വേനലിലും സഞ്ചാരികളില്ലാതെ കാഞ്ഞിരപ്പുഴ ഉദ്യാനം

PKD-UDHAYANMമണ്ണാര്‍ക്കാട്: വേനലവധിയിലും കാഞ്ഞിരപ്പുഴ ഉദ്യാനത്തില്‍ സഞ്ചാരികള്‍ കുറവ്. സഞ്ചാരികള്‍ കുറഞ്ഞതോടെ വരുമാനത്തിലും കുറവുണ്ടായി. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നിയന്ത്രണത്തിലാണ് നിലവില്‍ കാഞ്ഞിരപ്പുഴ ഉദ്യാനം പ്രവര്‍ത്തിക്കുന്നത്.കാര്യമായ വരുമാനം ഉദ്യാനത്തില്‍നിന്നും ലഭിക്കാത്തതിനാല്‍ ഡിടിപിസി ഇവിടത്തെ സെക്യൂരിറ്റി ജീവനക്കാരെ ഒന്നാകെ ഒഴിവാക്കി. ടിക്കറ്റ് കൗണ്ടര്‍, മെയിന്‍ ലൈറ്റ് എന്നിവിടങ്ങളില്‍ മാത്രമേ സെക്യൂരിറ്റി ജീവനക്കാരുള്ളൂ. ബോട്ടുജെട്ടി, ഉദ്യാനത്തിലെ കൂടാരങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാം ജീവനക്കാരെ പിന്‍വലിച്ചു.

ദിനംപ്രതി ആയിരത്തോളംപേര്‍ വന്നിരുന്ന ഉദ്യാനത്തില്‍ നിലവില്‍ നൂറില്‍താഴെ സഞ്ചാരികള്‍ മാത്രമേ എത്തുന്നുള്ളൂ. മലപ്പുറം, പെരിന്തല്‍മണ്ണ, കോഴിക്കോട്, പട്ടാമ്പി, പാലക്കാട് എന്നിവിടങ്ങളില്‍നിന്നാണ് സന്ദര്‍ശകര്‍ എത്താറുള്ളത്. അടിസ്ഥാന സൗകര്യങ്ങളായ ടോയ്‌ലറ്റ് പോലുമില്ലാത്ത ഇവിടേയ്ക്ക് ആരും എത്തിനോക്കുന്നുപോലുമില്ല. ഉദ്യാനം സംസ്ഥാന ജലസേചനവകുപ്പിന് ഏറ്റെടുക്കുന്ന നടപടിക്കായി കാത്തിരിക്കുകയാണ്.

ഇതു സാധ്യമായാല്‍ മലമ്പുഴയിലേതുപോലുള്ള സമഗ്രവികസനം കാഞ്ഞിരപ്പുഴ ഉദ്യാനത്തിലുമുണ്ടാകും.ഇതോടൊപ്പം ബോട്ടിംഗ് മുതലായ സൗകര്യങ്ങളും ഏര്‍പ്പെടുത്തണം. എന്നാല്‍ മാത്രമേ ഉദ്യാനത്തിലേക്ക് സന്ദര്‍ശകര്‍ എത്തുകയുള്ളൂ. നിലവില്‍ കാഞ്ഞിരപ്പുഴ ഉദ്യാനം തെരുവുനായ്ക്കളുടെ വിഹാരകേന്ദ്രമാണ്.

Related posts