അഗതികള്‍ക്കൊപ്പം ആഘോഷിക്കാന്‍ ആക്രി പെറുക്കി കോളജ് വിദ്യാര്‍ഥികള്‍

EKM-AGATHIകൊച്ചി: കൊച്ചിയിലെ തെരുവുകളില്‍ അലയുന്ന അഗതികള്‍ക്കും ഭിക്ഷാടകര്‍ക്കും ഇന്നലെ ആഘോഷത്തിന്റെ പകലായിരുന്നു. ഇടപ്പള്ളിയിലെ പ്രമുഖ ഷോപ്പിംഗ് മാളില്‍ സിനിമ കണ്ടും ഷോപ്പിംഗ് നടത്തിയും സ്വാദിഷ്ടമായ ഭക്ഷണം കഴിച്ചും അവര്‍ ആഘോഷം അവിസ്മരണീയമാക്കി. തേവര സേക്രഡ് ഹാര്‍ട്ട് കോളജിലെ വിദ്യാര്‍ഥികളാണ് നിരാലംബരായ ഇവര്‍ക്ക് ആഘോഷദിനം സമ്മാനിച്ചത്. ഇതിനുള്ള തുക വിദ്യാര്‍ഥികള്‍ സമാഹരിച്ചത് വീടുകള്‍ കയറിയിറങ്ങി ആക്രി പെറുക്കിയാണെന്നതും ശ്രദ്ധേയം.

കോളജിലെ ജീസസ് യൂത്ത് പ്രവര്‍ത്തകര്‍ ആവിഷ്കരിച്ച തണല്‍മരം പദ്ധതിയുടെ ഭാഗമായാണു പരിപാടി ഒരുക്കിയത്. നേരത്തെ അറിയിച്ചതനുസരിച്ചു രാവിലെ കോളജില്‍ ഒത്തുകൂടിയ അമ്പതോളം അഗതികളായ സഹോദരങ്ങള്‍, പ്രത്യേകം തയാറാക്കിയ വാഹനത്തിലാണു ഷോപ്പിംഗ് മാളിലേക്കു പുറപ്പെട്ടത്. സ്ത്രീകളും സംഘത്തിലുണ്ടായിരുന്നു. അവരുടെ ആഘോഷത്തോടൊപ്പം ജീസസ് യൂത്തിലെ 75 വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്നു.

സിനിമ കണ്ടായിരുന്നു തുടക്കം. മള്‍ട്ടിപ്ലക്‌സില്‍ ആദ്യമായി സിനിമ കണ്ടതിന്റെ ആഹ്ലാദം പറഞ്ഞു തീര്‍ക്കും മുമ്പേ, അഗതികളായ അതിഥികളെ വിദ്യാര്‍ഥികള്‍ ആനയിച്ചത് മാളിലെ മുന്തിയ ഭക്ഷണശാലയിലേക്ക്. വൈവിധ്യമാര്‍ന്ന വിഭവങ്ങള്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം അവര്‍ ആസ്വദിച്ചു കഴിച്ചു. തുടര്‍ന്ന് എല്ലാവര്‍ക്കും ഇഷ്ടമുള്ളതു വാങ്ങാന്‍ അഞ്ഞൂറു രൂപ വീതം നല്‍കി ഹൈപ്പര്‍ മാര്‍ക്കറ്റിലേക്കയച്ചു. സാധനങ്ങള്‍ വാങ്ങി മടങ്ങാനൊരുങ്ങുമ്പോള്‍ മാള്‍ അധികൃതരുടെ വക സമ്മാനമായി ഓണക്കോടിയും.

തേവരയിലെ മുന്നൂറോളം വീടുകളില്‍ കയറിയിറങ്ങി സമാഹരിച്ച പത്രങ്ങളും ആക്രിസാധനങ്ങളും വിറ്റു കിട്ടിയ 25000 രൂപയാണ് അഗതികളായ സഹോദരങ്ങള്‍ക്ക് ആഘോഷമൊരുക്കാന്‍ ഉപയോഗിച്ചത്. കോളജിലെ അധ്യാപകരായ ഫാ. സാബു തോമസ്, ഫാ. ജോസഫ് കുസുമാലയം, അക്കാദമിക് കൗണ്‍സില്‍ അംഗം പോള്‍ രാജ്, എബിന്‍ അമ്പിളി, രാഖി എന്നിവര്‍ക്കൊപ്പം ജീസസ് യൂത്ത് പ്രവര്‍ത്തകരും പരിപാടികളില്‍ കൈകോര്‍ത്തു.

Related posts