ്ടു സഹോദരിമാരുമാണ് ഇദ്ദേഹത്തിനുള്ളത്. രണ്ടു സഹോദരന്‍മാര്‍ വിദേശത്താണ്. ഇപ്പോള്‍ വീട്ടില്‍ താമസിക്കുന്ന അപ്പച്ചന്റെ കുടുംബവും വടക്കേ ഇന്ത്യയിലാണ്. ടോമച്ചന്‍ സുരക്ഷിതനാണെന്ന വിശ്വാസത്തിലും പ്രാര്‍ഥനയിലുമാണ് അപ്പച്ചനും സഹോദരങ്ങളും.

Related posts