സ്കൂളുകള്‍ തുറന്നു… മഴയില്ലാതെ പ്രവേശനോത്സവം

tcr-schoolതൃശൂര്‍/വാടാനപ്പള്ളി: ‘ഒറിജിനല്‍’ മഴ ഒഴിഞ്ഞുനിന്നപ്പോള്‍ കുരുന്നുകളുടെ കണ്ണീര്‍മഴയുമായി അധ്യായനവര്‍ഷം തുടങ്ങി. ഒന്നാം ക്ലാസില്‍ ആദ്യമെത്തുന്നവരുടെ സഭാകമ്പം ഒഴിവാക്കാന്‍ ഹൈഡ്രജന്‍ ബലൂണ്‍ പറത്തല്‍, പാട്ടുപാടല്‍, കളിപ്പാട്ടം നല്‍കല്‍ തുടങ്ങിയ പൊടിക്കൈകളുമെല്ലാമായാണ് സ്കൂളുകളില്‍ പ്രവേശനോത്സവം സംഘടിപ്പിച്ചിരുന്നത്. എന്നാല്‍ ഇതൊന്നും ഏശാതെ അലറിക്കരഞ്ഞവരും വിതുമ്പിക്കരഞ്ഞവരുമെല്ലാം ഒന്നാംക്ലാസുകാര്‍ക്കിടയിലുണ്ടായിരുന്നു. ചിലര്‍മാത്രം യാതൊരു മടിയുമില്ലാതെ കൂളായിരുന്ന് മിടുക്കുകാട്ടി. പുതിയ കൂട്ടുകാരെ കിട്ടിയ സന്തോഷമായിരുന്നു മറ്റുചിലര്‍ക്ക്.

ജില്ലയിലെ വിവിധ സ്കൂളുകളില്‍ പ്രവേശനോത്സവം ഗംഭീരമാക്കാന്‍ വിപുലമായ പരിപാടികളാണ് അധ്യാപക-രക്ഷകതൃ സംഘടനകള്‍ ഒരുക്കിയിരുന്നത്. കുരുന്നുകളെ വരവേല്‍ക്കാന്‍ ബലൂണുകള്‍ കൊടിതോരണങ്ങള്‍ മുതല്‍ കുലവാഴ വരെ ഉപയോഗിച്ച് സ്കൂളുകള്‍ അലങ്കരിച്ചിരുന്നു. സിനിമാ സംവിധായകന്‍ രാമുകാര്യാട്ട് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പഠിച്ച ആലപ്പാട് ഗവ. എല്‍പി സ്കൂളിലായിരുന്നു ജില്ലാതല പ്രവേശനോത്സവം നടന്നത്. സി.എന്‍. ജയദേവന്‍ എംപി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാര്‍ അധ്യക്ഷയായി.

ശിങ്കാരിമേളത്തിന്റെ അകമ്പടിയോടെ ആലപ്പാട് സെന്ററില്‍ നിന്ന് ഘോഷയാത്ര, സ്കൂളില്‍ ഗേറ്റില്‍ ലക്ഷ്മി എന്ന കുതിരയുടെ സ്വീകരണം, ഗാന്ധിജിയുള്‍പ്പെടെ 25 ഓളം പ്രച്ഛന്ന വേഷങ്ങള്‍ തുടങ്ങിയവയും ജില്ലാതല പ്രവേശനോത്സവത്തോടനുബന്ധിച്ച് ഒരുക്കിയിരുന്നു. ഗീതാഗോപി എംഎല്‍എ മുഖ്യാതിഥി, ജില്ലാ പ്രോജക്്ട് ഓഫീസര്‍ ഇന്‍ചാര്‍ജ് ജോര്‍ജ് ഇഗ്നേഷ്യസ്, ജില്ലാപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റിചെയര്‍മാന്‍ മഞ്ജുള അരണുന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി. ശ്രീദേവി, ചാഴൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജാത അരവിന്ദാക്ഷന്‍, എഇഒ സിദ്ധാര്‍ഥന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 45 കുട്ടികളാണ് ഇവിടെ ഒന്നാം ക്ലാസിലേക്കു പ്രവേശനം നേടിയിരുന്നത്.

സൗജന്യ യൂണീഫോം വിതരണം, സൗജന്യ പാഠപുസ്തക വിതരണം എന്നിവയും സ്കൂളുകളില്‍ പ്രവേശനോത്സവത്തോടനുബന്ധിച്ച് നടന്നു. പാഠപുസ്തകങ്ങളും സൗജന്യ യൂണിഫോമുമെല്ലാം കഴിഞ്ഞദിവസങ്ങളില്‍ തന്നെ സ്കൂളുകളില്‍ എത്തിച്ചിരുന്നു. ക്ലാസ് തിരിക്കല്‍ പോലുള്ള കാര്യങ്ങള്‍ വരും ദിവസങ്ങളില്‍ നടക്കും.

Related posts