പത്തനംതിട്ട: നിയമസഭ തെരഞ്ഞെടുപ്പില്‍ ആറന്മുളയില് യുഡിഎഫിനുണ്ടായ പരാജയത്തിന് പ്രധാന കാരണം സ്ഥാനാര്‍ഥിയായിരുന്ന കെ.ശിവദാസന്‍ നായര്‍ മാത്രമെന്ന് ഡിസിസി. ഇന്നു തിരുവനന്തപുരത്തു ചേരുന്ന കെപിസിസിയുടെ തെരഞ്ഞെടുപ്പ് അവലോകന യോഗത്തിലും ഇതേ നിലപാട് തന്നെ ഡിസിസി പ്രസിഡന്റ് പി.മോഹന്‍രാജ് വ്യക്തമാക്കും. സംസ്ഥാനത്തുണ്ടായ യുഡിഎഫ് തരംഗം ജില്ലയിലും പ്രതിഫലിച്ചപ്പോള്‍ തന്നെ ബിഡിജെഎസ് – ബിജെപി സഖ്യത്തിന്റെ ജില്ലയിലെ വോട്ടുവര്‍ധന ദോഷം ചെയ്തതായും ഡിസിസി പ്രസിഡന്റ് വിലയിരുത്തി.
ഇതര മണ്ഡലങ്ങളില്‍ വിരുദ്ധവികാരം ഉണ്ടാകുമ്പോഴും ആറന്മുള, പത്തനംതിട്ട മണ്ഡലങ്ങള്‍ യുഡിഎഫിനെയാണ് ഏറെയും പിന്തുണച്ചിരുന്നത്. ഇത്തവണ സ്ഥാനാര്‍ഥി നിര്‍ണയത്തിലുണ്ടായ പാളിച്ച ദോഷമായെന്ന അഭിപ്രായം കോണ്‍ ഗ്രസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമുണ്ടെന്നും ഡിസിസി വിലയിരുത്തി. സിറ്റിംഗ് എംഎല്‍എയെന്ന നിലയില്‍ ശിവദാസന്‍ നായര്‍ക്കു സീറ്റ് നല്കുന്നതിനോടു കെപിസിസി സമിതിയില്‍ തന്നെ എതിര്‍പ്പുണ്ടായത് മോഹന്‍രാജ് ചൂണ്ടിക്കാട്ടി. കെപിസിസി യോഗത്തില്‍ ഇക്കാര്യങ്ങളെല്ലാം വിശദീകരിക്കാനൊരുങ്ങുകയാണ് ഡിസിസി പ്രസിഡന്റ്.
സ്വന്തം ബൂത്തില്‍ മൂന്നാം സ്ഥാനത്തും സ്വന്തം പഞ്ചായത്തില്‍ 1580 വോട്ടുകള്‍ക്കു പിന്നിലുമായ സ്ഥാനാര്‍ഥി മറ്റുള്ളവരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ലെന്നും ഡിസിസിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. യുഡിഎഫിന് എക്കാലവും പിന്തുണ നല്‍കിയിരുന്ന പത്തനംതിട്ട നഗരസഭയില്‍ 2500 ഓളം വോട്ടുകള്‍ക്കാണ് പിന്നിലായത്. സ്ഥാനാര്‍ഥിയായിരുന്ന ശിവദാസന്‍ നായരുടെ താത്പര്യപ്രകാരം നിയമിതരായവരാണ് മണ്ഡലത്തിലെ കോണ്‍ഗ്രസ് ഭാരവാഹികളില്‍ ഏറെപ്പേരും. പ്രവര്‍ത്തകരെയും നേതാക്കളെയും ഒപ്പം നിര്‍ത്തുന്നതില്‍ സ്ഥാനാര്‍ഥി പരാജയപ്പെട്ടതായും വിലയിരുത്തലില്‍ പറയുന്നു.
സാമുദായികമായ ചേരിതിരിവ് ഉണ്ടായതിനൊപ്പം ഇതിനെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിനു കഴിയാതെ പോയത് സ്ഥാനാര്‍ഥിക്കെതിരെ ഉണ്ടായ നെഗറ്റീവ് വോട്ടുകളാണ്. നെഗറ്റീവ് വോട്ടുകള്‍ ദോഷകരമാകുമെന്ന നിഗമനം ഡിസിസി ഭാരവാഹികള്‍ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നതാണ്. പോരായ്മകള്‍ മനസിലാക്കാതെ സ്ഥാനാര്‍ഥി നിര്‍ണയം നടത്തിയതും പിന്നീട് പ്രചാരണരംഗത്തുണ്ടായ പാളിച്ചകളും ബിഡിജെഎസ് മുന്നേറ്റവുമെല്ലാം പരാജയ കാരണങ്ങളില്‍ പെടുമെന്നും പ്രസിഡന്റ് പറഞ്ഞു.
ആറന്മുളയില് തന്റെ പരാജയത്തിനു കാരണം ഡിസിസി പ്രസിഡന്റ് അടക്കമുള്ളവരുടെ നിലപാടുകളാണെന്ന് ആരോപിച്ച് യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന കെ.ശിവദാസന്‍ നായര്‍ കെപിസിസി പ്രസിഡന്റിനു കഴിഞ്ഞദിവസം കത്തു നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് പരാജയത്തിന്റെ ഉത്തരവാദിത്വം പൂര്‍ണമായി സ്ഥാനാര്‍ഥിക്കുമേല്‍ ചുമത്തി റിപ്പോര്‍ട്ടുണ്ടാക്കാന്‍ ഡിസിസി പ്രസിഡന്റിനെ പ്രേരിപ്പിച്ചതെന്നും പറയുന്നു.
റാന്നിയില്‍ യുഡിഎഫില്‍ കാലുവാരലുണ്ടായിട്ടുണ്ട്. മുന്‍ തെരഞ്ഞെടുപ്പുകളിലേതിനു സമാനമായ രീതിയില്‍ കോണ്‍ഗ്രസ് വോട്ടുകള്‍ ചോര്‍ന്നു. ഒപ്പം ബിഡിജെഎസ് സ്ഥാനാര്‍ഥി നേടിയ വോട്ടുകള്‍ നിര്‍ണായകമായി. ബിഡിജെഎസ് – ബിജെപി മുന്നേറ്റം ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ ഭീതി വളര്‍ത്തി. അവരുടെ വോട്ടുകള്‍ എല്‍ഡിഎഫിലേക്ക് കേന്ദ്രീകരിച്ചിട്ടുണ്ടെന്നും മോഹന്‍രാജ് ചൂണ്ടിക്കാട്ടി. അടൂരിലും സമാനമായ വിഷയമുണ്ട്. പരമ്പരാഗതമായി യുഡിഎഫിനു ലഭിച്ചിരുന്ന ന്യൂനപക്ഷ വോട്ടുകളാണ് അടൂരിലും നഷ്ടമായത്.
അടൂരിലെ പരാജയം പാര്‍ട്ടിതലത്തില്‍ വിശദമായി ചര്‍ച്ച ചെയ്യപ്പെടേണ്ടതാണെന്ന അഭിപ്രായവും ഡിസിസി ഭാരവാഹികള്‍ക്കുണ്ട്.തിരുവല്ലയില്‍ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നതിനു മുമ്പേ ഉണ്ടായ പ്രചാരണം ദോഷം ചെയ്തുവെന്ന അഭിപ്രായം ഡിസിസിക്കുണ്ട്. തുടക്കത്തില്‍ സ്ഥാനാര്‍ഥിക്കെതിരെ മണ്ഡലത്തില്‍ പ്രചാരണം നടത്തുകയും പിന്നീട് അദ്ദേഹത്തെ അംഗീകരിച്ചുവെന്നു പറഞ്ഞു രംഗത്തുവരികയും ചെയ്തതാണ് വിഷയമായത്.
ആദ്യഘട്ടം പ്രചാരണം പോ ലും വൈകി. യുഡിഎഫ് അവതരിപ്പിച്ച ഒരു സ്ഥാനാര്‍ഥിക്കെതിരെ പരസ്യമായ അഭിപ്രായപ്രകടനം നടന്നതിനെയാണ് പരോക്ഷമായി ഡിസിസി വിമര്‍ശിച്ചിരിക്കുന്നത്. യുഡിഎഫിന് അനായാസം ജയിക്കാമായിരുന്ന ഒരു മണ്ഡലത്തില്‍ ബിഡിജെഎസിലേക്ക് വോട്ടുകള്‍ കേന്ദ്രീകരിക്കാനിടയായ സാഹചര്യവും പരിശോധിക്കപ്പെടണം. തുടര്‍ച്ചയായ പരാജയം ജില്ലയില്‍ യുഡിഎഫിന്റെ അടിത്തറയെ ബാധിക്കുമെന്നതിനാല്‍ ശക്തമായ നടപടികള്‍ വേണമെന്ന അഭിപ്രായവും ഡിസിസിക്കുണ്ട്.