ചങ്ങനാശേരിയിലെ കുരുക്കഴിയുന്നില്ല; പടിഞ്ഞാറന്‍ ബൈപാസ് വേഗത്തിലാക്കണമെന്നാവശ്യം

tcr-blockചങ്ങനാശേരി: ചങ്ങനാശേരി നഗരത്തിലെ ഗതാഗതക്കുരുക്കഴിക്കാനും അപ്പര്‍കുട്ടനാടന്‍ മേഖലയുടെ വികസനത്തിനുമായി പദ്ധതിയിട്ട പടിഞ്ഞാറന്‍ ബൈപാസിന്റെ നിര്‍മാണ നടപടികള്‍ വേഗത്തിലാക്കാന്‍ നടപടി ശക്തമാക്കണമെന്ന ആവശ്യം ഉയരുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ തുടക്കത്തിലാണ് പടിഞ്ഞാറന്‍ ബൈപ്പാസ്് നിര്‍മാണത്തിനുള്ള പദ്ധതി ആരംഭിച്ചത്. ചങ്ങനാശേരിനഗരസഭ, വാഴപ്പള്ളി, പായിപ്പാട്, പെരിങ്ങര, പഞ്ചായത്തുകളിലൂടെയാണ് ബൈപാസ് കടന്നുപോകുന്നത്. ബൈപാസ് നിര്‍മാണത്തിനായി 57 കോടിരൂപയുടെ ഭരണാനുമതി സര്‍ക്കാരില്‍ നിന്നും നേരത്തെ ലഭിച്ചിരുന്നു. എന്നാല്‍, റോഡ് കടന്നുപോകു ന്നത് പാടത്തുകൂടിയായതിനാല്‍ നെല്‍വയല്‍ സംരക്ഷണ നിയമം സംബന്ധിച്ച തടസങ്ങളും ചിലരാഷ്ട്രീയ ഇടപെടലുകളും മൂലം നിര്‍മാണ നടപടികള്‍ തടസപ്പെടുകയായിരുന്നു.

എംസി റോഡില്‍ പാലാത്രച്ചിറയില്‍നിന്നും ആരംഭിക്കുന്ന ബൈപാസ് കോണത്തോട്, കുറ്റിശേരിക്കടവ്, പറാല്‍, വെട്ടിത്തുരുത്ത് എന്നീ ഭാഗങ്ങളിലൂടെ എസി റോഡിലെത്തി എസി കനാലിനുകുറുകെ കൂറ്റന്‍ പാലം നിര്‍മിച്ച് പെരുമ്പുഴക്കടവുവഴി ളായിക്കാടിനപ്പുറത്ത് പത്തനംതിട്ട ജില്ലാതിര്‍ത്തിയിലെത്തുന്ന വിധത്തില്‍ ബൈപാസ് നിര്‍മിക്കുന്നതിനാണ് പദ്ധതിയിട്ടത്. എട്ടുകിലോമീറ്റര്‍ ദൂരവും 30 മീറ്റര്‍ വീതിയിലാണ് റോഡിനായി സ്ഥലമേറ്റെടുക്കുവാന്‍ ലക്ഷ്യമിടുന്നത്. സ്ഥലമെടുപ്പ് നടപടികള്‍ ഏറെക്കുറെ പൂര്‍ത്തിയായിരുന്നു. ബൈപാസ് പൂര്‍ത്തിയാകുമ്പോള്‍ കടന്നുപോകുന്ന മേഖലകളില്‍ വന്‍ വികസനം സാധ്യമാകുന്ന വിധമുള്ള പദ്ധതിയാണ് വിഭാവനം ചെയ്യുന്നത്.

ളായിക്കാട്- പാലാത്രച്ചിറ ബൈപാസിനേ സംയോജിപ്പിച്ച് ചങ്ങനാശേരി നഗരത്തെ ആലപ്പുഴ, പത്തനംതിട്ട ജില്ലകളുമായി ബന്ധിപ്പിക്ക തക്കവിധത്തിലുള്ള റിംഗ് റോഡെന്ന പദ്ധതിയും പടിഞ്ഞാറന്‍ ബൈപാസിലൂടെ ലക്ഷ്യമിട്ടിട്ടുണ്ട്.  റവന്യൂ, പൊതുമരാമത്ത് വകുപ്പുകള്‍ സംയുക്തമായി ഈ ബൈപാസിന്റെ സര്‍വേ പൂര്‍ത്തിയാക്കി മൂന്നരവര്‍ഷത്തിലേറെയായിട്ടും പണികള്‍ വൈകുകയാണ്. ചില തത്പര കക്ഷികള്‍ ഇടപെട്ട് ഇതിനിടയില്‍ പടിഞ്ഞാറന്‍ ബൈപാസ് നിര്‍മാണത്തിനുള്ള രൂപരേഖ അട്ടിമറിക്കാന്‍ നട ന്ന നീക്കങ്ങളും നിര്‍മാണ നടപടികളുടെ വേഗതയെ ബാധിച്ചതായി സൂചനകളുണ്ട്. നിര്‍മാണ നടപടികള്‍ പുരോഗമിക്കുന്നതിനിടെ ബൈപാസിന്റെ അലൈന്‍മെന്റ് മാറ്റണമെന്ന ആവശ്യവുമായി ഭൂമിനഷ്ടപ്പെടുന്ന ചിലര്‍ രംഗത്തെത്തിയതും വേഗതയില്‍ നടന്നുകൊണ്ടിരുന്ന ബൈപാസ് നിര്‍മാണ നടപടികളെ തടസപ്പെടുത്തിയിരുന്നു.

റോഡിനുള്ള ഭൂരിപക്ഷം സ്ഥലങ്ങളും ചതുപ്പ് നിലം നികത്തി നിര്‍മിക്കുന്നതിനാല്‍ വീടുകള്‍ക്ക് പൊളിക്കേണ്ട സാഹചര്യം പരമാവധി ഒഴിവാക്കിയാണ് രൂപരേഖ തയാറാക്കിയിരുന്നത്. നിയമക്കുരുക്കുകള്‍ ഒഴിവാക്കാനാണ് പാടങ്ങളിലൂടെ കടന്നുപോകുന്ന രീതിയില്‍ അലൈന്‍മെന്റ് തയാറാക്കിയത്. പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തില്‍ വളരെ ശ്രമകരമായി ബൈപാസിനായി അതിരുകല്ലുകള്‍ സ്ഥാപിച്ചിരുന്നു. സി.എഫ്. തോമസ് എംഎല്‍എയുടെ നിര്‍ദേശപ്രകാരം ജില്ലാകളക്ടര്‍ ഇടപെട്ട് ഫാസ്റ്റ്ട്രാക്കില്‍പ്പെടുത്തിയാണ് ബൈപാസിനുള്ള സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചത്.

പടിഞ്ഞാറന്‍ ബൈപാസിന്റെ നിര്‍മാണ നടപടികള്‍ ത്വരിതപ്പെടുത്താന്‍ ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതൃത്വവും ശക്മായി ഇടപെടണമെന്ന ആവശ്യം ഉയര്‍ന്നിരിക്കുകയാണ്. ളായിക്കാട്-പാലാത്രച്ചിറ ബൈപാസ് നിര്‍മാണത്തിനിടെ മുപ്പതോളം കേസുകളുണ്ടായത് നിര്‍മാണത്തെ വര്‍ഷങ്ങളോളം തടസപ്പെടുത്തിയിരുന്നു. എന്നാ ല്‍, ഈ ബൈപാസ് പൂര്‍ത്തിയായതോടെ ബൈപാസ് കടന്നുപോകുന്ന മേഖലകളില്‍ വിപുലമായ വികസനസാഹചര്യങ്ങളാണ് സജ്ജമായിരിക്കുന്നത്.

Related posts