വിധി കാട്ടിയ ക്രൂരത! അച്ഛനും അമ്മയും നഷ്ടപ്പെട്ടത് അറിയാതെ കൃഷ്ണഭദ്ര; അച്ഛനെയും അമ്മയെയും അന്വേഷിക്കുന്ന ഈകുരുന്നിനെ ആശ്വസിപ്പിക്കാനാകാതെ ബന്ധുക്കള്‍

KRISHNAപാരിപ്പളളി: വാഹനഅപകടത്തില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ടതറിയാതെ  കളിചിരികളില്‍ മുഴുകിയിരിക്കുകയാണ് മൂന്നുവയസുകാരിയായ കൃഷ്ണഭദ്ര . കഴിഞ്ഞ ദിവസം കൊട്ടിയത്ത് അമിതവേഗതയിലെത്തിയ കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസ് ബൈക്കിലിടിച്ച് മരിച്ച അനീഷിന്റെയും അവിതയുടെയും ഏക മകളാണ്  കൃഷ്ണഭദ്ര. കളിചിരികള്‍ക്ക് ഇടയില്‍ അവള്‍ അച്ഛനെയും അമ്മയെയും തിരക്കും. ചിലപ്പോള്‍ അവരെ കാണാന്‍ വാശിപിടിച്ച്  കരയും. അപ്പോള്‍ കുഞ്ഞിനെ എങ്ങനെസമാധാനിപ്പിക്കുമെന്നറിയാതെ നൊമ്പരപ്പെടുകയാണ് ബന്ധുക്കള്‍.  അമ്മയുടെയും അച്ഛന്റെയും വീട്ടുകള്‍ തമ്മില്‍ ഒരു മതിലിന്റെ വ്യത്യാസമുണ്ടെങ്കിലും കൃഷ്ണഭദ്രയ്ക്ക് രണ്ടും ഒറ്റവീടാണ് . അച്ഛനെയും അമ്മയെയും അന്വേഷിക്കുന്ന ഈകുരുന്നിനെ ആശ്വസിപ്പിക്കാനാകുന്നില്ല.

വിധി ഈ കുഞ്ഞിനോട് കാട്ടിയ ക്രൂരതയോര്‍ത്ത് നാട്ടുകാരും വിതുമ്പുകയാണ്. അവിതയുടെ അമ്മ ലളിതാഭായിയമ്മ കഴിഞ്ഞ അഞ്ച് വര്‍ഷമായി തളര്‍വാതം വന്ന് കിടപ്പിലാണ്. അച്ഛന്‍ മരിച്ചുപോയി. അനിഷിന്റെ മാതാവ് ലീലാമണിയമ്മയും ഉദരരോഗ ചികിത്സയെതുടര്‍ന്ന് കിടപ്പിലാണ്. പട്ടാളക്കാരനായ പിതാവ് വിശ്വനാഥകുറുപ്പ് നേരത്തെ മരിച്ചു. ഇരുവരുടെയും സഹോദരങ്ങള്‍ വിവാഹിതരായി കുടുംബമായി വേറെയാണ് താമസിക്കുന്നത്.

പ്രത്യേകിച്ച് ജോലി ഒന്നും ഇല്ല . രോഗികളും നിരാലംബരുമായ ഈ വൃദ്ധമാതാക്കളുടെ മുന്നില്‍ അവിതയുടെയും അനീഷിന്റെയും മകള്‍ കൃഷ്ണഭദ്രയുടെ ഭാവി ജീവിതം ഒരുചോദ്യചിഹ്നമായി നില്‍ക്കുകയാണ്. യോഗ ഇന്‍സ്ട്രക്ടര്‍മാരായിരുന്നു മരിച്ച അനീഷും അവിതയും. ഇവരുടെ വരുമാനയിരുന്നു വൃദ്ധരും രോഗികളുമായ മുത്തശിമാര്‍ക്ക് ആശ്രയമായത്. ഇരുവരുടെയും മരണത്തോടെ കുടുംബത്തിന്റെ വരുമാനവും നിലച്ചു. എല്ലാ ആനുകൂല്യങ്ങളും സമയബന്ധിതമായി ലഭിക്കുന്നതിന് മുഖ്യമന്ത്രിക്ക് ബന്ധുക്കള്‍ നിവേദനം നല്‍കിയിരിക്കുകയാണ്.

Related posts