അടി, തിരിച്ചടി, ഒടുവില്‍ ലിവര്‍പൂള്‍

sp-liverpoolലണ്ടന്‍: ഇതുപോലൊരു തിരിച്ചുവരവിനു ലിവര്‍പൂളിനല്ലാതെ മറ്റാര്‍ക്കു പറ്റും. യുവേഫ യൂറോപ്പ ലീഗ് ഫുട്‌ബോളില്‍ ആവേശം അലതല്ലിയ നിമിഷങ്ങള്‍ക്കൊടുവില്‍ ലിവര്‍പൂള്‍ സെമിയില്‍. ലിവര്‍പൂളിന്റെ തട്ടകമായ ആന്‍ഫീല്‍ഡില്‍ നടന്ന മത്സരത്തില്‍ മൂന്നിനെതിരേ നാലു ഗോളുകള്‍ക്ക് ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനെ തോല്‍പ്പിച്ചാണ് ചെമ്പടയുടെ വിജയം. ബൊറൂസിയയുടെ തട്ടകത്തില്‍ നടന്ന ആദ്യപാദത്തില്‍ ഇരുടീമും ഓരോ ഗോളടിച്ച് സമനിലയില്‍ പിരിഞ്ഞിരുന്നു. ബൊറൂസിയയുടെ മുന്‍ പരിശീലകനും ലിവര്‍പൂളിന്റെ ഇപ്പോഴത്തെ പരിശീലകനുമായ എര്‍ഗര്‍ ക്ലോപ്പിനെ സാക്ഷി നിര്‍ത്തിയായിരുന്നു ലിവര്‍പൂളിന്റെ വിജയം.

ജയം മാത്രം മുമ്പില്‍ക്കണ്ടായിരുന്നു ഇരുടീമും കളത്തിലിറങ്ങിയത്. അഞ്ചാം മിനിറ്റില്‍ തന്നെ ആതിഥേയരേയും 45000 വരുന്ന കാണികളെയും ഞെട്ടിച്ചുകൊണ്ട് ബോറൂസിയ ആദ്യവെടി പൊട്ടിച്ചു. പിയറി എംറിക് ഒബാംയാങിന്റെ (5) ക്ലോസ് റേഞ്ച് ഷോട്ട് ലിവര്‍പൂള്‍ ഗോളി മിഗ്നോലെറ്റ് പണിപ്പെട്ട് തട്ടിയകറ്റിയെങ്കിലും പന്തു വന്നു വീണത് ഹെന്‍റിക് മക്ത്യാര്യന്റെ കാല്‍ച്ചുവട്ടില്‍. മക്ത്യാരന്‍ പിഴവു വരുത്താതെ പന്തു വലയിലാക്കി. ലിവര്‍പൂള്‍ പ്രത്യാക്രമണത്തിനു തുനിയുംമുമ്പുതന്നെ ഒമ്പതാം മിനിറ്റില്‍ ഒബാംയാങിന്റെ വക അടുത്ത ഗോള്‍. മാര്‍ക്കോ റൂയിസ് മറിച്ചുനല്‍കിയ പന്ത് ഒബാംയാങ് പോസ്റ്റിന്റെ വലതുമൂലയില്‍ അടിച്ചുകയറ്റുമ്പോള്‍ ആന്‍ഫീല്‍ഡ് ഞെട്ടിത്തരിച്ചു.

തിരിച്ചടിക്കാന്‍ ലിവര്‍പൂള്‍ കിണഞ്ഞു ശ്രമിച്ചെങ്കിലും ആദ്യപകുതിയില്‍ ഗോളകന്നു. രണ്ടാം പകുതിയുടെ മൂന്നാം മിനിറ്റില്‍ ലിവര്‍പൂള്‍ കാത്തിരുന്ന ഗോളെത്തി. പെനാല്‍റ്റി ബോക്‌സിലേക്കു കുതിച്ചുകയറിയ ഡിവോക് ഒറിജിയുടെ കനത്തഷോട്ട് ഗോളി വീഡന്‍ഫെല്ലറെ മറികടന്നു വലയില്‍ പതിച്ചു. തൊട്ടു പിന്നാലെ മറ്റൊരവസരംകൂടി ലഭിച്ചെങ്കിലും മുതലാക്കാനായില്ല. റോബര്‍ട്ടോ ഫിര്‍മിനോയുടെ ബാക്പാസ് ഗോളി തട്ടിയകറ്റി. ആക്രമണ പ്രത്യാക്രമണങ്ങളിലൂടെ ഇരുടീമും നിറഞ്ഞു കളിച്ചു. 57-ാം മിനിറ്റില്‍ ലിവര്‍പൂള്‍ ആരാധകരെ നിശബ്ദരാക്കി മാര്‍ക്കോ റൂയിസിന്റെ ഗോള്‍. ലിവര്‍പൂള്‍ പ്രതിരോധഭടന്മാരായ ക്ലൈനും ലോറനും മധ്യത്തിലൂടെ മാറ്റ് ഹമ്മല്‍സ് മറിച്ചു നല്‍കിയ പന്ത് ആയാസരഹിതമായി റൂയിസ് വലയിലെത്തിച്ചു.

ബൊറൂസിയ വിജയത്തിലേക്ക് എന്നു തോന്നിപ്പിച്ച നിമിഷങ്ങള്‍. 62-ാം മിനിറ്റില്‍ റോബര്‍ട്ടോ ഫിര്‍മിനോയ്ക്കു പകരക്കാരനായി ഡാനിയേല്‍ സ്റ്റുറിഡ്ജ് ഇറങ്ങിയതോടെ ലിവര്‍പൂളിന്റെ നീക്കങ്ങള്‍ക്ക് ലക്ഷ്യബോധം കൈവന്നു. 66-ാം മിനിറ്റില്‍ സ്ഥിരം രക്ഷകന്‍ ഫിലിപ്പ് കുടീഞ്ഞോയുടെ ഗോള്‍ ലിവര്‍പൂളിനെ മത്സരത്തിലേക്കു തിരികെ കൊണ്ടുവന്നു. പെനാല്‍റ്റി ബോക്‌സില്‍ വച്ച് ജയിംസ് മറിച്ചു നല്‍കിയ പന്ത് കുടീഞ്ഞോ വലയിലെത്തിക്കുകയായിരുന്നു. 78-ാം മിനിറ്റില്‍ ലിവര്‍പൂളിന്റെ അത്മവിശ്വാസം അതിന്റെ പാരമ്യതയിലെത്തിച്ചുകൊണ്ട് മമ്മദ് ഷാക്കയുടെ ഗോള്‍.

ഇരുടീമും തുല്യനിലയിലായതോടെ ആക്രമണത്തിനു മൂര്‍ച്ചകൂട്ടി. ഇഞ്ചുറിടൈമിന്റെ അദ്യമിനിറ്റില്‍ ദെജാന്‍ ലോറന്റെ ഗോള്‍ ഗാലറിയെ ആവേശം കൊള്ളിച്ചു. അവിശ്വസനീയമായ തിരിച്ചുവരവ്. മില്‍നര്‍ നല്‍കിയ പന്ത് ലോറനു മറിച്ചുനല്‍കുന്ന ജോലിയേ സ്റ്റുറിഡ്ജിനുള്ളായിരുന്നു. ലോറനു പിഴച്ചില്ല. ഇരു പാദങ്ങളിലുമായി 5-4 ന്റെ ലീഡില്‍ ലിവര്‍പൂള്‍ സെമിയില്‍.

Related posts