മതേതരസന്ദേശം പ്രചരിപ്പിക്കേണ്ടതു ചലച്ചിത്രങ്ങളുടെ കടമ: സംവിധായകന്‍ പി.ടി. കുഞ്ഞുമുഹമ്മദ്

pkd-ptkunjumuhammadപാലക്കാട്: മതേതരത്വമാണു ലോകത്തെ നയിക്കുന്നതെന്ന സന്ദേശം ജനങ്ങളിലേക്കെത്തിക്കേണ്ടതു ചലച്ചിത്ര, മാധ്യമ പ്രവര്‍ത്തകരുടെ കടമയാണെന്നു സംവിധായകന്‍ പി.ടി. കുഞ്ഞുമുഹമ്മദ്. പാലക്കാട് പ്രസ്ക്ലബ് ഫിലിം സൊസൈറ്റിയും ലൈബ്രറി കൗണ്‍സിലും നെഹ്‌റു ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സുമായി സഹചരിച്ചു നടത്തുന്ന  പ്രസ്ക്ലബ്–നെഹ്‌റു ദേശീയ ഹ്രസ്വചിത്ര മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പശ്ചിമേഷ്യന്‍ രാജ്യങ്ങളായ സിറിയ, ലിബിയ എന്നിവിടങ്ങളിലെ യുദ്ധവും അസ്ഥിരതയും കാരണം നാടുവിട്ടോടുന്ന ജനത അഭയം പ്രാപിക്കുന്നതു ക്രിസ്ത്യന്‍ രാജ്യങ്ങളിലാണ്.

പതിനാറാം നൂറ്റാണ്ടില്‍ സാമൂതിരിയുടെ ഭരണകാലഘട്ടം മുതല്‍ മതേതരത്വത്തിനു പ്രാധാന്യം കൊടുക്കുന്ന ജനതയാണു നാം. ഖാലി മുഹമ്മദ് എന്ന കവി തന്റെ കവിതയില്‍ സാമൂതിരി രാജാക്കന്‍മാരുടെ മതേതര കാഴ്ചപ്പാടിന്റെ മഹത്വത്തെപ്പറ്റി ലോകത്തോടു പറഞ്ഞിട്ടുണ്ട്. വെറുമൊരു കംപ്യൂട്ടര്‍ കൊണ്ട് ഒരു ചലച്ചിത്രം നിര്‍മിക്കാനും അതു ലോകമാകെ പ്രദര്‍ശിപ്പിക്കാനും ഇന്നു സാധിക്കും. ഇതു നന്നായി പ്രയോജനപ്പെടുത്തുന്നതു ഹ്രസ്വചിത്ര സംവിധായകരാണ്. അതിനാല്‍ തന്നെ ഈ രംഗത്തേക്കു കൂടുതല്‍ പേര്‍ പ്രായഭേദമന്യേ കടന്നുവരും. ഏറെ അവഗണന ഏറ്റവുവാങ്ങുന്ന ദലിത് സമൂഹത്തിന്റെ ഉയര്‍ച്ചയ്ക്കും ചലച്ചിത്ര പ്രവര്‍ത്തകര്‍ മുന്‍കയ്യെടുക്കണം.

‘വിശ്വാസപൂര്‍വം… മന്‍സൂര്‍’ എന്ന പുതിയ ചിത്രത്തിന്റെ പണിപ്പുരയിലാണു താനെന്നും പി.ടി. കുഞ്ഞുമുഹമ്മദ് പറഞ്ഞു. പ്രസ്ക്ലബ് പ്രസിഡന്റ് അരുണ്‍ ശ്രീധര്‍ അധ്യക്ഷത വഹിച്ചു. നെഹ്‌റു ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് സെക്രട്ടിയും സിഇഒയുമായ ഡോ. പി. കൃഷ്ണകുമാര്‍, ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എം. കാസിം, ടി.ആര്‍. അജയന്‍, ജൂറി അംഗങ്ങളായ ചലച്ചിത്ര നിരൂപകന്‍ ജി.പി. രാമചന്ദ്രന്‍, തിരക്കഥാകൃത്ത് സതീഷ് രാമകൃഷ്ണന്‍, എഴുത്തുകാരി എം.ബി. മിനി, കെ.കെ. മുസ്തഫ, ഫെസ്റ്റിവല്‍ ഡയറക്ടര്‍ ആര്‍. ശശിശേഖര്‍, പ്രസ്ക്ലബ് സെക്രട്ടറി സി.ആര്‍. ദിനേശ് എന്നിവര്‍ പ്രസംഗിച്ചു. നാടന്‍പാട്ടു കലാകാരന്‍ പ്രണവം ശശി നിര്‍മാണവും ആലാപനവും നിര്‍വഹിച്ച ‘നമ്മന്റെ പാലക്കാട്’ എന്ന ഗാനത്തിന്റെ അവതരണത്തോടയാണു തുടങ്ങിയത്.

മല്‍സരവിഭാഗത്തിലുള്ള 63 ഹ്രസ്വചിത്രങ്ങളില്‍ 23 എണ്ണം പ്രദര്‍ശിപ്പിച്ചു. 40 ചിത്രങ്ങള്‍ ഇന്നും മല്‍സരേതര വിഭാഗത്തില്‍പെട്ട 13 ചിത്രങ്ങള്‍ നാളെയും പ്രദര്‍ശിപ്പിക്കും. അധ്യാപകനും ചിത്രകാരനുമായ ബൈജുദേവിനെ മേളയുടെ ഭാഗമായി ഇന്ന് രാവിലെ 10.30ന് ആദരിക്കും. മേളയില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ ലഭിക്കുന്ന ചിത്രങ്ങള്‍ക്കു യഥാക്രമം 20000, 10000 രൂപയാണു സമ്മാനങ്ങള്‍. കൂടാതെ പ്രേക്ഷകര്‍ തിരഞ്ഞെടുക്കുന്ന അഞ്ചു ചിത്രങ്ങള്‍ക്ക് 1000 രൂപ വീതവും ലഭിക്കും.

Related posts