അതിരമ്പുഴ അപ്പച്ചന്റെ സംസ്കാരകര്‍മം വ്യാഴാഴ്ച; യാത്രയായതു ദീപികയുടെ ആത്മമിത്രം

ktm-vayalinഅതിരമ്പുഴ (കോട്ടയം): കഴിഞ്ഞദിവസം അന്തരിച്ച പ്രശസ്ത വയലിനിസ്റ്റ് അതിരമ്പുഴ അപ്പച്ചന്റെ സംസ്കാരകര്‍മം വ്യാഴാഴ്ച വൈകുന്നേരം അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളിയില്‍ നടക്കും. വൈകുന്നേരം നാലിന് കോട്ടയ്ക്കുപുറം കുടിലില്‍ വീട്ടില്‍ സംസ്കാരശുശ്രൂഷകള്‍ ആരംഭിക്കും. മുട്ടുചിറയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം അന്നു രാവിലെ ഒന്‍പതിന് വസതിയില്‍ കൊണ്ടുവരും. അതിരമ്പുഴ കുടിലില്‍  കെ.ജെ.സെബാസ്റ്റ്യന്‍-അന്നമ്മ ദമ്പതികളുടെ മകനായ ജോസഫ് മരിയന്‍ ആണ് പിന്നീട് അതിരമ്പുഴ അപ്പച്ചന്‍ എന്ന പേരില്‍ വയലിനിസ്റ്റ് ആയി പ്രശസ്തനായത്.

അതിരമ്പുഴ അപ്പച്ചന്‍ വിടവാങ്ങുന്നത് കലാ കേരളത്തിന് നികത്താനാവാത്ത വിടവ് സൃഷ്ടി ച്ചാണ്. 1997 വരെ അരനൂറ്റാണ്ടുകാലം കഥാപ്രസംഗവേദികളില്‍ വയലിനില്‍ വിസ്മയം തീര്‍ത്ത അതിരമ്പുഴ അപ്പച്ചന് കേരളത്തിലുടനീളം ആരാധകരേറെയായിരുന്നു.പിതാമഹന്റെ അനുജന്‍ ഫിഡില്‍ രാജന്‍ ടി.ഡി.മാത്യുവില്‍നിന്നു വയലില്‍ അഭ്യസിച്ച അതിരമ്പുഴ അപ്പച്ചന്‍ പിന്നീട് കൊച്ചിയിലുള്ള എമിലി മാത്യുവിന്റെ കീഴിലും വയലിന്‍ പഠിച്ചു. ടി.ഡി.മാത്യുവിനൊപ്പം ജോസഫ് കൈമാപറമ്പന്‍, കെ.കെ.തോമസ് തുടങ്ങിയ പ്രശസ്ത കാഥികര്‍ക്കുവേണ്ടി വയലിന്‍ വായിച്ചു. ഇതോടൊപ്പം വയലിനിലൂടെ സംസാരിക്കുകയെന്ന ടി.ഡി.മാത്യുവിന്റെ വിസ്മയകരമായ സിദ്ധി അപ്പച്ചനും സ്വായത്തമാക്കി.

കാഥികന്‍ ആര്‍.കെ.കൊട്ടാരത്തിനൊപ്പം വലപ്പാട് നാട്ടിക ക്ഷേത്രത്തില്‍ വയലിന്‍ വായിച്ച് 18-ാം വയസില്‍ കലാനഭസിലേക്ക് കാല്‍വച്ചു. പിന്നീട് അതിരമ്പുഴ പള്ളിയങ്കണത്തില്‍ ഫാ.എസ്.പൗലോസ് അവതരിപ്പിച്ച സൂസന്ന എന്ന കഥാപ്രസംഗത്തിന് വയലിന്‍ വായിച്ച് ഔദ്യോഗികമായ അരങ്ങേറ്റം. പിന്നീടങ്ങോട്ട് അതിരമ്പുഴ അപ്പച്ചന്‍ എന്ന വയലിനിസ്റ്റിന്റെ വളര്‍ച്ചയുടെ കാലമായിരുന്നു. കാഥികന്‍ പി.സി.ഏബ്രഹാമിനൊപ്പം ചേര്‍ന്നതോടെ കഥാപ്രസംഗ വേദികളില്‍ അതിരമ്പുഴ അപ്പച്ചന്‍ ഒഴിവാക്കാനാവാത്ത ഘടകമായി.

ദീപിക ബാലസഖ്യം കഥാപ്രസംഗ ട്രൂപ്പ് ആരംഭിക്കാന്‍ ആലോചിച്ചപ്പോള്‍ അതിന്റെ അമരക്കാരനായി ഫാ.ആബേല്‍ സിഎംഐ കണെ്ടത്തിയത് അതിരമ്പുഴ അപ്പച്ചനെയാണ്. മുട്ടത്തുവര്‍ക്കിയുടെ ഇണപ്രാവുകള്‍ ആയിരുന്നു ആദ്യകഥ. പിന്നീട് കൊലയും കുമ്പസാരവും. മൂന്നു പതിറ്റാണ്ടിലേറെക്കാലം അദ്ദേഹത്തിന് ദീപികയുമായി അഭേദ്യബന്ധമാണുണ്ടായിരുന്നത്. ദീപിക മാനേജിംഗ് എഡിറ്ററായിരുന്ന റോമുളൂസച്ചനുമായും ആബേലച്ചനുമായും വളരെ അടുത്ത സൗഹൃദബന്ധമുണ്ടായിരുന്നു.

കേരളത്തിലങ്ങോളമിങ്ങോളം ശ്രോതാക്കളെ ഇളക്കിമറിച്ച വയലിന്‍ പ്രതിഭയ്ക്ക് ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ഭോപ്പാല്‍, ചിക്കമംഗളൂര്‍ തുടങ്ങി പ്രധാന നഗരങ്ങളിലും പതിവായി വേദികളുണ്ടായിരുന്നു. ജോര്‍ജ് പള്ളിപ്പറമ്പന്‍, വി.ആര്‍.തയ്യില്‍, സത്യദേവ്, പി.സി.ഏബ്രഹാം, എ.യു.മാസ്റ്റര്‍, ജോര്‍ജ് ചാത്തമ്പടം, കെ.കെ.വാധ്യാര്‍ തുടങ്ങിയ കാഥികരെല്ലാം അതിരമ്പുഴ അപ്പച്ചന്റെ കഥാപ്രസംഗ സമിതിയിലെ കാഥികരായിരുന്നു.

1997 ലായിരുന്നു അദ്ദേഹം അവസാനമായി വേദിയിലെത്തിയത്. പോട്ട മുരിങ്ങൂര്‍ ധ്യാനകേന്ദ്രത്തില്‍ കിംഗ് ഓഫ് കിംഗ്‌സ് എന്ന കഥ അവതരിപ്പിച്ചുകൊണ്ട്. ജോര്‍ജ് ചാത്തമ്പടം ആയിരുന്നു കാഥികന്‍.   ഭാര്യ പരേതയായ ത്രേസ്യാമ്മ പള്ളിപ്പുറം വാതപ്പള്ളി കുടുംബാംഗം. മക്കള്‍:  രാജമ്മ, ജോസഫ് ജെ.കുടിലില്‍ (സണ്ണി കലിഫോര്‍ണിയ), നെല്‍സണ്‍, ജെമിനി (യുകെ). മരുമക്കള്‍: പരേതനായ സി.ജെ.സെബാസ്റ്റ്യന്‍ ചെറുവള്ളിപറമ്പില്‍ കുറുപ്പന്തറ, ബീന, ബിജി, ടെസി.

യാത്രയായതു ദീപികയുടെ ആത്മമിത്രം
ഏറ്റുമാനൂര്‍: ദീപികയുടെ ആത്മമിത്രമായിരുന്നു അന്തരിച്ച പ്രശസ്ത വയലിനിസ്റ്റ് അതിരമ്പുഴ അപ്പച്ചന്‍. ഡിസിഎല്‍ കൊച്ചേട്ടനായ ഫാ.ആബേല്‍ സിഎംഐ ഡിസിഎല്ലിന് ഒരു കഥാപ്രസംഗ സമിതി രൂപീകരിക്കാന്‍ തീരുമാനിച്ചപ്പോള്‍ അതിന്റെ അമരക്കാരനായി അദേഹം കണെ്ടത്തിയതു അതിരമ്പുഴ അപ്പച്ചനെയായിരുന്നു. അക്കാലഘട്ടത്തിലെ ഏറ്റവും ജനകീയമായ കലയായിരുന്നു കഥാപ്രസംഗം. അന്നു കഥാപ്രസംഗ ലോകത്തെ ഏറ്റവും ജനകീയനായ കലാകാരന്‍ അതിരമ്പുഴ അപ്പച്ചനായിരുന്നു.

കാഥികനാരായിരുന്നാലും പിന്നണിയില്‍ വയലിനിസ്റ്റ് അതിരമ്പുഴ അപ്പച്ചന്‍ ഉണ്ടാകണം എന്ന രീതിയിലേക്ക് അതിരമ്പുഴ അപ്പന്‍ എന്ന കലാകാരന്‍ ഉയരുന്ന സമയമായിരുന്നു അത്. ആബേലച്ചന്റെ തീരുമാനം വൃഥാവിലായില്ല എന്നു തെളിയിക്കുന്നതായിരുന്നു പീന്നിടുള്ള കാലം.  അതിരമ്പുഴ അപ്പച്ചന്റെ പിന്‍ബലത്തില്‍ ഡിസിഎല്‍ കഥാപ്രസംഗ സമിതി വളര്‍ന്നു. അതിനൊപ്പം അതിരമ്പുഴ അപ്പച്ചനും. ഡിസിഎല്‍ കഥാപ്രസംഗം സമിതിയും അതിരമ്പുഴ അപ്പച്ചനും പരസ്പരം പൂരകങ്ങളായി വളര്‍ന്നപ്പോള്‍ കേരളത്തിലെ കലാസ്വാദകര്‍ അവരെ മാറോടണച്ചു ചേര്‍ത്തു. ആബന്ധം മൂന്നു പതിറ്റാണ്ടിലേറെ നീണ്ടുനിന്നു.

ദീപിക കുടുംബവുമായി അതിരമ്പുഴ അപ്പച്ചന് ഉണ്ടായിരുന്ന ബന്ധം ഗാഢമായിരുന്നു. ദീപികയുടെ മാനേജിംഗ് ഡയറക്ടറായിരുന്ന റോമുളുസച്ചനും ആബേലച്ചനുമൊക്കെയായി സുദൃഢമായ ബന്ധമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. അദ്ദേഹത്തെക്കുറിച്ചു സണ്‍ഡേ ദീപികയില്‍ 2015 ജൂണ്‍ എഴിന് ഫീച്ചര്‍ പ്രസിദ്ധീകരിച്ചിരുന്നു. ഏതെങ്കിലുമൊരു മാധ്യമത്തില്‍ അദേഹത്തെക്കുറിച്ച് ഏറ്റവും ഒടുവില്‍ വന്ന വാര്‍ത്തയും ഇതായിരുന്നു.

അദ്ദേഹത്തെ കാണാന്‍ ദീപികസംഘം കോട്ടയ്ക്കുപുറത്തെ കുടിലില്‍  വീട്ടില്‍ എത്തിയപ്പോള്‍ ആരോഗ്യപരമായി അവശതകളൊക്കെ മറന്നു മണിക്കൂറുകളാണ് അദ്ദേഹം ദീപികയ്ക്കു വേണ്ടി ചെലവഴിച്ചത്. ഫോട്ടോഗ്രാഫറുടെ ഇംഗിതത്തിനൊപ്പം ഫോട്ടോയ്ക്കു പോസ് ചെയ്യാനും മടികാണിച്ചില്ല.     ദീപികയുമായുള്ള അദേഹത്തിന്റെ സുദൃഢബന്ധം ആ കൂടിക്കാഴ്ചയില്‍ അദ്ദേഹം പലതവണ ഓര്‍മിപ്പിച്ചിരുന്നു.

Related posts