അധ്യാപകരുടെ മാനസിക പീഡനം; പരീക്ഷയെഴുതാന്‍ തയാറാകാതെ വിദ്യാര്‍ഥികള്‍;ചിലര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതായും വിദ്യാര്‍ഥികളുടെ പരാതി

alp-tdmedicalcollegeഅമ്പലപ്പുഴ: എക്‌സാമിനര്‍മാരായി എത്തുന്ന അധ്യാപകരുടെ മാനസികമായി പീഡിപ്പിക്കുന്നെന്ന് ആരോപിച്ച്് പരീക്ഷയെഴുതാന്‍ തയാറാകാതെ വിദ്യാര്‍ഥികള്‍. വണ്ടാനം ടിഡി മെഡിക്കല്‍ കോളജിലെ ഡിപ്ലോമ ഇന്‍ മെഡിക്കല്‍ ലാബോറട്ടറി ടെക്‌നീഷ്യന്‍ വിദ്യാര്‍ഥികളാണ് ഒരുപറ്റം അധ്യാപകരുടെ മാനസികമായി പീഡിപ്പിക്കുന്നെന്ന പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

പാരാമെഡിക്കല്‍ കോഴ്‌സായ ഡിഎം എല്‍ടി, ബയോ കെമിസ്ട്രി, മൈകോ ബയോളജി, പാത്തോളജി വിഭാഗങ്ങളിലായി രണ്ടു സ്ഥിരം അധ്യാപകര്‍ മാത്രമാണുള്ളത്. എന്നാല്‍ അധ്യാപകരില്ലാത്ത ബയോകെമിസ്ട്രിക്കു ക്ലാസെടുക്കാനായെത്തുന്ന എംബിബിഎസ് അധ്യാപകരില്‍ നിന്നാണ് രണ്ടു ബാച്ചുകളിലായി പഠിക്കുന്ന 30 ഓളം വിദ്യാര്‍ഥിനികള്‍ മാനസിക പീഡനത്തിനിരയാകുന്നത്.   പരീക്ഷാഘട്ടങ്ങളില്‍ കോഴ്‌സ് കോ-ഓര്‍ഡിനേറ്ററുടെ അഭാവത്തില്‍ എക്‌സാമിനര്‍മാരായി എത്തുന്ന ഇവര്‍ ഇന്റേണല്‍ മാര്‍ക്കിന്റെ പേരിലും വിദ്യാര്‍ഥികളെ മാനസികമായി പീഡിപ്പിക്കാറുണ്ടെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.

രണ്ടുവര്‍ഷത്തെ കോഴ്‌സില്‍ രണ്ടു ബാച്ചുകളിലായി ഇവിടെ ചേര്‍ന്നു പഠിക്കുന്നത് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന വിദ്യാര്‍ഥിനികളാണ്. ഏറെ ദരിദ്ര ജീവിത ചുറ്റുപാടുകളില്‍ നിന്നെത്തുന്ന ഇരെ ചില അധ്യാപകര്‍ ജാതി പറഞ്ഞുപോലും ആക്ഷേപിക്കാറുണ്ടെന്നു വിദ്യാര്‍ഥികള്‍ പറയുന്നു. ഇത്തരത്തിലുള്ള അപമാനംമൂലം ചില വിദ്യാര്‍ഥികള്‍ പഠനം തന്നെ ഉപേക്ഷിച്ചുപോയ സംഭവങ്ങളുമുണ്ടെന്നും ചിലര്‍ ആത്മഹത്യയ്ക്കു വരെ ശ്രമിച്ചിട്ടുണ്ടെന്നും പറയുന്നു.

അടുത്തിടെ എത്തിയ ഒരു എംബിബിഎസ് അധ്യാപകന്റെ മാനസിക പീഡനം സഹിക്കാനാവാതെ ചിലകുട്ടികള്‍ ആരോഗ്യ വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഇദ്ദേഹം അവധിയില്‍ പ്രവേശിക്കുകയായിരുന്നു. നിരന്തരം പരാതികള്‍ കൊടുത്തിട്ടും അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്നാണ് ഇവര്‍ പറയുന്നത്. ഇത് അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ക്കു തുടക്കം കുറിക്കുമെന്ന് എസ്എഫ്‌ഐ അമ്പലപ്പുഴ ഏരിയ കമ്മിറ്റി സെക്രട്ടറി ജി. വേണുഗോപാല്‍ പറഞ്ഞു.

Related posts