അനധികൃത പടക്കക്കച്ചവടം: കൊല്ലകടവില്‍ ഇന്നും റെയ്ഡ്; ചെങ്ങന്നൂരില്‍ ഇന്നലെ പിടിച്ചത് 90 ചാക്ക് പടക്കം

alp-padakkomമാവേലിക്കര: പരവൂര്‍ വെടിക്കെട്ട് ദുരന്തത്തെ തുടര്‍ന്നുണ്ടായ സാഹചര്യത്തില്‍ ജില്ലയില്‍ വിവിധയിടങ്ങളില്‍ നടത്തുന്ന റെയ്ഡുകള്‍ തുടരുന്നു. കളക്ടര്‍ ആര്‍. ഗിരിജയ്ക്കു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നു നടത്തിയ റെയ്ഡില്‍ ചെങ്ങന്നൂരില്‍നിന്നും ഇന്നലെ വന്‍ പടക്കശേഖരം പിടികൂടി. കൊല്ലകടവില്‍ നിന്നും പോലീസും തഹസില്‍ദാറും പഞ്ചായത്തും സംയുക്തമായി നടത്തിയ പരിശോധനയില്‍ വെടിമരുന്നു സാമഗ്രികളുടെ ശേഖരം പിടിച്ചെടുത്തത്. ഞായറാഴ്ചയും ഇന്നലെയുമായി നടന്ന പരിശോധനയില്‍ 90 ചാക്കുകളിലായി സൂക്ഷിച്ചിരുന്ന 956 കിലോ മാലപ്പടക്കവും 10 പെട്ടി ചൈനീസ് പടക്കവുമാണ് കണ്ടെത്തിയത്.

ഇന്നും രാവിലെ മുതല്‍ പരിശോധന നടത്തിയിരുന്നു.കൊല്ലകടവിലെ ഒരു വീടിന്റെ മുറിക്കുള്ളിലും പൊതുമാര്‍ക്കറ്റിലെ പഞ്ചായത്തിന്റെ രണ്ടു കടമുറികള്‍ക്കുള്ളിലുമായി സൂക്ഷിച്ചിരുന്ന വെടിക്കെട്ടുല്പന്നങ്ങളാണ് പിടികൂടിയത്.  ഇതുമായി ബന്ധപ്പെട്ട് കൊല്ലകടവ് ചെറുവല്ലൂര്‍ മേലേവീട്ടില്‍ എം.ഡി. ജോണ്‍ (ബിജി-48)നെതിരെ വെണ്മണി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഞായര്‍ രാത്രി 9.30 ഓടെ നടന്ന പരിശോധനയില്‍ ബിജി താമസിച്ചുവന്നിരുന്ന കൊല്ലകടവ് ചന്തയ്ക്കു സമീപമുള്ള വീട്ടില്‍നിന്നും 33 ചാക്കുകളിലായി സൂക്ഷിച്ചിരുന്ന 429 കിലോ മാലപ്പടക്കവും, 119 കിലോ ഗുണ്ടുമാണു കണ്ടെടുത്തത്. ഇയാള്‍ വാടകയ്‌ക്കെടുത്തിരുന്ന കൊല്ലകടവ് ചന്തയിലെ പഞ്ചായത്ത് കെട്ടിടത്തിലെ രണ്ടുമുറികളില്‍ നിന്നും 57 ചാക്കുകളിലായി സൂക്ഷിച്ചിരുന്ന 527 കിലോ മാലപ്പടക്കവും 10 പെട്ടി ചൈനീസ് പടക്കങ്ങളും കണ്ടെടുത്തു.

ഇത്തരം വസ്തുക്കള്‍ സൂക്ഷിക്കുവാനുള്ള യാതൊരുവിധ ലൈസന്‍സുകളും ഇയാള്‍ക്കില്ലെന്ന് പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. കൊല്ലകടവില്‍ ബിജി പലചരക്കു വ്യാപാരം നടത്തി വരികയായിരുന്നു. വിഷുവിപണി മുന്നില്‍കണ്ടാണ് വെടിമരുന്നു സാമഗ്രികള്‍ ശേഖരിച്ചത്. ബിജി ഒളിവിലാണെന്നും ഇയാള്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജിതമാക്കിയതായും പോലീസ് അറിയിച്ചു. മാവേലിക്കരയില്‍ നിന്നും അനധികൃതമായി സൂക്ഷിച്ചിരുന്ന 185 കിലോ മാലപ്പടക്കമാണ് പ ിടികൂടിയത്.  കൊല്ലകടവ് കുന്നംറോഡില്‍ കുഴിയത്ത് റസ്‌റ്റോറന്റ് എന്ന സ്ഥാപനത്തിലായിരുന്നു 17 ചാക്കുകളിലായി 185 കിലോ മാലപ്പടക്കം സൂക്ഷിച്ചിരുന്നത്.

ഇതുമായി ബന്ധപ്പെട്ട് കൊല്ലകടവ് ചെറുവല്ലൂര്‍ മേലേവീട്ടില്‍ എന്‍.സി. ജോണി (ബിജി -48)നെതിരെ മാവേലിക്കര പോലീസ് കേസെടുത്തു. ഇന്നലെ രാത്രി 7.30ഓടുകൂടി നടന്ന പരിശോധനയിലാണു വെടിമരുന്ന് സാമഗ്രികളുടെ ശേഖരം കണ്ടത്.  956 കിലോ മാലപ്പടക്കവും 10 പെട്ടി ചൈനീസ് പടക്കവും കണ്ടെത്തിയ കേസില്‍ ബിജിക്കെതിരേ വെണ്‍മണി പോലീസും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.  ബിജിയുടെ സങ്കേതങ്ങളില്‍ നിന്നും ആയിരം കിലോക്കു മുകളില്‍ സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. മാവേലിക്കരയില്‍ രണ്ടുപേര്‍ക്കു മാത്രമാണ് ലൈസന്‍സുള്ളത്.

Related posts