അനധികൃത ഓട്ടോസ്റ്റാന്‍ഡുകള്‍ നടപ്പാതകളില്‍; കാല്‍നടയാത്ര റോഡിനു നടുവിലൂടെ

pkd-autostandപാലക്കാട്: നഗരത്തില്‍ ഗതാഗത തടസ്സം സൃഷ്ടിക്കുന്ന അനധികൃത ഓട്ടോ സ്റ്റാന്‍ഡുകള്‍ മാറ്റുന്ന നടപടികള്‍ കടലാസിലൊതുങ്ങുന്നു. സ്്‌റ്റേഡിയം സ്റ്റാന്‍ഡിനു സമീപത്തെ റോഡില്‍ നടപ്പാതകള്‍ കൈയ്യേറിയുള്ള ഓട്ടോ സ്റ്റാന്‍ഡാണ് ഇപ്പോഴും കാല്‍നട യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും മാര്‍ഗ്ഗ തടസ്സം സൃഷ്ടിച്ച് മുന്നേറുന്നത്. സമീപത്തെ സ്വകാര്യ ബാറിനടുത്തുള്ള ഓട്ടോ സ്റ്റാന്‍ഡാണ് ബാറുടമയുടെ പരാതിയെ തുടര്‍ന്ന് കോടതിയുത്തരവിന്‍മേല്‍ അവിടെ നിന്ന് മാറ്റാന്‍ വിധിയായത്. എന്നാല്‍ കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ യാതൊരു വിധ ആലോചനകളോ ശാസ്ത്രീയമായ പരിഷ്കാരങ്ങളോ ഇല്ലാതെയാണ് ട്രാഫിക് പോലീസ് ഓട്ടോ സ്റ്റാന്‍ഡ് സ്്‌റ്റേഡിയം സ്റ്റാന്‍ഡിന് മുന്നിലെ  ഇരുഭാഗത്തുമുള്ള  നടപ്പാതകളിലും റോഡിനു മറുവശത്തുമായി നിര്‍ത്താന്‍ അനുമതി നല്‍കിയത്.

എന്നാല്‍  സ്റ്റാന്‍ഡിനു മുന്നില്‍ നാലു ഭാഗങ്ങളിലായി നിര്‍ത്തിയിട്ടിരുന്ന അനധികൃത ഓട്ടോ സാറ്റാന്‍ഡ് വ്യാപാരികള്‍ക്കും വാഹനങ്ങള്‍ക്കും തടസ്സം സൃഷ്ടിക്കുന്നതു സംബന്ധിച്ച് പത്രവാര്‍ത്തകള്‍ വന്നതിന്റെ അടിസ്ഥാനത്തിലാണ് മാറ്റാന്‍ തീരുമാനിച്ചത്. കഴിഞ്ഞ ഡിസംബര്‍ 28ന് ചേര്‍ന്ന ട്രാഫിക് ഉപദേശക സമിതിയാണ് സ്റ്റാന്‍ഡിനു മുന്നിലെ അനധികൃത ഓട്ടോ സ്റ്റാന്‍ഡ് മാറ്റാന്‍ ഉത്തരവിട്ടിരുന്നത്. എന്നാല്‍ ഉത്തരവിറക്കി മൂന്നുമാസം കഴിഞ്ഞിട്ടും ഉത്തരവ് അനുസരിക്കാതെയാണ്  ഒാട്ടോറിക്ഷകളുടെ നില്‍പ്പ്.
സ്റ്റാന്‍ഡിനകത്തേക്കു ബസുകള്‍ കയറുന്ന ഭാഗത്തിനു സമീപത്തെ മതില്‍ പൊളിച്ചു നീക്കി ഇവിടത്തെ ഗ്രൗണ്ടിലാണ് 20 ഓളം ഒാട്ടോറിക്ഷകള്‍ നിര്‍ത്താനുള്ള ഒാട്ടോ സ്റ്റാന്‍ഡിന് അനുമതിയായത്.

ഇതോടെ സ്റ്റാന്‍ഡിനു മുന്നില്‍ പലയിടങ്ങളിലായി ഗതാഗത തടസ്സം സൃഷ്ടിക്കുന്ന ഓട്ടോ സ്റ്റാന്‍ഡിനു പരിഹാരമാകുമായിരുന്നു. 2014 ഡിസംബറില്‍ വിക്ടോറിയ കോളേജിനു സമീപം വിദ്യാര്‍ത്ഥിനി ദാരുണമായി മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ നഗരത്തിലെ അഞ്ച് അനധികൃത ഓട്ടോ സ്റ്റാന്‍ഡുകള്‍ മാറ്റാന്‍ കളക്ടര്‍ ഉള്‍പ്പെടെയുള്ള സമിതി ഉത്തരവിറക്കിയതും നാളുകള്‍ കഴിഞ്ഞതോടെ പ്രഹസനമായി. സ്്‌റ്റേഡിയം സ്റ്റാന്‍ഡിനു മുന്നില്‍ വര്‍ഷങ്ങളായി സ്റ്റാന്‍ഡിലേക്ക് ബസുകള്‍ കയറുന്നതിന്റെ ഇടതുഭാഗത്തെ നടപ്പാത പൂര്‍ണ്ണമായും ഓട്ടോ സ്റ്റാന്‍ഡാക്കി മാറ്റിയിരുന്നു. ഇതുമൂലം കാല്‍നട യാത്രക്കാര്‍ റോഡിലിറങ്ങി നടക്കേണ്ട അവസ്ഥയാണ്. പലപ്പോഴും ഇത് അപകടങ്ങള്‍ക്കും വഴിവെക്കുന്നു.

ഇരു ഭാഗത്തെ നടപ്പാതകള്‍ക്കു പുറമെ റോഡിനു മറുവശത്തും നിരനിരയായി ഒരേസമയം പതിനഞ്ചോളം ഓട്ടോ നിര്‍ത്തിയിടുന്നത് മൂലം സമീപത്തെ വ്യാപാര സ്ഥാപനങ്ങള്‍ക്കും ഏറെ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നുണ്ട്. ഇതില്‍ നിന്നും ഓട്ടോകള്‍ ഇടക്കിടെ റോഡിനിപ്പുറത്തുള്ള നടപ്പാതയിലേക്ക് കയറ്റിയിടാന്‍ വരുന്നതും റോഡില്‍ ഗതാഗത തടസ്സമുണ്ടാക്കുന്നുണ്ട്. സ്്റ്റാന്‍ഡില്‍ ഒരു പ്രീപെയഡ് ബൂത്തില്ലാത്തതിനാല്‍ യാത്രക്കാരെ ചൂഷണംചെയ്യലും പതിവാണ്.  പൊതുവെ വീതി കുറഞ്ഞ റോഡില്‍  ഇരുഭാഗത്തു  നിന്നുമുള്ള വാഹനങ്ങളുടെ അമിതവേഗതയും റോഡ്  കൈയ്യേറിയുള്ള വഴി വാണിഭങ്ങള്‍ക്കും പുറമെ അനധികൃത ഓട്ടോ സ്റ്റാന്‍ഡും സ്്‌റ്റോഡിയം സ്റ്റാന്‍ഡിനു  മുന്നിലെ കാലങ്ങളായുള്ള ഗതാഗതക്കുരുക്കിന്റെ തീരാ ശാപമാണ്.

Related posts