റെയില്‍വേ ബജറ്റ് 2016: പ്രതീക്ഷകള്‍ പാളംതെറ്റി: കാത്തിരിപ്പ് വെറുതെയായി

alp-trainകോട്ടയം: കുതിപ്പിന്റെ ചൂളംവിളിക്കായുള്ള കാത്തിരിപ്പ് വെറുതെയായി. പാത ഇരട്ടിപ്പിക്കലിന് നക്കാപ്പിച്ച മാത്രം കിട്ടി. കോട്ടയത്തിനു പുതിയ ട്രെയിനുകളില്ല. ഓവര്‍ ബ്രിഡ്ജുകളുമില്ല. കുറുപ്പന്തറ, ഏറ്റുമാനൂര്‍, കോട്ടയം, ചിങ്ങവനം, ചങ്ങനാശേരി റെയില്‍വെ സ്‌റ്റേഷനുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് തുകയില്ല. ആകെ ലഭിച്ച ആനുകൂല്യം ശബരി പാതയ്ക്കുള്ള 40 കോടി രൂപ.

രണ്ടു മാസത്തിനുള്ളില്‍ കമ്മീഷന്‍ ചെയ്യുമെന്നു പറയുന്ന പിറവം റോഡ്-കുറുപ്പന്തറ റെയില്‍പാതയ്ക്കും പാത ഇരട്ടിപ്പിക്കലിന് പതിറ്റാണ്ടുകളായി കാത്തിരിക്കുന്ന കുറുപ്പന്തറ-ചിങ്ങവനം പാതയ്ക്കുമായി അനുവദിച്ചിരിക്കുന്നത് രണ്ടു കോടിയില്‍ താഴെ തുക. ചിങ്ങവനം-ചെങ്ങന്നൂര്‍ ഇരട്ടിപ്പിക്കലിന് അനുവദിച്ചിരിക്കുന്നത് അഞ്ചു കോടി രൂപമാത്രം. കോട്ടയം റെയില്‍വെ സ്റ്റേഷനില്‍ പുതിയ പ്ലാറ്റ്‌ഫോമിനും മേല്‍പ്പാലത്തിനും തുരങ്കത്തിനും തുകയൊന്നുമില്ല. കേരളത്തിന് ആശ്വാസകരമായ പദ്ധതികളും പ്രഖ്യാപനങ്ങളുമുണ്ടാകും എന്ന സുരേഷ് പ്രഭുവിന്റെ ഉറപ്പ് പാഴ്‌വാക്കു മാത്രമായി. വൈക്കം റോഡ് മുതല്‍ ചെങ്ങന്നൂര്‍ വരെ പാത ഇരട്ടിപ്പിക്കലിന് 197 കോടികൂടി ആവശ്യമായിരിക്കെയാണ് ഏഴു കോടിയില്‍ താഴെ തുക വകയിരുത്തിയിരിക്കുന്നത്.

പിറവം റോഡ് കുറുപ്പന്തറ (13 കി.മീ), തിരുവല്ല-ചെങ്ങന്നൂര്‍ (ഒമ്പത് കി.മീ) ഇരട്ടപ്പാത ഏപ്രിലില്‍ കമ്മീഷന്‍ ചെയ്യുമെന്നാണ് റെയില്‍വെയുടെ പ്രഖ്യാപനം. കുറുപ്പന്തറ-തിരുവല്ല (44 കി.മീ) പാതയുടെ ഇരട്ടിപ്പിക്കല്‍ ജോലികളാണ് ഇഴയുന്നത്. 12 വര്‍ഷങ്ങള്‍ മുമ്പു തുടങ്ങിയ പദ്ധതിയില്‍ സ്ഥലമെടുപ്പുപോലും പൂര്‍ത്തിയായിട്ടില്ല. കുറുപ്പന്തറ-ഏറ്റുമാനൂര്‍ റൂട്ടിലും കോട്ടയം-ചിങ്ങവനം-ചങ്ങനാശേരി റൂട്ടിലും സ്ഥലം ഏറ്റെടുക്കലും നഷ്ടപരിഹാരവിതരണവും അനിശ്ചിതാവസ്ഥയിലാണ്.

അങ്കമാലിയില്‍ തുടങ്ങുന്ന ശബരി പാതയ്ക്ക് ബജറ്റില്‍ ഇത്തവണ 40 കോടി വകയിരുത്തിയിട്ടുണ്ട്. കഴിഞ്ഞ ബജറ്റില്‍ അഞ്ചു കോടി മാത്രമായിരുന്നു വിഹിതം. ആകെ 1566 കോടി രൂപ നിര്‍മാണ ചെലവ് പ്രതീക്ഷിക്കുന്ന ശബരി പാത നിര്‍മാണത്തില്‍ വിവിധ ബജറ്റുകളില്‍ അനുവദിച്ച തുകയില്‍ 130 കോടി രൂപ മാത്രമാണു പ്രയോജനപ്പെടുത്താനായത്. കൂടാതെ എക്‌സ്ട്രാ എക്‌സ്റ്റന്‍ഷന്‍ വിഹിതമായി 40 കോടികൂടി വകയിരുത്തിയിരിക്കുന്നതിനാല്‍ ശബരി പാത നിര്‍മാണത്തില്‍ ഇഴച്ചില്‍ മാറാന്‍ വകയായി. അങ്കമാലി മുതല്‍ കാലടി റെയില്‍പാലം ഉള്‍പ്പെടെ 10 കിലോമീറ്റര്‍ പണി മാത്രമാണ് ഇതോടകം പൂര്‍ത്തിയായിട്ടുള്ളത്. പാത നിര്‍മാണം പെരുമ്പാവൂര്‍ വരെ നീളാന്‍ ഈ ബജറ്റിലെ തുക പ്രയോജനപ്പെടും. അടുത്തഘട്ടമായി മൂവാറ്റുപുഴ വരെ മണ്ണുപണിയും ആരംഭിക്കാനാകുമെന്നാണ് റെയില്‍വേയുടെ വിലയിരുത്തല്‍.

ശബരി റെയില്‍പാത തൊടുപുഴ നെല്ലാപ്പാറ വരെ സര്‍വേ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. ശബരി പാതയുടെ ചെലവില്‍ പകുതി സംസ്ഥാനം വഹിക്കണമെന്നാണ് കേന്ദ്ര നിലപാട്. 1997-98ല്‍ അനുമതി ലഭിച്ച ശബരി പദ്ധതിക്ക് ഇപ്പോഴുള്ള അലൈന്‍മെന്റ് അനുസരിച്ച് 11.2 കിലോമീറ്ററാണ് നീളം. അങ്കമാലി മുതല്‍ പെരുമ്പാവൂര്‍ വരെ 17 കി.മീ പാത നിര്‍മാണത്തിനുള്ള വിശദമായ എസ്റ്റിമേറ്റ് തയാറാണ്. പെരുമ്പാവൂര്‍ മുതല്‍ സ്ഥലം ഏറ്റെടുക്കലിനു മാത്രം 100 കോടി രൂപ വേണ്ടിവരും.

കോട്ടയത്തുനിന്നും കെകെ റോഡിനോടു ചേര്‍ന്ന് എരുമേലിയിലേക്ക് 44 കി.മീ ദൈര്‍ഘ്യത്തില്‍ റെയില്‍പാത നിര്‍മിക്കാനായിരുന്നു തുടക്കത്തിലെ പദ്ധതി. ഇതിനായി ആദ്യഘട്ടം സര്‍വേ പ്ലാന്‍ വരച്ചെങ്കിലും കര്‍ഷകരുടെ എതിര്‍പ്പിനെത്തുടര്‍ന്ന് 2006ല്‍ പദ്ധതി ഉപേക്ഷിച്ചു. പിന്നീടാണ് അങ്കമാലിയില്‍നിന്നും തൊടുപുഴ-പാലാ-കാഞ്ഞിരപ്പള്ളി വഴി പുതിയ സര്‍വേയും പദ്ധതിയുമുണ്ടായത്.

ദിവസം 10 ലക്ഷം രൂപ അതായത് വര്‍ഷം 36.5 കോടി രൂപ വരുമാനം കോട്ടയം സ്‌റ്റേഷനില്‍നിന്നും റെയില്‍വേക്കു ലഭിക്കുന്നുണ്ട്. ഇതിന്റെ പകുതി തുക പോലും കോട്ടയത്തിന്റെ വികസനത്തിനുവേണ്ടി ബജറ്റില്‍ വകയിരുത്തിയിട്ടില്ല. ലക്ഷക്കണക്കിന് ശബരിമല തീര്‍ഥാടകരെത്തുന്ന കോട്ടയത്ത് പുതിയ പ്ലാറ്റ്‌ഫോം, വിശ്രമകേന്ദ്രം, നാഗമ്പടം ഭാഗത്ത് പുതിയ മേല്പാലം തുടങ്ങി ആവശ്യങ്ങള്‍ ഏറെയാണ്. ഒരു ട്രെയിന്‍പോലും ലഭിച്ചില്ലെങ്കിലും കോട്ടയംകാരുടെ നരകയാതനയ്ക്കു പരിഹാരമായി പാത ഇരട്ടിപ്പിക്കലിനു വേണ്ടിടത്തോളം തുക വകയിരുത്താന്‍ റെയില്‍വെ തയാറായാല്‍ ഭാവിയിലെങ്കിലും കൂടുതല്‍ വണ്ടികള്‍ക്ക് സാധ്യത തെളിയുമായിരുന്നു.

Related posts