ബാബുവിന്റെ ഗൃഹപ്രവേശം നാടിന് ഉത്സവമായി

kkd-babuനാദാപുരം: ചെക്യാട് പാട്ടോകുന്നുമ്മല്‍ ബാബുവിനും കുടുംബത്തിനും ഇന്നലെ എന്തെന്നില്ലാത്ത സന്തോഷത്തിന്റെ ദിനമായിരുന്നു. കിടന്നുറങ്ങാനൊരു വീട് സ്വന്തമായി ലഭിച്ചതിന്റെ സന്തോഷം. ഇന്നലെനടന്ന  ഗൃഹപ്രവേശം നാടിന് ഉത്സവമായി. വളയം ജനമൈത്രി പോലീസും ചെക്യാട് ഗ്രാമപഞ്ചായത്തും നാട്ടുകാരും കൈകോര്‍ത്ത് പാട്ടോകുന്നുമ്മല്‍ ബാബുവിന്റെ കുടുംബത്തിന് നിര്‍മിച്ച വീടിന്റെ പാല്‍കാച്ചല്‍ ചടങ്ങാണ് നാട്ടുകാര്‍ ഉത്സവമാക്കി മാറ്റിയത്.

രണ്ട് വര്‍ഷംമുമ്പ്  വളയം എസ്‌ഐ ആയിരുന്ന ശംഭുനാഥ് പാട്ടോകുന്നുമ്മലില്‍ പ്രതിയെ അന്വഷിച്ചുചെന്നപ്പോഴാണ് കിടന്നുറങ്ങാന്‍ പോലും സൗകര്യമില്ലാതെ ചോര്‍ന്നൊലിക്കുന്ന പ്ലാസ്റ്റിക് കൂരയില്‍ കഴിയുന്ന ബാബുവിനേയും മൂന്ന് പെണ്‍മക്കളടങ്ങുന്ന കുടുംബത്തെ കാണുന്നത്. അടുത്ത ദിവസം തന്നെ ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് അധികൃതരെയും നാട്ടുകാരെയും വിളിച്ചുചേര്‍ത്ത് ബാബുവിന് വീട് വെക്കാനുള്ള കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു.

പാട്ടോന്റവിട മഹമൂദ് അഞ്ച് സെന്റ് സ്ഥലം സൗജന്യമായി നല്‍കിയതോടെ ഈ സ്ഥലത്ത് വീട് വെക്കാനുള്ള നടപടികള്‍ ഊര്‍ജിതമായി.  വിദേശത്തും സ്വദേശത്തുമുള്ളവ നല്ലവരായ നാട്ടുകാരുടെ സഹകരണത്തോടെ നിര്‍മിച്ച വീടിന്റെ പണി കഴിഞ്ഞതോടെ ഗൃഹപ്രവേശം ആഘോഷമാക്കി മാറ്റാന്‍ നാട്ടുകാര്‍ തീരുമാനിക്കുകയായിരുന്നു. വളയം അച്ചംവീട് പ്രണവം ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ഭാരവാഹികളുടെ  നേതൃത്തിലുള്ള ജോലിക്കാരാണ് വീട് പണി സൗജന്യമായി ചെയ്തുകൊടുത്തത്.

വീടിന്റെ വയറിംഗ് ജോലി വളയം ചെക്കോറ്റയിലുളള  രാഹുലും സൗജന്യമായി ചെയ്തുകൊടുത്തു.
ബുധനാഴ്ച രാവിലെ ഒമ്പതര മണിക്ക് വീടിന്റെ താക്കോല്‍ ബാബുവിന് സ്ഥലം സൗജന്യമായി നല്‍കിയ പാട്ടോന്റവിട മഹമൂദ് കൈമാറി. വളയം അഡി. എസ്‌ഐ ആനന്ദകുമാര്‍ നിലവിളക്ക് കൊളുത്തി ബാബുവിന്റെ ഭാര്യ പാല്‍കാച്ചിയതോടെ വീട് കാണാന്‍ നാട്ടുകാര്‍ എത്തിതുടങ്ങി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ. ജമീല, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എ. ആമിന, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ തൊടുവയില്‍ മഹമൂദ്, കെ.കെ.വിനീഷ്, കെ.പി. കുമാരന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ രവീഷ് വളയം, രാജഗോപാലന്‍ മാസ്റ്റര്‍ , നാസര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Related posts