ആലുവ, കൊരട്ടി എടിഎം കവര്‍ച്ചാശ്രമങ്ങള്‍; മുഖ്യപ്രതി പിടിയില്‍

ktm-arrestആലുവ: ബാങ്കുകളുടെ എടിഎം കൗണ്ടറുകള്‍ തകര്‍ത്ത് കവര്‍ച്ച നടത്താന്‍ ശ്രമിക്കുന്ന സംഘത്തിലെ മുഖ്യപ്രതി പോലീസ് പിടിയിലായതായി സൂചന. ആലുവ, കൊരട്ടി എടിഎം കവര്‍ച്ചാശ്രമ കേസുകളിലെ പ്രതിയെന്നു സംശയിക്കുന്നയാളാണ് പെരുമ്പാവൂര്‍ പോലീസിന്റെ കസ്റ്റഡിയിലുള്ളത്. വാഹന മോഷണ സംഘത്തിലെ നാലുപേരെ പിടികൂടി ചോദ്യം ചെയ്തതില്‍ നിന്നും ഇതില്‍ ഒരാള്‍ക്ക് എടിഎം കവര്‍ച്ചാ ശ്രമങ്ങളില്‍ പങ്കുള്ളതായി പോലീസിനു സൂചന ലഭിക്കുകയായിരുന്നു. റൂറല്‍ എസ്പി പി.എം. ഉണ്ണിരാജ ഇന്നു പെരുമ്പാവൂരിലെത്തി കവര്‍ച്ചാസംഘത്തെ വിശദമായി ചോദ്യം ചെയ്യും. സംഘത്തിലെ മറ്റുപ്രതികളെക്കുറിച്ചു സൂചന ലഭിച്ചതിനെ തുടര്‍ന്ന് ഇവര്‍ക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കി.

ജൂണ്‍ 26നു പുലര്‍ച്ചെയായിരുന്നു എസ്ബിടിയുടെ ദേശം കുന്നുംപുറത്തുള്ള എടിഎം കൗണ്ടറില്‍ കവര്‍ച്ചയ്ക്ക് ശ്രമം നടന്നത്. ബൈക്കിലെത്തിയ രണ്ടംഗ സംഘം ബോംബെറിഞ്ഞ് ആദ്യം കൗണ്ടര്‍  തകര്‍ക്കുകയായിരുന്നു. ഹെല്‍മറ്റ് ധരിച്ചെത്തിയ സംഘത്തിലെ ഒരാള്‍ കാബിനകത്തു കയറി കവര്‍ച്ചയ്ക്ക് ശ്രമിക്കുമ്പോള്‍ മറ്റൊരാള്‍ പുറത്തു കാവല്‍ നിന്നു. ദേശീയപാതയില്‍ നൈറ്റ് പെട്രോളിംഗിന് ഇറങ്ങിയ പോലീസ്‌വാഹനം കണ്ട് ഇവര്‍ കവര്‍ച്ചാശ്രമം ഉപേക്ഷിച്ച് ആലുവ ഭാഗത്തേയ്ക്ക് ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു.

നെടുമ്പാശേരി പോലീസിന്റെ നേതൃത്വത്തില്‍ അന്യസംസ്ഥാനങ്ങളില്‍ വരെ അന്വേഷണം നടത്തിയെങ്കിലും പ്രതികളെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. പ്രതികളുടെ ചിത്രങ്ങള്‍ ബാങ്കിന്റെ സിസിടിവി കാമറയില്‍ പതിഞ്ഞിരുന്നെങ്കിലും മുഖം വ്യക്തമായിരുന്നില്ല. കൊരട്ടിയിലെ കവര്‍ച്ചയ്ക്കു സമാനമായ രീതിയില്‍ ആലുവയിലും ശ്രമം നടന്നതുകൊണ്ട് മോഷ്ടാക്കള്‍ ഒരു സംഘത്തില്‍പ്പെട്ടവര്‍ തന്നെയാണെന്ന് പോലീസ് നേരത്തെ അനുമാനിച്ചിരുന്നു.  എടിഎം കവര്‍ച്ച, വാഹന മോഷണം തുടങ്ങി വന്‍ മോഷണസംഘത്തിലെ കണ്ണികളാണ് ഇപ്പോള്‍ പെരുമ്പാവൂര്‍ പോലീസിന്റെ പിടിയിലുള്ളതെന്നാണ് സൂചന.

Related posts