പെരുമ്പനച്ചിയിലെ മോട്ടര്‍ഷെഡില്‍ വസിച്ചിരുന്ന ദമ്പതികള്‍ക്ക് ആശ്രയയില്‍ പുനരധിവാസം

ALP-OLDചങ്ങനാശേരി: വാഴൂര്‍ റോഡില്‍ പെരുമ്പനച്ചി പാലത്തിനു സമീപമുള്ള വാട്ടര്‍ അഥോറിറ്റിയുടെ മോട്ടര്‍ഷെഡില്‍ താമസിച്ചിരുന്ന കര്‍ണന്‍ ബഹാദൂറിനും ശാന്തമ്മയ്ക്കും കൊട്ടാരക്കര കലയപുരം ആശ്രയകേന്ദ്രത്തില്‍ പുനരധിവാസം. വെസ്റ്റ് ബംഗാള്‍ സ്വദേശി കര്‍ണന്‍ ബഹാദൂര്‍, ഭാര്യ മലയാളിയായ ശാന്തമ്മ എന്നിവര്‍ സ്വന്തം വീടില്ലാതിരുന്നതിനെത്തുടര്‍ന്ന് ഉപയോഗ ശൂന്യമായി കിടന്ന മോട്ടര്‍ ഷെഡിലാണ് കഴിഞ്ഞ കുറേവര്‍ഷങ്ങളായി കഴിഞ്ഞിരുന്നത്. ഇവരെ കഴിഞ്ഞദിവസമാണ് കൊട്ടാരക്കരയിലുള്ള ആശ്രയയില്‍ എത്തിച്ചത്. ഇവരുടെ ദുരിതപൂര്‍ണമായ താമസത്തെക്കുറിച്ചു ദീപിക നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ജലനിധി പദ്ധതിയുടെ ഭാഗമായി ഈ മോട്ടര്‍പുരയും കിണറും നവീകരിക്കുന്നതിനു മാടപ്പള്ളി പഞ്ചായത്ത് പദ്ധതിയിട്ടിരുന്നു. അപ്പോള്‍ ദമ്പതികളുടെ മോട്ടര്‍ ഷെഡിലെ താമസം തടസമായതിനാലാണ് പഞ്ചായത്തും പൗരാവലിയും ചേര്‍ന്ന് ഇവര്‍ക്ക് അഭയം നല്‍കാന്‍ കൊട്ടാരക്കര ആശ്രയയില്‍ താമസസംവിധാനം സജ്ജമാക്കിയത്. പെരുമ്പനച്ചി ജംഗ്ഷനില്‍ ചേര്‍ന്ന യോഗത്തില്‍വച്ച് ആശ്രയകേന്ദ്രം ജനറല്‍ സെക്രട്ടറി ജോസ് കലയപരം ഇവരെ ഏറ്റെടുത്തു.

ആശ്രയയയുടെ അനാഥരില്ലാത്ത ഭാരതം പദ്ധതിയുടെ മാടപ്പള്ളി യൂണിറ്റ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഏലിക്കുട്ടി തോമസ് നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് വര്‍ഗീസ് ടി. ഏബ്രഹാം അധ്യക്ഷത വഹിച്ചു. പി.എം. മോഹനന്‍പിള്ള, കെ.സി. വര്‍ഗീസ്, ബാബു കുട്ടന്‍ചിറ, സന്ധ്യാ എസ്. പിള്ള, മിനി റെജി, ലൈസാമ്മ മുളവന, അജിത കുമാരി, സോഫി ജേക്കബ്, അജിതാകുമാരി, അജേഷ്ദാസ്, പി.എം. ഷെഫിക്, ജി. ശിവരാജ്, ബേബിച്ചന്‍ ഓലിക്കര, ഡി. സുരേഷ്, കെ.എ. അഷറഫ്, ബാബു കുരീത്ര, ഈശ്വരന്‍ നമ്പൂതിരി എന്നിവര്‍ പ്രസംഗിച്ചു.

Related posts