അഞ്ചരക്കണ്ടി പുഴ വറ്റി; കീഴല്ലൂര്‍ അണക്കെട്ടില്‍ നിന്നുളള പമ്പിംഗ് നിലച്ചു

KNR-WATERമട്ടന്നൂര്‍: വേനല്‍ചൂട് കഠിനമായതോടെ അഞ്ചരക്കണ്ടി പുഴ വറ്റിവരണ്ടു. ഇതോടെ കുടിവെളള വിതരണ കേന്ദ്രമായ കീഴല്ലൂര്‍ അണക്കെട്ടില്‍ നിന്നുളള പമ്പിംഗ് നിലച്ചു. ഡാമും വറ്റി വരണ്ടതോടെ കുടിവെളള വിതരണം പ്രതിസന്ധിയിലാകുന്നു.    തലശേരി, മാഹി നഗരങ്ങളിലേക്ക് കുടിവെളള വിതരണം നടത്തുന്ന കീഴല്ലൂര്‍ പദ്ധതിയുടെ ഡാമിലാണ് പമ്പിംഗ് തടസപ്പെട്ടിരിക്കുന്നത്. നീരൊഴുക്ക് കുറഞ്ഞതോടെ അഞ്ചരക്കണ്ടി പുഴ പൂര്‍ണമായും വറ്റി വരളുകയായിരുന്നു.

ഷട്ടറിന് സമീപവും കുടിവെളളം ശേഖരിക്കുന്ന കിണര്‍ പരിസരവും വെളളമെത്താതെ വന്നതോടെയാണ് പമ്പിംഗ് നിലയ്ക്കാനിടയായത്. തലശേരി-മാഹി നഗരങ്ങളിലേക്ക് കുടിവെളള വിതരണം കാര്യക്ഷമമാക്കുന്നതിന് നാലു മാസം മുമ്പ് ഡാമിന്റെ  മുഴുവന്‍ ഷട്ടറുകളും അടച്ച് വെളളം സംഭരിക്കാന്‍ തുടങ്ങിയിരുന്നെങ്കിലും ശക്തമായ വേനല്‍ ചൂടാണ് ജലനിരപ്പ് കുറയാനിടയായത്. കുടിവെളള വിതരണത്തിനായി കീഴല്ലൂര്‍ഡാമില്‍ നിന്ന് ശേഖരിക്കുന്ന വെളളം അഞ്ചരക്കണ്ടി മൈലാടി പ്ലാന്റിലെത്തിച്ച് ശുചീകരിച്ചാണ് തലശേരിയിലേക്ക് പമ്പിംഗ് നടത്തുന്നത്. ദിവസം 12 ദശലക്ഷം ലീറ്റര്‍ വെളളം ഡാമില്‍ നിന്ന് ശുചീകരിച്ച് പമ്പിംഗ് നടത്തുന്നതായാണ് കണക്ക്.

കഴിഞ്ഞ മാസം വരെ ഡാമില്‍ ആറു മീറ്ററോളം വെളളമുണ്ടായിരുന്നുവെങ്കിലും ഏപ്രില്‍ പകുതിയോടെ പുഴ വറ്റുകയായിരുന്നു. മുന്‍കാലങ്ങളില്‍ അണക്കെട്ടില്‍ ജലനിരപ്പ് താഴുകയും കുടിവെളള വിതരണത്തില്‍ നേരിയ തോതില്‍ പ്രതിസന്ധിയുണ്ടായിരുന്നുവെങ്കിലും ഇതുപോലെയൊരു വരള്‍ച്ച ഇതുവരെയുണ്ടായിട്ടില്ലെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറയുന്നു.

നാലുവര്‍ഷം വരള്‍ച്ചയുണ്ടായ സമയത്ത് കുടിവെളളം ശേഖരിക്കുന്നതിന് ഡാമില്‍ ഷട്ടറിനോടും കുടിവെളളത്തിന്റെ പമ്പ് ഹൗസിനോടും ചേര്‍ന്ന് പുഴയില്‍ മണ്‍ചാക്ക് നിരത്തിയിരുന്നു.   വെളളം കെട്ടിനിര്‍ത്താനായിരുന്നു ആയിരക്കണക്കിന് രൂപ ചെലവഴിച്ച് പ്രവൃത്തി നടത്തിയത്. എന്നാല്‍ വര്‍ഷങ്ങള്‍ നിരവധി കഴിഞ്ഞിട്ടും മണല്‍ ചാക്ക് നീക്കം ചെയ്യാനോ അണക്കെട്ടിലെ മണ്ണ് നീക്കം ചെയ്യാനോ അധികൃതര്‍ തയാറായില്ല. ഡാം വറ്റി വരണ്ടതോടെ ചാവശേരിപറമ്പില്‍ നിന്ന് പമ്പിംഗ് നടത്തുന്ന അഞ്ചരക്കണ്ടി-പെരളശേരി പദ്ധതിയില്‍ നിന്ന് വെളളം ശേഖരിച്ചാണ് അഞ്ചരക്കണ്ടിയില്‍ നിന്ന് തലശേരി-മാഹി നഗരങ്ങളിലേക്ക് പമ്പിംഗ് നടത്തുന്നത്.

കീഴല്ലൂരില്‍ നിന്ന് 24 മണിക്കൂറും പമ്പിംഗ് നടത്താറുണ്ടെങ്കിലും 12 മണിക്കൂറായി കുറഞ്ഞിരിക്കുകയാണ്.   കണ്ണൂര്‍ വിമാനത്താവളത്തിലെ മരങ്ങള്‍ മുറിച്ച് മാറ്റുകയും കുന്നിടിച്ച് നിരപ്പാക്കിയതും പുഴയിലേക്കുളള നീരൊഴുക്ക് ഇല്ലാതായതുമാണ് പുഴ വറ്റിവരളാന്‍ കാരണമായതെന്ന് പറയുന്നു. വേനല്‍ചൂട് കഠിനമായതോടെ മട്ടന്നൂരിലെയും പരിസരങ്ങളിലെയും കിണറുകളും തോടുകളും വറ്റി വരളാന്‍ തുടങ്ങിയിട്ടുണ്ട്.

Related posts