മൊബൈല്‍ ടവറുകള്‍ കേന്ദ്രീകരിച്ചു കേബിളുകള്‍ മോഷ്ടിക്കുന്നയാളെ കുടുക്കിയത് സിസിടിവി ദൃശ്യങ്ങള്‍

KTM-ARRESTകോട്ടയം: മൊബൈല്‍ ടവറുകള്‍ കേന്ദ്രീകരിച്ചു കേബിളുകള്‍ മോഷ്്ടിക്കുന്നയാളെ പിടികൂടാന്‍ പോലീസിനെ സഹായിച്ചത് സിസിടിവി ദൃശ്യങ്ങള്‍. തമിഴ്‌നാട് തിരുനെല്‍വേലി മിഡില്‍ സ്ട്രീറ്റില്‍ പ്രതാപ് (24) ആണ് പോലീസിന്റെ പിടിയിലായത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. 35000 രൂപയോളം വിലവരുന്ന 50 മീറ്റര്‍ കേബിളുകളാണ് ഇയാള്‍ മോഷ്്ടിച്ചത്.  സ്വകാര്യ മൊബൈല്‍ കമ്പനിയില്‍ താല്‍ക്കാലിക എന്‍ജിനീയറായി പ്രവര്‍ത്തിക്കുന്ന ഇയാള്‍ കഴിഞ്ഞ 14നു വൈകുന്നേരം കോട്ടയം ചാലുകുന്നിലുള്ള മൊബൈല്‍ ടവറില്‍ നിന്നുമാണു കേബിളുകള്‍ മോഷ്്ടിച്ചത്.

മൊബൈല്‍ ടവറിന്റെ ചാര്‍ജ് കുറഞ്ഞതോടെ മാനേജര്‍ നടത്തിയ പരിശോധനയിലാണു കേബിളുകള്‍ മോഷണം പോയ വിവരമറിയുന്നത്. തുടര്‍ന്നു വെസ്റ്റ് പോലീസില്‍ പരാതി നല്കുകയായിരുന്നു. മൂന്നു നില കെട്ടിടത്തിന്റെ മുകളില്‍ സ്ഥിതി ചെയ്യുന്ന ടവറിലേക്കു പോയവരുടെ കൃത്യമായ വിവരങ്ങള്‍ പരിശോധിക്കാനായി സമീപത്തുള്ള സിസിടിവി കാമറയിലെ ദൃശ്യങ്ങള്‍ പരിശോധിച്ചു. ഇതില്‍ നിന്നുമാണ് മൊബൈല്‍ ടവറിന്റെ ചാര്‍ജ് കുറഞ്ഞ സമയത്തു അപരിചിതനായ ഒരാള്‍ ടവറിലേക്കു പോവുന്നതായി കണ്ടെത്തിയത്.

തുടര്‍ന്നു പോലീസ് നടത്തിയ അന്വേഷണത്തിലാണ്് പ്രതിയെ തിരിച്ചറിഞ്ഞത്. പിന്നീട് ഇയാളുടെ തിരുനക്കരയിലുള്ള താമസ സ്ഥലം പരിശോധിച്ചപ്പോള്‍ കട്ടിംഗ് പ്ലെയര്‍ ഉള്‍പ്പെടെയുള്ള വസ്തുക്കളും കണ്ടെത്തി. വിശദമായി ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.   തിരുനക്കരയിലുള്ള ഒരു ആക്രിക്കടയില്‍ നിന്നും ഇയാള്‍ വില്പന നടത്തിയ കേബിളുകളും പോലീസ് കണ്ടെത്തിയിട്ടുണ്ട്. കോട്ടയം വെസ്റ്റ് എസ്‌ഐ എം.ജെ. അഭിലാഷിന്റെ നേതൃത്വത്തിലുള്ള സംഘമാണു പ്രതിയെ പിടികൂടിയത്.

Related posts