ഭാര്യക്കും മക്കള്‍ക്കും വേണ്ടാത്ത വയോധികനെ വൃദ്ധസദനം നടത്തിപ്പുകാരായ ദമ്പതികള്‍ ഏറ്റെടുത്തു

ekm-oldചെറായി: ഭാര്യക്കും  മക്കള്‍ക്കും വേണ്ടാത്ത വയോധികനെ ബന്ധുക്കളും പൊതുപ്രവര്‍ത്തകരും ചേര്‍ന്ന് വൃദ്ധ സദനത്തിലേക്ക് മാറ്റി. ചെറായി  പൊന്നച്ചുപറമ്പില്‍ വില്‍സനെ വടക്കന്‍ പറവൂരിലെ  ജീവകാരു ണ്യ പ്രവര്‍ത്തകനായ തിലകന്‍ ചേന്ദമംഗലത്ത്  നടത്തുന്ന വൃദ്ധസദനത്തിലേക്കാണ് മാറ്റിയത്. തിലകനും ഭാര്യയും പൊതുപ്രവര്‍ത്തകനായ ശ്രീവിലാസനും ചേര്‍ന്ന് വില്‍സണ്‍ ഇപ്പോള്‍ താമസിക്കുന്ന അമ്മ വക ഭൂമിയിലെ രണ്ട് സെന്റ് കൂരയില്‍ നിന്നും കൂട്ടിക്കൊണ്ടു പോകുകയാണ് ചെയ്തത്.

മത്സ്യ കച്ചവടക്കാരനായിരുന്ന വില്‍സണ്‍  പിതൃസഹോദരിയുടെ മകളെയാണ്  വിവാഹം കഴിച്ചത്. രണ്ട് ആണ്‍മക്കളും ഒരു മകളുമുണ്ട്. ഇവരെ നല്ല രീതിയില്‍ വളര്‍ത്തി വലുതാക്കി വിദ്യാഭ്യാസം നല്‍കി തൊഴില്‍ ചെയ്ത് ജീവിക്കാനുള്ള നിലയില്‍ ആക്കി. ഇതിനിടയില്‍ മദ്യപാനത്തിനടിമയായ വില്‍സണുമായി ഒത്തുപോകാന്‍ കഴിയാതെ വന്നപ്പോള്‍ ഭാര്യ ഉഷയും  മക്കളും ഇയാളെ വിട്ട്  വിട്ട് കണ്ണൂര്‍ ജില്ലയിലെ കുന്നരു എന്ന സ്ഥലത്തേക്ക് താമസം മാറ്റി.

പിന്നീട് വില്‍സണ്‍  അമ്മ താമസിക്കുന്ന ഒരു ചെറിയ കുടിലിലാണ് താമസിച്ചു വന്നത്. പ്രായം ഏറിയതോടെ രോഗാവസ്ഥയായി. നോക്കാന്‍ ആരുമില്ലാതെ വന്നപ്പോള്‍ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന്  ഇയാളെ കണ്ണൂരില്‍  ഭാര്യയും മക്കളും താമസിക്കുന്ന വീട്ടില്‍ കൊണ്ടു ചെന്നെങ്കിലും  വീട്ടുകാര്‍ സ്വീകരിക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് ഇയാളുടെ  ഇഷ്ടപ്രകാരമാണ് വൃദ്ധസദനത്തിലേക്ക് മാറ്റിയത്.

Related posts