തെരഞ്ഞെടുപ്പിന്റെ മറവില്‍ മണ്ണെടുപ്പും, കടത്തും വ്യാപകം

KLM-MANNUADUPPUകൊട്ടാരക്കര: തെരഞ്ഞെടുപ്പ് കോലാഹലങ്ങള്‍ മുറുകികൊണ്ടിരിക്കെ കിഴക്കന്‍മേഖലയില്‍ വ്യാപകമായ രീതിയില്‍ കരമണ്ണ് ഖനനവും കടത്തും നടന്നുവരുന്നു. മുമ്പ് രാത്രിയിലാണ് മണ്ണെടുപ്പ് നടന്നുവന്നിരുന്നെങ്കില്‍ ഇപ്പോള്‍ മറയില്ലാതെ രാപകല്‍പോലും അതുനടന്നുവരുന്നു. തെരഞ്ഞെടുപ്പ് കാലത്ത് ഉണ്ടായിട്ടുള്ള ഭരണ സ്തംഭനമാണ് മണ്ണെടുപ്പ് മാഫിയകള്‍ക്ക് തുണയായിട്ടുള്ളത്. റവന്യൂ, പോലീസ് ഉദ്യോഗസ്ഥരെല്ലാം തെരഞ്ഞെടുപ്പ് ജോലികളിലായതിനാല്‍ ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധിക്കാന്‍ സമയം ലഭിക്കുന്നില്ല.

അവസരം മുതലാക്കി കണ്ണടയ്ക്കുകയും പടിപറ്റുകയും ചെയ്തുവരുന്ന ഉദ്യോഗസ്ഥരുമുണ്ട്. മിക്ക രാഷ്ട്രീയ പാര്‍ട്ടികളുടെയും പ്രാദേശിക നേതൃത്വങ്ങളെല്ലാം മണ്ണ് മാഫിയകളെ പിന്തുണയ്ക്കുന്നവരാണ്. തെരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്കെന്ന പേരില്‍ പണം പറ്റിവരുന്നവരാണ് ഇവരില്‍ ഭൂരിപക്ഷവും. ആനക്കോട്ടൂര്‍ ഭാഗത്ത് കുന്നിടിച്ച് മണ്ണ് കടത്തുന്നത് കഴിഞ്ഞദിവസം നാട്ടുകാര്‍ തടഞ്ഞു. ഇവിടെ പകല്‍സമയത്തുതന്നെ വന്‍തോതില്‍ മണ്ണ് കടത്ത് നടത്തിവരികയായിരുന്നു. അനുമതി ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചാണ് മണ്ണെടുപ്പ് നടത്തിവരുന്നത്.

പൊതുവേകുടിവെള്ള ക്ഷാമം രൂക്ഷമായ ഇവിടെ മണ്ണെടുപ്പിനെതുടര്‍ന്ന് കിണറുകള്‍ വറ്റിവരണ്ടതോടെയാണ് നാട്ടുകാര്‍ സംഘടിച്ച് മണ്ണെടുപ്പ് തടഞ്ഞത്. പകല്‍സമയത്തെ മണ്ണെടുപ്പ് മൂലമുണ്ടായ പൊടിശല്യം മൂലവും ജനങ്ങള്‍ പൊറുതിമുട്ടിയിരുന്നു. റവന്യൂ അധികൃതരോട് പരാതിപ്പെട്ടെങ്കിലും ഇതില്‍ ഇടപെടാന്‍ അവര്‍ തയാറായതുമില്ല. തെരഞ്ഞെടുപ്പ് സമയത്ത് താല്‍ക്കാലികമായിചുമതലയേല്‍ക്കുന്ന ഉദ്യോഗസ്ഥരൊന്നും ഇത്തരം വിഷയങ്ങളില്‍ ഇടപെടാറില്ല. കൊട്ടാരക്കര, പുത്തൂര്‍ റോഡരികില്‍ കോട്ടാത്തല, മൂഴിക്കോട്, പത്തടി ഭാഗങ്ങളിലും പകല്‍സമയത്ത് കുന്നിടിച്ച് മണ്ണ് കടത്തിവരുന്നു.

മണ്ണ് കടത്തിക്കൊണ്ടുപോകാന്‍ റോഡരികില്‍ ടിപ്പര്‍ലോറികള്‍ കാത്തുകിടക്കുകയാണ്. എപ്പോഴും പോലീസ് വാഹനങ്ങള്‍ ഇതുവഴി കടന്നുപോകുന്നുണ്ടെങ്കിലും അവരാരും ഇത് കണ്ടഭാവം നടിക്കുന്നില്ല. പൂവറ്റൂര്‍, പുത്തൂര്‍മുക്ക്, മാവടി, പാത്തല, വെണ്ടാര്‍, താമരക്കുടി, ഈയാംകുന്ന്, കരിക്കം, നെടുവത്തൂര്‍, പവിത്രേശ്വരം, മുട്ടറ, നെടുമണ്‍കാവ് എന്നിവിടങ്ങളിലെല്ലാം മണ്ണെടുപ്പ് നടത്തിവരുന്നു. കല്ലുവെട്ടിന് അനുമതിവാങ്ങിയശേഷം മണ്ണ് കടത്തുന്ന രീതിയും നടന്നുവരുന്നു. കിഴക്കന്‍മേഖലയിലെ കരഭൂമികളും കുന്നുകളും മണ്ണ് മാഫിയ ലക്ഷ്യമിട്ടുകഴിഞ്ഞു. ചില മേഖലകളില്‍ ഖനനം തുടങ്ങിയെങ്കില്‍ മണ്ണ് ചിലയിടങ്ങളില്‍ കരാര്‍ ഉറപ്പിച്ചുവരികയാണ്.

കൊല്ലത്ത് ബൈപാസ് നിര്‍മാണത്തിനും കായംകുളത്ത് റെയില്‍വേ പാത ഉറപ്പിക്കലിനും വേണ്ടിയാണ് കിഴക്കന്‍മേഖല തുരക്കാന്‍ മണ്ണ് മാഫിയകള്‍ രംഗത്തുള്ളത്. ഈ ആവശ്യങ്ങള്‍ക്ക് ലഭിക്കുന്ന പ്രത്യേക അനുമതി വഴി മണ്ണ് കടത്ത് വ്യാപകമാക്കാനാണ് നീക്കം. അതിരൂക്ഷമായ കുടിവെള്ള ക്ഷാമം മൂലം കിഴക്കന്‍മേഖലയിലെ ജനജീവിതം ഓരോ ദിവസവും ദുസഹമാകുകയാണ്. തോടുകളും കുളങ്ങളും നദികളും കൊണ്ട് ജലസമൃദ്ധമായിരുന്ന ഈമേഖല ഇപ്പോള്‍ ഓരോനിമിഷവും ഊഷരമായിക്കണ്ടിരിക്കുകയാണ്. അനിയന്ത്രിതമായ പാറഖനനവും മണ്ണെടുപ്പുമാണ് ഇതിന് കാരണമെന്ന് ഈ രംഗത്തെ വിദഗ്ധരും പ്രകൃതി പക്ഷവാദികളും അലമുറയിടുമ്പോഴും അത് ചെവിക്കൊള്ളാന്‍ അധികൃതരും പ്രാദേശിക ഭരണകൂടവും തയാറാകുന്നില്ല. കുടിവെള്ളം കിട്ടാതെ ജനംപരക്കംപായുമ്പോഴും പ്രകൃതി ചൂഷണത്തിന് മറപിടിക്കുകയാണ് എല്ലാവരും.

Related posts