കോഴിക്കോട്: പെണ്‍കുട്ടികളെ ചതിക്കുഴിയില്‍ വീഴ്ത്താന്‍ പുതിയ തന്ത്രവുമായി സെക്സ്റാക്കറ്റുകള്‍ നഗരത്തില്‍ വേരുറപ്പിക്കുന്നു. സിനിമാഭിനയത്തിനായി അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള പോസ്റ്ററുകള്‍ പതിപ്പിച്ചാണ് പുതിയ തന്ത്രം മെനയുന്നത്. സ്കൂളുകള്‍, കോളജുകള്‍, പ്രധാന ബസ് സ്റ്റോപ്പുകള്‍ എന്നിവയക്ക്് സമീപം വ്യാപകമായി പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്.
പുതുതായി തുടങ്ങുന്ന സിനിമകളിലേക്ക് പുതുമുഖ നടീ-നടന്മാരെയും സപ്പോര്‍ട്ടിംഗ് നായികമാരെയും വില്ലന്മാരെയും ആവശ്യമുണ്ടെന്നാണ് പരസ്യവാചകങ്ങള്‍. ചില സ്കൂള്‍ വിദ്യാര്‍ഥിനികള്‍ പരസ്യത്തിലെ നമ്പര്‍ കുറിച്ചെടുക്കുന്നത് കണ്ട സാമൂഹികപ്രവര്‍ത്തകര്‍ വിവരം പോലീസിന് കൈമാറി. ‘സിനിമാക്കാരെ’ക്കുറിച്ച് കൂടുതല്‍ അന്വേഷിക്കാന്‍ സിറ്റി പോലീസ് കമ്മീഷണര്‍ ഷാഡോ പോലീസിന് നിര്‍ദേശം നല്കി.
കൃത്യമായ വിവരങ്ങള്‍ നല്‍കാതെ ഫോണ്‍ നമ്പര്‍ മാത്രമാണ് പോസ്റ്ററിലുള്ളത്. സിനിമയോടും സീരിയലിനോടും അമിതാവേശമുള്ള പെണ്‍കുട്ടികളെയാണ് ഇവര്‍ ലക്ഷ്യം വയ്ക്കുന്നത്. ആഡംബര ജീവിതം ആഗ്രഹിക്കുന്ന യുവതീയുവാക്കള്‍ നിജസ്ഥിതി അന്വേഷിക്കാതെ അപകടത്തിലേക്ക് വഴുതി വീഴുകയാണെന്ന് പോലീസ് മുന്നറിയിപ്പ് നല്കുന്നു. സാധാരണയായി സിനിമയിലേക്ക് യുവതി-യുവാക്കളെ തെരഞ്ഞെടുക്കുന്നത് ജനങ്ങള്‍ അംഗീകരിച്ച മാധ്യമങ്ങളിലെ പരസ്യങ്ങള്‍ വഴിയാണ്.
പരസ്യത്തിലെ നമ്പറിലേക്ക് ‘ദീപിക’യുടെ ലേഖിക വിളിച്ചപ്പോള്‍ ലഭിച്ച മറുപടികള്‍ പരസ്പര വിരുദ്ധമായിരുന്നു. ഡാന്‍സ് അറിയുമോ, അഭിനയ പരിചയമുണ്ടോ എന്നീ നിസാര ചോദ്യങ്ങള്‍ക്ക് ശേഷം എത്രയും പെട്ടന്ന് ഓഡിഷന് നേരിട്ട് ബന്ധപ്പെടാനാണ് ആവശ്യപ്പെട്ടത്. എത്തേണ്ട ഇടവും വഴിയും കൃത്യമായി പറഞ്ഞു. നിരവധി അപേക്ഷകരുണ്ടെന്നും എത്രയും വേഗം നേരില്‍ കാണണമെന്നും ഡയറക്ടര്‍ എന്നു പരിചയപ്പെടുത്തിയ ആള് നിര്‍ദേശിച്ചു.
സഹനടനെ ആവശ്യമുണ്ടെന്ന് പരസ്യങ്ങളില്‍ പറയുന്നുണ്ടെിലും ഇവര്‍ ലക്ഷ്യം വയ്ക്കുന്നത് പെണ്‍കുട്ടികളെ തന്നെയാണ്്. സിനിമാലോകത്തെ പ്രശസ്തി ആഗ്രഹിച്ച് ഈ കെണിയില്‍ വീഴുന്ന പെണ്‍കുട്ടികള്‍ അവര്‍ക്ക് നേരിടേണ്ടി വന്ന ദുരനുഭവം തുറന്നു പറയാന്‍ വിസമ്മതിക്കുന്നതും ഇത്തരം മാഫിയകള്‍ക്ക് വളമാകുന്നു.
പ്രായത്തിന്റെ എടുത്ത് ചാട്ടത്തില്‍ രക്ഷിതാക്കളറിയാതെ ഇറങ്ങിപുറപ്പെടുന്നവര്ക്ക് നഷ്ടമാകുന്നത് സ്വന്തം ജീവിതമാണെന്ന് പോലീസ് ഓര്‍മ്മിപ്പിക്കുന്നു. ഇത്തരം മാഫിയകളെക്കുറിച്ചുള്ള വിവരങ്ങള്‍ 9497987185 നമ്പറില്‍ വനിതാസെല്‍ സിഐയെ അറിയിക്കണമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ ഉമ ബെഹ്റ നിര്‍ദേശിച്ചു. വീട്ടില്‍ നിന്ന് കോളജിലേക്കിറക്കുന്ന മക്കള്‍ എവിടേക്കാണ് പോകുന്നതെന്നും എന്തൊക്കെ ചെയ്യുന്നുവെന്നും രക്ഷിതാക്കള്‍ ശ്രദ്ധിക്കണമെന്നും കമ്മീഷണര്‍ നിര്‍ദേശിച്ചു.