നവരാത്രി പ്രഭയിലേക്കു പനച്ചിക്കാട്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

fb-panachikadutemple

കോട്ടയം: ദക്ഷിണമൂകാംബി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ണമായി. രണ്ടു മുതല്‍ 11 വരെയാണു നവരാത്രി ആഘോഷങ്ങള്‍. ഒമ്പതിനു പൂജവയ്പും 11നു വിദ്യാരംഭവും നടക്കും. ഇത്തവണ വിദ്യാരംഭത്തിനു 15,000 പേരെങ്കിലും എത്തുമെന്നു ക്ഷേത്ര ഭരണസമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.രണ്ടിനു പുലര്‍ച്ചെ 4.30നു സരസ്വതി നടയില്‍ സാരസ്വതസൂക്തജപം. രാവിലെ എട്ടിനു കലാമണ്ഡപത്തില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ കലാപരിപാടികള്‍ ഉദ്ഘാടനം ചെയ്യും. സാരസ്വതം സ്‌കോളര്‍ഷിപ്പുകള്‍ വൈകുന്നേരം നാലിനു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും.

പഞ്ചായത്ത് പ്രസിഡന്റ് ഇ.ആര്‍. സുനില്‍കുമാര്‍ അധ്യക്ഷത വഹിക്കും. ആറിനു ദേശീയ സംഗീത നൃത്തോത്സവം ശില്‍പ്പി കാനായി കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്യും. എല്ലാ ദിവസവും പുലര്‍ച്ചെ മുതല്‍ കലാമണ്ഡപത്തില്‍ കലാപരിപാടികള്‍ ആരംഭിക്കും.മൂന്നിനു രാത്രി ഏഴിനു ചെന്നൈ മുരളി ആന്‍ഡ് നിവേദിതയുടെയും നാലിനു വൈകുന്നേരം ഏഴിനു ചെന്നൈ രഞ്ജിത ശ്രീനാഥിന്റെയും ഭരതനാട്യം നടക്കും. അഞ്ചിനു രാത്രി ഏഴിനു ബംഗളൂരു ഉത്തര അന്തര്‍ജനത്തിന്റെ ഒഡീസി നൃത്തം. ആറിനു രാത്രി ഏഴിനു ബംഗളൂരു വിനയ് ശര്‍മയുടെ സംഗീതസദസ്.  എട്ടിനു രാത്രി ഏഴിനു നടക്കുന്ന സമ്മേളനത്തില്‍ ഉമ്മന്‍ ചാണ്ടി എംഎല്‍എ കച്ഛപി പുരസ്കാരം സംഗീതജ്ഞ വത്സല രാമകൃഷ്ണനു സമ്മാനിക്കും. തുടര്‍ന്ന് ജയന്ത് ജെ.എ. ചെന്നൈയുടെ പുല്ലാങ്കുഴല്‍ കച്ചേരി.

എട്ടിനു രാത്രി ഏഴിനു അഡ്വ. ശങ്കര്‍ റാം, പത്തിയൂര്‍ ശങ്കരന്‍കുട്ടിക്കു പള്ളം മാധവന്‍ സംഗീതസരസ്വതി പുരസ്കാരം നല്‍കും. രാത്രി പത്തിനു കഥകളി. പൂജവയ്പു ദിനമായ ഒമ്പതിനു വൈകുന്നേരം 5.30നു അക്ഷരദീപം തെളിക്കല്‍, ഗ്രന്ഥമെഴുന്നള്ളിപ്പ്. തുടര്‍ന്നു പൂജവയ്പ്. പത്തിനു പതിവു ക്ഷേത്രപരിപാടികളും കലാപരിപാടികളും. വിജയദശമി ദിനമായ 11നു പുലര്‍ച്ചെ നാലിനു വിദ്യാരംഭ ചടങ്ങുകള്‍ക്കു തുടക്കമാകും. നവരാത്രി മഹോത്സവത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ണമായതായി സംഘാടകര്‍ അറിയിച്ചിരുന്നു. പത്രസമ്മേളനത്തില്‍ ദേവസ്വം മാനേജര്‍ കെ.എന്‍. നാരായണന്‍ നമ്പൂതിരി, രക്ഷാധികാരി എസ്.പി. മധുരമുറ്റം, അസിസ്റ്റന്റ് മാനേജര്‍ കെ.വി. ശ്രീകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Related posts