പ്രബല്‍ ഭരതന്‍
കോഴിക്കോട്: കേരളത്തില്‍ ട്രെയിന്‍ ദുരന്തം വരുമ്പോള്‍ മാത്രം സുരക്ഷയെക്കുറിച്ചു ചിന്തിക്കുന്ന അധികാരികള്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും ദീര്‍ഘകാല സുരക്ഷാസംവിധാനമൊരുക്കാന്‍ ഇന്നും സാധിക്കുന്നില്ല. കഴിഞ്ഞ ദിവസം അങ്കമാലി കറുകുറ്റിയില്‍ മംഗലാപുരം എക്‌സപ്രസ് പാളംതെറ്റിയുണ്ടായ അപകടത്തെക്കുറിച്ച് റെയില്‍വേ അന്വേഷണത്തിന് ഉത്തരവിട്ടെങ്കിലും പാളത്തിന്റെ ഉള്ളിലുണ്ടാകുന്ന ചെറിയ വിള്ളലാണ് അപകട കാരണമെന്നാണ് റെയില്‍വേയുടെ പ്രാഥമിക നിഗമനം. ഇത്തരം വിള്ളലുകള്‍ റെയില്‍വേ നടത്താറുള്ള പരിശോധനയില്‍ കണ്ടെത്താന്‍ സാധിക്കാറില്ലെന്നും അധികൃതര്‍ പറയുന്നു. എന്നാല്‍ ട്രാക്കില്‍ വിള്ളല്‍ വീഴുന്നത് കേരളത്തില്‍ പതിവായിട്ടുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നിരവധി തവണയാണ് മലബാര്‍ മേഖലയിലെ ട്രാക്കുകളില്‍ വിള്ളല്‍ കണ്ടെത്തിയത്.
ഏറ്റവുമൊടുവില്‍ കഴിഞ്ഞമാസം ഫറോക്ക് റെയില്‍വേ സ്‌റ്റേഷനില്‍ വിള്ളല്‍ കണ്ടെത്തിയിരുന്നു. ട്രെയിന്‍ വരുന്നതിന് തൊട്ടുമുമ്പ് കണ്ടെത്തിയതിനാല്‍ ദുരന്തം ഒഴിവായി. ട്രാക്കിലുണ്ടാകുന്ന വിള്ളല്‍ ജനങ്ങളുടെ ശ്രദ്ധയില്‍പ്പെടുന്നതിനാല്‍ വലിയ അപകടങ്ങളിലേക്ക് വഴിമാറാതെ യാത്രക്കാര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെടാറുള്ളത്. കാലപ്പഴക്കം ചെന്ന ട്രാക്കുകളില്‍ കൃത്യമായ അറ്റകുറ്റപ്പണികള്‍ നടത്താത്തത് യാത്രക്കാര്‍ക്ക് വലിയ ഭീഷണിയാണുയര്‍ത്തുന്നത്. ആവശ്യത്തിന് ജീവനക്കാരില്ലാത്തതാണ് അറ്റകുറ്റപ്പണി കൃത്യമായി നടത്താന്‍ കഴിയാത്തതെന്ന് ജീവനക്കാര്‍ പറയുമ്പോള്‍ ജീവനക്കാരുടെ കുറവ് ട്രാക്കിലെ അറ്റകുറ്റപ്പണിയെ ബാധിക്കുന്നില്ലെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നു.
കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന വിള്ളലാണ് ട്രാക്കിലുണ്ടാകുന്നതെന്നും ഉന്നത ഉദ്യോഗസ്ഥര്‍ വിലയിരുത്തുന്നു. കേരളത്തില്‍ കാലത്തിനനുസരിച്ചുള്ള മാറ്റങ്ങള്‍ പാളത്തില്‍ ഉണ്ടായിട്ടില്ലെന്നതാണ് വസ്തുത. അറ്റുകറ്റപ്പണികളുടെ കാര്യത്തിലും സുരക്ഷയുടെ കാര്യത്തിലും മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം ഇപ്പോഴും വളരെ പിന്നിലാണ്. കാലത്തിനനുസരിച്ചുള്ള മാറ്റം റെയില്‍വേ സ്വീകരിച്ചില്ലെങ്കില്‍ ഭാവിയില്‍ വലിയ ദുരന്തം നേരിടേണ്ടി വരുമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യാ റെയില്‍ യൂസേഴ്‌സ് അസോസിയേഷന്‍സ് (സിഎആര്‍യുഎ) വര്‍ക്കിംഗ് ചെയര്‍മാന്‍ സി.ഇ. ചാക്കുണ്ണി പറയുന്നു. കാലപ്പഴക്കം ചെന്ന ഉപകരണങ്ങള്‍ മാറ്റേണ്ട സമയം അതിക്രമിച്ചുവെന്നും അദ്ദേഹം ‘രാഷ്ട്ര ദീപിക’യോട് പറഞ്ഞു.
ഷൊര്‍ണൂര്‍-കണ്ണൂര്‍ പതയില്‍ കാലപ്പഴക്കം ചെന്ന പാലങ്ങള്‍ അപകട ഭീഷണി ഉയര്‍ത്തിയാണ് നില്‍ക്കുന്നത്. നിലവിലുള്ള രണ്ട് ലൈനില്‍ ഒന്ന് പുതിയതും മറ്റൊന്ന് പൂര്‍ണമായും പഴയതുമാണ്. കാലപ്പഴക്കം ചെന്ന ട്രാക്കുകളില്‍ സമയബന്ധിതമായ മാറ്റം വരുത്താത്തത് അപകടസാധ്യത കൂട്ടുമെന്നാണ് മേഖലയിലെ വിദഗ്ധര്‍ വിലയിരുത്തുന്നത്. നിലവില്‍ ഓടുന്ന ട്രെയിനുകള്‍ക്കെല്ലാം മുമ്പുണ്ടായിരുന്നതിലും ഭാരം കൂടിയിട്ടുണ്ട്. ട്രെയിനിന്റെ വേഗതയിലും എണ്ണത്തിലും മാറ്റം വന്നിട്ടുണ്ട്. എന്നാല്‍ ട്രെയിനുകള്‍ ഓടുന്ന ട്രാക്കിന് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും മാറ്റം വരുത്താന്‍ റെയില്‍വേ തയാറായിട്ടില്ല.
ഓടുന്ന ട്രെയിനിന്റെ ഭാരം താങ്ങാന്‍ ശേഷിയില്ലാത്ത ട്രാക്കുകളാണ് പലതും. 150 വര്‍ഷത്തോളം പഴക്കമുള്ള ട്രാക്കുകളില്‍ ഏത് സമയവും വലിയ അപകടങ്ങള്‍ സംഭവിച്ചേക്കാം. മാത്രവുമല്ല കേരളത്തില്‍ ഒരു മീറ്റര്‍ നീളമുള്ള റെയില്‍പാതയുടെ ഭാരം 52 കിലോഗ്രാമാണ്. തമിഴ്‌നാട്ടില്‍ 60 കിലോഗ്രം ഭാരമുള്ള പാതയാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. ട്രാക്കില്‍ ചെറിയ അറ്റകുറ്റ പണി നടത്തുന്നതല്ലാതെ ആധുനിക രീതിയില്‍ ട്രാക്കിനെ സജ്ജമാക്കാന്‍ റെയില്‍വേക്ക് ഇതുവരെ സാധിച്ചിട്ടുമില്ല. ഇതിന് പുറമെ ജീവനക്കാരുടെ കുറവ് അറ്റകുറ്റപ്പണിയെ വിലയ തോതില്‍ ബാധിക്കുന്നുമുണ്ട്.
ട്രാക്കില്‍ പരിശോധന നടടേടത്തണ്ട ട്രാക്ക് മാന്‍ തസ്തികയില്‍ നിലവില്‍ സ്ത്രീകളാണ് കൂടുതലായി ജോലി ചെയ്യുന്നത്. ഇതിനാല്‍ രാത്രികാലങ്ങളില്‍ ട്രാക്കിന്റെ പരിശോധനകള്‍ കാര്യക്ഷമമായി നടക്കാറില്ലെന്ന് ജീവനക്കാര്‍ സമ്മതിക്കുന്നു. എന്നാല്‍ വിള്ളല്‍ പോലുള്ള തകരാര്‍ കണ്ടെത്താന്‍ അള്‍ട്രാ സൗണ്ട് പരിശോധനകള്‍ നടത്താറുണ്ടെന്ന് റെയില്‍വേ അധികൃതര്‍ പറയുന്നു. അപകടം മുന്‍കൂട്ടി കണ്ട് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നിരവധി നിവേദനങ്ങള്‍ വിവിധ സംഘടനകള്‍ നേരത്തെ തന്നെ റെയില്‍വേയ്ക്ക് സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും അതിലൊന്നും റെയില്‍വേ വേണ്ടത്ര ശ്രദ്ധ ചെലുത്തിയിട്ടില്ലെന്ന് സംഘനാ ഭാരവാഹികള്‍ പറയുന്നു.