കെ. മുരളീധരനെതിരേ മത്സരിക്കില്ലെന്നു സുരേഷ്‌ഗോപി; ഏറ്റുമാനൂരില്‍ താത്പര്യം പ്രകടിപ്പിച്ചു കുമ്മനം, നേമത്തു രാജഗോപാല്‍ തന്നെ

Sureshസ്വന്തം ലേഖകന്‍

തിരുവനന്തപുരം: പ്രമുഖ നേതാക്കളില്‍ ആരൊക്കെ ഏതൊക്കെ മണ്ഡലങ്ങളില്‍ മത്സരിക്കണമെന്നതു സംബന്ധിച്ചു ബിജെപിയില്‍ ആശയക്കുഴപ്പം നിലനില്‍ക്കെ മുതിര്‍ന്ന നേതാവ് ഒ. രാജഗോപാല്‍ നേമത്തു വീണ്ടും സ്ഥാനാര്‍ഥിയാകും. മത്സരിക്കാനില്ലെന്നു രാജഗോപാല്‍ ബിജെപി നേതൃത്വത്തെ അറിയിച്ചിരുന്നെങ്കിലും ആര്‍എസ്എസിന്റെ നിര്‍ദേശപ്രകാരം അദ്ദേഹം സ്ഥാനാര്‍ഥിയാകാന്‍ സമ്മതിക്കുകയായിരുന്നു.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഏറ്റുമാനൂരില്‍ മത്സരിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചതായാണു വിവരം. എന്നാല്‍, കുമ്മനത്തെ തിരുവനന്തപുരത്തോ വട്ടിയൂര്‍ക്കാവിലോ മത്സരിപ്പിക്കണമെന്നാണ് ആര്‍എസ്എസിന്റെ താത്പര്യം. ഇക്കാര്യം ഇന്നലെ ആര്‍എസ്എസ് നേതൃത്വം കുമ്മനത്തെ അറിയിച്ചതായാണു വിവരം.
വട്ടിയൂര്‍ക്കാവില്‍ സിനിമാതാരം സുരേഷ് ഗോപി മത്സരിക്കുമെന്നു പ്രചാരണമുണ്ടായിരുന്നെങ്കിലും കെ. മുരളീധരനെതിരേ മത്സരിക്കാനില്ലെന്ന നിലപാടിലാണ് അദ്ദേഹം. സുരേഷ് ഗോപിക്കു മത്സരിക്കാന്‍ താത്പര്യമുണ്ടെങ്കില്‍  തിരുവനന്തപുരം മണ്ഡലം നല്‍കാമെന്നും ബിജെപി നേതൃത്വം വാഗ്ദാനം ചെയ്തിട്ടുണ്ട്. കഴക്കൂട്ടത്തു ബിജെപി മുന്‍ അധ്യക്ഷന്‍ വി. മുരളീധരന്‍ തന്നെ മത്സരിക്കുമെന്ന് ഉറപ്പായിട്ടുണ്ട്.

കാട്ടാക്കടയില്‍ പി.കെ. കൃഷ്ണദാസും പാലക്കാട് ശോഭാ സുരേന്ദ്രനും ചെങ്ങന്നൂരില്‍ പി. എസ്. ശ്രീധരന്‍ പിള്ളയും മഞ്ചേശ്വരത്തു കെ. സുരേന്ദ്രനും മത്സരിക്കാനാണു സാധ്യത. ബിഡിജെഎസ് എന്‍ഡിഎയുടെ ഭാഗമായതോടെ എത്ര സീറ്റുകള്‍ അവര്‍ക്കു നല്‍കണമെന്ന കാര്യത്തില്‍ ബി ജെപി നേതാക്കള്‍ക്കിടയില്‍ ധാരണയൊന്നുമായിട്ടില്ല. എന്നാല്‍ 40 സീറ്റെങ്കിലും ബിഡിജെഎസിനു നല്‍കേണ്ടി വരും. അവര്‍ ഏതൊക്കെ സീറ്റ് ആവശ്യപ്പെടുമെന്ന കാര്യത്തിലാണു ബിജെപിക്കു തലവേദനയുണ്ടാകാന്‍ പോകുന്നത്. കൊല്ലം, ആലപ്പുഴ ജില്ലകളില്‍ ബിജെപിക്കു രാഷ്ട്രീയമായി സ്വാധീനമുള്ള മണ്ഡലങ്ങളിലാണു ബിഡിജെഎസിന്റെ കണ്ണ്. ഈ ജില്ലകളിലെ സ്ഥാനാര്‍ഥിനിര്‍ണയം  അത്ര എളുപ്പമാകാന്‍ ഇടയില്ല.

Related posts