പാചക വാതക സിലിണ്ടറില്‍ ചോര്‍ച്ച; വീടിനു തീ പിടിച്ചു

fireനെയ്യാറ്റിന്‍കര: പാചക വാതക സിലിണ്ടറില്‍ ചോര്‍ച്ചയെത്തുടര്‍ന്ന് വീടിനും സമീപത്തെ കോഴിക്കൂടിനും തീ പിടിച്ചു.  ഇന്ന് പുലര്‍ച്ചെ മൂന്നോടെ നെയ്യാറ്റിന്‍കര മുള്ളറവിള സ്വദേശിനി ഗോമതി (55) യുടെ വീട്ടിലാണ് സംഭവം. വീടിന്റെ മേല്‍ക്കൂരയില്‍ തീ കത്തുന്നതു കണ്ട സമീപവാസികള്‍ വിവരം നെയ്യാറ്റിന്‍കര ഫയര്‍ഫോഴ്‌സ് അധികൃതരെ അറിയിച്ചു. ഫയര്‍ ആന്‍ഡ് റസ്ക്യൂ ഫോഴ്‌സ് നെയ്യാറ്റിന്‍കര സ്റ്റേഷന്‍ യൂണിറ്റ് ഓഫീസര്‍ സി. അശോക്കുമാറിന്റെ നേതൃത്വത്തിലെത്തിയ സംഘം അര മണിക്കൂറിലേറെ പണിപ്പെട്ടാണ് തീയണച്ചത്.

ഓലയും ഷീറ്റും മേഞ്ഞ വീടിന്റെ മേല്‍ക്കൂരയും വീടിന്റെ തൊട്ടടുത്തുണ്ടായിരുന്ന കോഴിക്കൂടിന്റെ മേല്‍ക്കൂരയും കത്തിനശിച്ചു. കൂട് തുറന്ന് കോഴികളെ പുറത്തു വിട്ടതിനാല്‍ അവ രക്ഷപ്പെട്ടു. ഫയര്‍ഫോഴ്‌സിന്റെ സന്ദര്‍ഭോചിതമായ ഇടപെടല്‍ കാരണം അടുത്ത വീടുകളിലേയ്ക്ക് തീ പടരുന്നത് ഒഴിവായി. ഗോമതി വീട്ടില്‍ ഒറ്റയ്ക്കായിരുന്നു. പാചക വാതക സിലിണ്ടറിന്റെ റഗുലേറ്റര്‍ കേടായിരുന്നതായാണ് ഫയര്‍ഫോഴ്‌സിന്റെ പ്രാഥമിക നിഗമനം. റഗുലേറ്ററും കത്തിനശിച്ചിട്ടുണ്ട്. ആകെ അമ്പതിനായിരത്തോളം രൂപയുടെ നാശനഷ്ടമുണ്ടായതായി ഫയര്‍ഫോഴ്‌സ് അധികൃതര്‍ പറഞ്ഞു. അഗസ്റ്റിന്‍, നോബിള്‍ കുട്ടന്‍, രതീഷ്, പ്രശാന്ത്, അരുണ്‍, രാധാകൃഷ്ണന്‍ എന്നിവരടങ്ങിയ ഫയര്‍ഫോഴ്‌സ് സംഘമാണ് തീയണച്ചത്.

Related posts